Latest News

'എല്ലാ പശുവും പശു തന്നെ, ദൈവത്തിന് എല്ലാം ഒരുപോലെ'; ക്ഷേത്രവഴിപാടിൽ നാടൻപാൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി തള്ളി സുപ്രിംകോടതി

എല്ലാ പശുവും പശു തന്നെ, ദൈവത്തിന് എല്ലാം ഒരുപോലെ; ക്ഷേത്രവഴിപാടിൽ നാടൻപാൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി തള്ളി സുപ്രിംകോടതി
X

തിരുപ്പതി: തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളിലും വഴിപാടുകളിലും നാടൻ പശുവിൻ പാൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കണമെന്ന ഹരജി തള്ളി സുപ്രിംകോടതി. ജസ്റ്റിസുമാരായ എം എം സുന്ദരേശും എൻ കോടീശ്വർ സിങും ഉൾപ്പെട്ട ബെഞ്ച്, ഹരജിക്കാരനോട് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം എന്ന് നിർദേശിക്കുകയായിരുന്നു.

പശുക്കളുടെ ഇനങ്ങൾ നോക്കിയല്ല, മറിച്ച് എല്ലാ ജീവജാലങ്ങളോടും അനുകമ്പയോടെയാണ് ഭക്തി പ്രകടിപ്പിക്കേണ്ടതെന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. പല സാമൂഹിക വിഷയങ്ങളിലും കൂടുതൽ അടിയന്തിര ശ്രദ്ധ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗമശാസ്ത്രം പോലുള്ള ഗ്രന്ഥങ്ങൾ ക്ഷേത്രാചാരങ്ങളിൽ നാടൻ പശുക്കളുടെ പാൽ ഉപയോഗിക്കണമെന്ന് അനുശാസിക്കുന്നുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ടിടിഡി ട്രസ്റ്റ് മുമ്പ് ഇതിനെ പിന്തുണയ്ക്കുന്ന ഒരു പ്രമേയം പാസാക്കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനാൽ, നിലവിലുള്ള ഒരു തീരുമാനം നടപ്പിലാക്കുക മാത്രമാണ് ഹരജിയിൽ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

വംശം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള അത്തരം വിഭജനങ്ങൾ ദൈവിക നിർദേശങ്ങളല്ല, മറിച്ച് മനുഷ്യനിർമിതമാണെന്ന് മറുപടിയായി ജസ്റ്റിസ് സുന്ദരേഷ് വ്യക്തമാക്കി.

"ദൈവം എല്ലാവരുടേതുമാണ്. ദൈവം പ്രാദേശിക പശുവിൻ പാൽ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ എന്ന് നമുക്ക് പറയാൻ കഴിയുമോ," അദ്ദേഹം ചോദിച്ചു.

ഹരജിക്കാരന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്ന ഏതെങ്കിലും നിയമപരമായ ഉത്തരവുണ്ടോ എന്നും കോടതി ചോദിച്ചു. മുൻകാല ഭരണഘടനാ വിധികളെക്കുറിച്ച് അറിയിച്ചപ്പോൾ, "തിരുപ്പതി ലഡ്ഡുവും തദ്ദേശീയ ചേരുവകളിൽ നിന്ന് മാത്രമേ നിർമ്മിക്കാവൂ എന്ന് ഇനി നമുക്ക് ചോദിക്കാമോ?" എന്ന് ബെഞ്ച് ചോദിച്ചു.തുടർന്ന് ഹരജിക്കാരന് കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകി.

Next Story

RELATED STORIES

Share it