Latest News

ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടണമെന്ന് അന്നേ ആവശ്യപ്പെട്ടു; മന്ത്രി രാജീവിന്റെ വാദം തള്ളി തെളിവ് പുറത്തുവിട്ട് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടണമെന്ന് അന്നേ ആവശ്യപ്പെട്ടു; മന്ത്രി രാജീവിന്റെ വാദം തള്ളി തെളിവ് പുറത്തുവിട്ട് ഡബ്ല്യുസിസി
X

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വിടണമെന്ന് മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി) ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന തള്ളി സംഘടന. മന്ത്രി പറയുന്നതുപോലെയല്ലെന്നും ഇക്കാര്യം തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമുള്ളതിന് തെളിവുകളും പുറത്തുവിട്ടു. ജനുവരി 21, 2022ന് സംഘടന മന്ത്രിക്കെഴുതിയ കത്താണ് സ്വന്തം ഫേസ്ബുക്ക് പേജ് വഴി ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

''ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര. അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്''- സംഘടന ഫേസ്ബുക്കില്‍ എഴുതി.



സംഘടന പുറത്തുവിട്ട കത്തനുസരിച്ച് റിപോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം പുറത്തുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

''സിനിമാരംഗത്തെ സ്ത്രീഅവസ്ഥ പഠിക്കാനായി സ്തുത്യര്‍ഹമായവിധം ഇടപെട്ട പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ പഠനറിപോര്‍ട്ടിന്മേല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതും ഞങ്ങളെ ആശങ്കാകുലരാകുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചെലവിട്ട് രണ്ട് വര്‍ഷമെടുത്ത് പഠിച്ചശേഷം ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവച്ച(?) നിര്‍ദേശങ്ങളും പുറത്തുകൊണ്ടുവരികയും വേണ്ട ചര്‍ച്ച നടത്തി പ്രായോഗിക നടപടികള്‍ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്''- കത്തില്‍ പറയുന്നു.

ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. മാത്രമല്ല, ഹേമ കമ്മിറ്റിയാണ് കമ്മീഷനല്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സംഘടന എഴുതിയ കത്തില്‍ ഒരിടത്ത് കമ്മീഷന്‍ എന്ന് എഴുതിയതിലെ സാങ്കേതികതയില്‍ ഊന്നിയാണ് മന്ത്രി വാദം ഉന്നയിച്ചിട്ടുള്ളത്. കമ്മിറ്റിയുടെ റിപോര്‍ട്ട് പുറത്തുവിടണമെന്നുതന്നെയാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Next Story

RELATED STORIES

Share it