Latest News

രാജസ്ഥാന്‍ പ്രതിസന്ധി: ബിജെപിയുടെ 'സുരക്ഷാചക്ര'മുപേക്ഷിച്ചാല്‍ മാത്രം വിമത എംഎല്‍എമാരുമായി ചര്‍ച്ചയെന്ന് കോണ്‍ഗ്രസ്

രാജസ്ഥാന്‍ പ്രതിസന്ധി: ബിജെപിയുടെ സുരക്ഷാചക്രമുപേക്ഷിച്ചാല്‍ മാത്രം വിമത എംഎല്‍എമാരുമായി ചര്‍ച്ചയെന്ന് കോണ്‍ഗ്രസ്
X

ജയ്പൂര്‍: ബിജെപിയുടെയും ഹരിയാന സര്‍ക്കാരിന്റെയും 'സുരക്ഷാചക്രം' ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മാത്രമേ വിമത എംഎല്‍എമാരുമായി ചര്‍ച്ചയുള്ളൂവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രന്‍ദീപ് സര്‍ജെവാല. ഹരിയാനയിലെ മനോഹര്‍ ലാല്‍ കത്താര്‍ സര്‍ക്കാര്‍ നല്‍കുന്ന ആതിഥ്യം ഉപേക്ഷിച്ച് വീട്ടില്‍ തിരിച്ചെത്തിയാലേ പാര്‍ട്ടിയിലേക്ക് തിരികെയെടുക്കാന്‍ കഴിയൂ എന്നും സര്‍ജെവാല വ്യക്തമാക്കി.

നിരപരാധികളായ കുട്ടികള്‍ കൊല്ലപ്പെടുന്നു, കൂട്ട ബലാല്‍സംഗങ്ങള്‍ നടക്കുന്നു. ഗുരുഗ്രാമില്‍ ജനങ്ങളെ തല്ലിയോടിക്കുന്നു. അവിടെ വിന്യസിക്കാന്‍ പോലിസുകാരില്ലെന്ന് പറയുന്ന സര്‍ക്കാരാണ് 19 എംഎല്‍എമാര്‍ക്ക് 1000 പോലിസുകാരെ നിരത്തി സുരക്ഷ നല്‍കുന്നത്. എംഎല്‍എമാര്‍ ബിജെപിയുടെയും ഹരിയാന പോലിസിന്റെയും സുരക്ഷയും ആതിഥ്യവും ഉപേക്ഷിക്കണം, വീട്ടില്‍ തിരിച്ചെത്തണം. എങ്കില്‍ മാത്രമേ ചര്‍ച്ച സാധ്യമാവൂ- സര്‍ജെവാല ചര്‍ച്ച ആരംഭിക്കേണ്ടതിന്റെ പ്രഥമിക നിബന്ധന വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിനെയും വിമത എംഎല്‍എമാരെയും ബിജെപിയാണ് സംരക്ഷിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബിജെപി, രാജസ്ഥാനിലെ ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.

വിമതരുമായി ചര്‍ച്ച നടത്താനും പ്രശ്‌നം പരിഹരിക്കാനും കോണ്‍ഗ്രസ് നേതാക്കളായ അവിനാശ് പാണ്ഡെയെയും അജയ് മകാനെയും നിരീക്ഷകരായി അയച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിച്ചാല്‍ മാത്രം തിരിച്ചുവരാന്‍ അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിലപാട്.

സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് രാജസ്ഥാന്‍ സര്‍ക്കാരില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയത്.

Next Story

RELATED STORIES

Share it