Latest News

സങ്കല്‍പ് ഫൗണ്ടേഷന്‍: ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിര്‍മിച്ചെടുക്കുന്ന ഫാക്ടറി

ആര്‍എസ്എസുകാരനായ നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനു ശേഷമാണ് ആര്‍എസ്എസ് സ്ഥാപനമായ സങ്കല്‍പ്പില്‍ നിന്നും പരിശിലനം നേടുന്നവര്‍ കൂട്ടത്തോടെ സിവില്‍ സര്‍വ്വീസില്‍ കയറിപ്പറ്റാന്‍ തുടങ്ങിയത്.

സങ്കല്‍പ് ഫൗണ്ടേഷന്‍: ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിര്‍മിച്ചെടുക്കുന്ന ഫാക്ടറി
X

ന്യൂഡല്‍ഹി: ഈ വര്‍ഷം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) പരീക്ഷയെഴുതി സിവില്‍ സര്‍വ്വീസ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 759 പേരില്‍ 466 പേരും പരിശീലനം നേടിയത് ഒരൊറ്റ സ്ഥാപനത്തില്‍. സിവില്‍ സര്‍വ്വീസ് പട്ടികയില്‍ ഇടം നേടിയവരില്‍ 60 ശതമാനത്തിലധികം പേരും ആര്‍എസ്എസ് സ്ഥാപനമായ സങ്കല്‍പ് ഫൗണ്ടേഷനില്‍ നിന്നുമാണ് പരീശീലനം നേടിയയത്. രാജ്യത്ത് ആയിരക്കണക്കിനു പരിശീലന കേന്ദ്രങ്ങളുള്ളപ്പോള്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നിന്ന് പരിശീലനം നേടിയവരിലധികം പേരും സിവില്‍ സര്‍വ്വീസ് പട്ടികയില്‍ ഇടം പിടിച്ചത് ഭരണത്തിന്റെ മറവില്‍ സംഘപരിവാര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷകളെ പോലും അട്ടിമറിക്കുന്നതിന്റെ തെളിവായി മാറുകയാണ്.

ഈ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷകളില്‍ യോഗ്യത നേടിയവരില്‍ 61 ശതമാനവും തങ്ങളുടെ വിദ്യാര്‍ത്ഥികളാണെന്ന് സങ്കല്‍പ്പ് ഫൗണ്ടേഷന്‍ തന്നെ അവകാശപ്പെട്ടതോടെയാണ് ഇടപെടലുകള്‍ സംബന്ധിച്ചുള്ള സംശയം ശക്തമായത്. 2018ല്‍ സിവിവല്‍ സര്‍വ്വീസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 990 പേരില്‍ 649 പേരും സങ്കല്‍പ് പരീശിലനം ലഭിച്ചവരാണ്. 2017ല്‍ ഇത് 1099 പേരില്‍ 698 എന്ന നിലയിലായിരുന്നു. 2016ലും സംഘ്പരിവാര്‍ പരിശീലന കേന്ദ്രത്തില്‍ പഠിച്ചവരാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ജയിച്ച 1078 പേരില്‍ 648 പേരും, 2015ലും ഇതേ 'അല്‍ഭുതം' ആവര്‍ത്തിച്ചു. അന്ന് സിവില്‍ സര്‍വ്വീസ് ജയിച്ച 1,236 പേരില്‍ 670 പേരും സങ്കല്‍പ് പരിശീലന പരിപാടിയില്‍ പങ്കെടുത്തവരായിരുന്നു.

ഒരോ വര്‍ഷവും സിവില്‍ സര്‍വ്വീസ് നേടുന്നവരില്‍ പകുതിയോളം പേര്‍ സങ്കല്‍പില്‍ നിന്നും പരിശീലനം ലഭിച്ചവരാണ്. രാജ്യത്തെ സിവില്‍ സര്‍വ്വീസിലും സര്‍ക്കാര്‍ ജോലികളിലും 'ദേശബോധമുള്ള' വരെ എത്തിക്കാന്‍ വേണ്ടി 1986ല്‍ തുടങ്ങിയതാണ് സങ്കല്‍പ്പ്. 2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതു വരെ സങ്കല്‍പ്പില്‍ പരിശീലനം നേടുന്നവര്‍ വലിയ ' അല്‍ഭുത'മൊന്നും കാണിച്ചിരുന്നില്ല. ആര്‍എസ്എസുകാരനായ നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനു ശേഷമാണ് ആര്‍എസ്എസ് സ്ഥാപനമായ സങ്കല്‍പ്പില്‍ നിന്നും പരിശിലനം നേടുന്നവര്‍ കൂട്ടത്തോടെ സിവില്‍ സര്‍വ്വീസില്‍ കയറിപ്പറ്റാന്‍ തുടങ്ങിയത്.

ദല്‍ഹി പോലീസ് മുന്‍ കമ്മീഷണര്‍ ആര്‍ എസ് ഗുപ്തയാണ് ഈ സങ്കല്‍പിന്റെ മേധാവി. ഓരോ വര്‍ഷവും ഇവിടെ വിജയികളെ അനുമോദിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ അതിഥികളായെത്തുന്നത് ബിജെപി, ആര്‍എസ്എസ് നേതാക്കളാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രി അമിത് ഷായും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാലുമായിരുന്നു അതിഥികള്‍. ഇത്തവണ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനും മുന്‍ഐപിഎസ് ഓഫീസറും നാഗാലാന്‍ഡ് ഗവര്‍ണറുമായ ആര്‍ എന്‍ രവിയുമാണ് അതിഥികള്‍.

സിവില്‍ സര്‍വ്വീസ് തലത്തില്‍ സംഘ്പരിവാര്‍ അനുകൂലികളെ മാത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സങ്കല്‍പ്പ്. കേന്ദ്ര സര്‍ക്കാറില്‍ നിന്നും യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും അതിനു വേണ്ടുന്ന എല്ലാ സഹായവും ഈ സ്ഥാപനത്തിന് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സങ്കല്‍പില്‍ നിന്നും പരിശീലനം നേടുന്നവരുടെ സിവില്‍ സര്‍വീസ് നേട്ടം.

Next Story

RELATED STORIES

Share it