Latest News

കുറ്റകൃത്യങ്ങളില്‍ വ്യാപക പങ്കാളിത്തം: തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് ബന്ധമുള്ള 'ഫ്രണ്ട്‌സ് ഓഫ് പോലിസ്' പിരിച്ചുവിട്ടു

കുറ്റകൃത്യങ്ങളില്‍ വ്യാപക പങ്കാളിത്തം: തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് ബന്ധമുള്ള   ഫ്രണ്ട്‌സ് ഓഫ് പോലിസ് പിരിച്ചുവിട്ടു
X

ചെന്നൈ: തമിഴ്‌നാട്ടിലെ സാത്താന്‍കുളത്ത് പിതാവിനെയും മകനെയും മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട ഫ്രണ്ട്‌സ് ഓഫ് പോലിസ് വിഭാഗം പിരിച്ചുവിട്ടു. ഇവര്‍ക്കെതിരേ ലഭിച്ച റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഉത്തരവ്.

നേരത്തെ മൂന്ന് ഡിഐജിമാര്‍ അവരുടെ അധികാരപരിധിയില്‍ ഫ്രണ്ട്‌സ് ഓഫ് പോലിസ് വിഭാഗത്തെ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. തിരുച്ചി, കരൂര്‍, അരിയലൂര്‍, പെരുമ്പലൂര്‍, പുതുക്കോട്ട, വില്ലുപുരം, തിരുനെല്‍വേലി, തെങ്കാശി, തൂത്തുകുടി, കന്യാകുമാരി, വില്ലുപുരം, കൂടല്ലൂര്‍, കല്ലാകുറിച്ചി ജില്ലകളിലാണ് ആദ്യം നിരോധിച്ചത്. ഇന്നത്തോടു കൂടി നിരോധനം സംസ്ഥാന വ്യാപകമായി മാറി.

സത്താന്‍കുളത്ത് പി ജയരാജ് (58), മകന്‍ ബെ(ഫെ)നിക്‌സ് (38) എന്നിവര്‍ ജൂണ്‍ 22ന് പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതരായി രണ്ട് ദിവസത്തിനു ശേഷം മരിച്ചിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് അനുവദനീയമായ സമയത്തിനു ശേഷവും കടതുറന്നെന്ന് ആരോപിച്ചാണ് ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുത്തത്. തൂത്തുക്കുടിയിലെ സാത്താന്‍കുളം പോലീസ് സ്‌റ്റേഷനില്‍ രാത്രി മുഴുവനും പിതാവിനെയും മകനെയും തടവിലിട്ടു. പോലിസുകാരും ഫ്രണ്ട്‌സ് ഓഫ് പോലിസ് അംഗങ്ങളും ഇവരെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു. അടുത്ത ദിവസം മോചിപ്പിക്കപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനുശേഷം മരിച്ചു. പോലിസ് സ്‌റ്റേഷനില്‍ വച്ച് ഇരുവരെയും മര്‍ദ്ദിക്കുന്ന സമയത്ത് ഫ്രണ്ട്‌സ് ഓഫ് പോലിസ് പ്രവത്തകരില്‍ നാല് പേര്‍ സ്‌റ്റേഷനിലുണ്ടായിരുന്നുവെന്ന വിവരം നാട്ടുകാര്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളില്‍ ഫ്രണ്ട്‌സ് ഓഫ് പോലിസിന്റെ പങ്ക് തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനം.

സേവാഭാരതി ബന്ധം തെളിയിക്കുന്നഫ്രണ്ട്‌സ് ഓഫ് പോലിസ് ഐഡി കാര്‍ഡ്‌

രാമനാഥപുരത്തെ മുന്‍ എഎസ് പി പ്രദീപ് വി ഫിലിപ്പ് ആണ് ഫ്രണ്ട്‌സ് ഓഫ് പോലിസ് എന്ന ആശയത്തിനു പിന്നില്‍. പോലീസ് സേനയില്‍ ജോലി തേടുന്ന നിരവധി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പരിശീലനത്തിനും പോലീസുകാരെ സഹായിക്കുന്നതിനുമായി ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള 15 മുതല്‍ 20 വരെ പേര്‍ തമിഴ്‌നാട്ടിലെ ഓരോ പോലിസ് സ്‌റ്റേഷനിലുമുണ്ട്. തമിഴ്‌നാട്ടിലുടനീളം 34 ഫ്രണ്ട്‌സ് ഓഫ് പോലിസ് ജില്ലാ കോര്‍ഡിനേറ്റര്‍മാരുണ്ട്. രാത്രി പട്രോളിംഗ്, റോഡ് ട്രാഫിക് മാനേജുമെന്റ്, സുരക്ഷാ നടപടികള്‍, രക്തദാനം തുടങ്ങിയവയാണ് ഇവരുടെ പ്രവര്‍ത്തന മേഖല. അടുത്ത കാലത്തായി, ക്രിമിനല്‍ കേസുകളിലും കര്‍ഫ്യൂ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിലും ഇവരുടെ സേവനം പോലിസ് ഉപയോഗിക്കാറുണ്ട്.

ഫ്രണ്ട്‌സ് ഓഫ് പോലിസിലെ ഭൂരിഭാഗവും ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും സേവാഭാരതി പോലുള്ള സംഘടനകളില്‍ അംഗമാണെന്നുമുള്ള റിപോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. യുപി സര്‍ക്കാരും ഇതുപോലെ ഒരു സംഘത്തെ തീറ്റിപ്പോറ്റുണ്ട് പോലിസ് മിത്ര എന്ന പേരില്‍. പോലിസ് മിത്ര ആര്‍എസ്എസ്സിന്റെ ഹിന്ദു യുവവാഹിനി വേഷം മാറിയതാണെന്നാണ് പറയപ്പെടുന്നത്.

Next Story

RELATED STORIES

Share it