Latest News

എന്‍ഐഒഎസ് പാഠ്യപദ്ധതി കാവിവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കുക: എസ്‌ഐഒ

എന്‍ഐഒഎസ് പാഠ്യപദ്ധതി കാവിവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കുക: എസ്‌ഐഒ
X

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് പ്രകാശനം ചെയ്ത നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങിന്റെ (എന്‍ഐഒസ്) പുതിയ പാഠ്യപദ്ധതി വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ ഭാഗമാണെന്നും ഭാരതീയ ജ്ഞാന പരമ്പര എന്ന പേരില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ കോഴ്‌സുകള്‍ ഇന്ത്യയുടെ ബഹുമുഖ പാരമ്പര്യത്തെ ബോധപൂര്‍വം തിരസ്‌കരിക്കുന്നതാണെന്നും എസ്‌ഐഒ പ്രസ്താവിച്ചു. രാമായണവും വേദങ്ങളും ഭഗവത്ഗീതയും യോഗയും ഗോപരിപാലനവും ഉള്‍പ്പടെ 15 കോഴ്‌സുകള്‍ അടങ്ങിയ 'ഭാരതീയ ജ്ഞാന പരമ്പര' എന്ന പാഠ്യപദ്ധതിയെ എന്‍ഐഒഎസ് സിലബസില്‍ ചേര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുക്കണമെന്നും എസ്‌ഐഒ സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യത്തെ വീണ്ടെടുക്കാനെന്ന പേരില്‍ നടപ്പാക്കപ്പെടുന്ന പുതിയ പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനും വിജ്ഞാനത്തിന്റെ മേലുള്ള ബ്രാഹ്മണ അധീശത്വത്തെ അരക്കിട്ടുറപ്പിക്കാനുമുള്ള സംഘപരിവാര്‍ അജണ്ടയാണ്. ബൗദ്ധ-ദ്രാവിഡ-മുസ് ലിം-ഇതര സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ബഹുമുഖമായ വൈജ്ഞാനിക പാരമ്പര്യത്തിന്റെ വൈവിധ്യത്തെ അവഗണിച്ച് ആ പേരില്‍ ഹൈന്ദവ വിശ്വാസങ്ങളെ പാഠ്യപദ്ധതിയിലേക്ക് ഒളിച്ചുകടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എന്‍ഐഒഎസിലൂടെ നിരവധി വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും അവരുടെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നത്. അവരില്‍ വലിയൊരു വിഭാഗം മദ്‌റസകളിലും മറ്റു സ്ഥാപനങ്ങളിലുമായി മത വിദ്യാഭ്യാസം തുടരുന്നവരുമാണ്. ആദ്യഘട്ടത്തില്‍ അത്തരത്തിലുള്ള നൂറോളം മദ്‌റസകളിലേക്ക് പുതിയ പാഠ്യപദ്ധതിയെ നടപ്പാക്കാനാണ് എന്‍ഐഒഎസ് തീരുമാനം. ഇത് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതോടൊപ്പം വിശ്വാസസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല.

ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും പരിഹരിക്കാന്‍ തയ്യാറാവാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലനമായാണ് ഈ പാഠ്യപദ്ധതിയെയും മനസ്സിലാക്കേണ്ടത്. ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച ഏകശിലാത്മകമായ സങ്കല്‍പത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളെ നിരാകരിക്കുന്നതുമായ പ്രസ്തുത നയങ്ങളുടെ പിന്‍ബലത്തിലാണ് സംഘപരിവാര്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിപ്പണിയാന്‍ ഒരുമ്പെടുന്നത്. രാജ്യത്തെ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ വംശീയമായ ആക്രമണങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അവരുടെ ചരിത്രത്തെയും വൈജ്ഞാനികതയെയും തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധങ്ങള്‍ ഉയരേണ്ടത് അനിവാര്യമാണെന്ന് എസ് ഐ ഒ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് ഇ എം അംജദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ സഈദ് കടമേരി, വാഹിദ് ചുള്ളിപ്പാറ, വി പി റഷാദ്, ഷറഫുദ്ദീന്‍ നദ് വി, ഷമീര്‍ ബാബു സംബന്ധിച്ചു.

Resist the move to sabotage the NIOS curriculum: SIO


Next Story

RELATED STORIES

Share it