Latest News

കീഴടങ്ങിയ മാവോവാദിക്ക് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി

ലൈഫ് പദ്ധതിയില്‍ പെടുത്തി എറണാകുളം ജില്ലയില്‍ വീട് നിര്‍മ്മിച്ചുനല്‍കുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി

കീഴടങ്ങിയ മാവോവാദിക്ക് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി
X

തിരുവനന്തപുരം: വയനാട്ടില്‍ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോവാദി ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചടങ്ങ്.

പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പെടുത്തി എറണാകുളം ജില്ലയില്‍ വീട് നിര്‍മ്മിച്ചുനല്‍കുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി.

സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോവാദി ലിജേഷിനെ(37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്‌റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് സംസ്ഥാന പോലിസ് മേധാവി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് നടപടി.

വയനാട് ജില്ലാ പോലിസ് മേധാവി മുന്‍പാകെ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോവാദിയാണ് കര്‍ണാടക വിരാജ് പേട്ട ഇന്ദിരാനഗര്‍ സ്വദേശി ലിജേഷ് (37). വീടും സ്‌റ്റൈപ്പെന്റും കൂടാതെ തുടര്‍പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ് ഐ.ടി.ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താന്‍ സഹായം നല്‍കും.

വയനാട് പുല്‍പ്പള്ളിക്കടുത്ത അമരക്കുന്നിയില്‍ ജനിച്ച ലിജേഷ് അഞ്ച് വയസുള്ളപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടേയും അമ്മയുടെ മാതാപിതാക്കളുടേയും ഒപ്പം വിരാജ് പേട്ടയിലേയ്ക്ക് കുടിയേറി. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോവാദി സംഘാംഗങ്ങളുടെ സ്വാധീനത്തില്‍ സംഘടനയുടെ ഭാഗമായി. ദീര്‍ഘകാലത്തെ മാവോവാദി സംഘടന പ്രവര്‍ത്തനത്തെത്തുടര്‍ന്ന് അതിന്റെ അര്‍ഥശൂന്യത ലിജേഷിന് മനസ്സിലായി. തുടര്‍ന്ന് സര്‍ക്കാരിന്റെ മാവോയിസ്റ്റ് സറണ്ടര്‍ പോളിസിയെപ്പറ്റി അറിയുകയും കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് വയനാട് ജില്ലാ പോലിസ് മേധാവി മുന്‍പാകെ കീഴടങ്ങുകയുമായിരുന്നു.

സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് മടങ്ങുന്ന മാവോവാദികളെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരവും സ്‌റ്റൈപ്പെന്റും ജീവനോപാധികളും നല്‍കാനായി 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് തയ്യാറാക്കിയത്. കീഴടങ്ങുന്ന മാവോവാദികള്‍ക്ക് പാക്കേജിന്റെ ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള മാവോവാദികള്‍ക്ക് ജില്ലാ പോലിസ് മേധാവിമാരെയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it