Latest News

തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്.

തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. പ്രധാന നിര്‍ദ്ദേശങ്ങള്‍ വിദ്യാലയങ്ങളിലേയ്ക്കും അവിടെ നിന്നും രക്ഷിതാക്കളിലേയ്ക്കും കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങള്‍ നാളെ മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയാണ്. അധ്യയനം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേര്‍ന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികള്‍ക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതല്‍ ആ സ്ഥിതി മാറുകയാണ്.

18 വയസ്സിനു മുകളിലുള്ളവരില്‍ 95 ശതമാനത്തോളം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതോടെ സാമൂഹിക നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്. പുതിയ കേസുകളുടേയും ചികിത്സയില്‍ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലര്‍ത്തിക്കൊണ്ട് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകള്‍ നവംബര്‍ 15 മുതലും ആരംഭിക്കും.

സ്‌കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികള്‍ക്കിടയില്‍ സാമൂഹിക അകലം പരമാവധി പാലിക്കപ്പെടുന്നതിനും ക്ലാസ് റൂമുകളിലേയും പരിസരങ്ങളിലേയും ശുചിത്വം ഉറപ്പു വരുത്തുന്നതിനും അവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാലയങ്ങള്‍ നടപ്പാക്കും. ഓരോ വിദ്യാലയവും ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് സുരക്ഷാവലയം തീര്‍ക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഈ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും തിരുത്തി ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജമാണ്.

കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും നമ്മുടെ നാട് ഉണരുകയാണ്. കൂടുതല്‍ കരുതലോടെയും അതിലേറെ ആവേശത്തോടെയും നാടിന്റെ പുരോഗതിയ്ക്കായി നമുക്കൊരുമിച്ചു നില്‍ക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടു വയ്പാണ്. അതേറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്നതിനായി സമൂഹമൊന്നാകെ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Next Story

RELATED STORIES

Share it