Latest News

ആരോപണത്തിന്റെ പേരില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ

ആരോപണത്തിന്റെ പേരില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ
X

തിരുവനന്തപുരം: ആരോപണങ്ങളുടെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ. നിയമസഭാ അംഗങ്ങളായ എല്‍ദോസ് കുന്നപ്പള്ളി, എം വിന്‍സന്റ് എന്നിവരുടെ കാര്യത്തിലെടുത്ത സമീപനം തന്നെ രാഹുലിനോടും സ്വീകരിച്ചാല്‍ മതിയെന്നു ധാരണയായി. ഇവര്‍ക്കു രണ്ടുപേര്‍ക്കുമെതിരെ കേസും കുറ്റപത്രവുമുണ്ടെങ്കില്‍ രാഹുലിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നതും കണക്കിലെടുത്തു.

എം വിന്‍സന്റിനെതിരെയുള്ള ലൈംഗികാതിക്രമക്കേസില്‍ അദ്ദേഹം ജയിലില്‍ കിടന്നിരുന്നു. കുറ്റപത്രം നല്‍കിയ കേസ് വിചാരണയിലേക്കു കടക്കാനിരിക്കുകയാണ്. ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നിവയ്ക്കുള്ള കേസില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിലാണ്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.

മറുവശത്ത് സിപിഎമ്മിന്റെ എം മുകേഷ് എംഎല്‍എക്കെതിരെ നടിയുടെ വെളിപ്പെടുത്തലില്‍ ലൈംഗികാതിക്രമത്തിനും വഞ്ചനയ്ക്കും കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്നും കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയാല്‍ രാജിക്കാര്യം ആലോചിക്കാമെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ദുരനുഭവമുണ്ടായെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ട കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്കും സിപിഎം ഈ ആനുകൂല്യം നല്‍കി.

അതേസമയം, രാഹുലിനെതിരേ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഒരു അഭിഭാഷകന്‍ പരാതി നല്‍കിയിട്ടുള്ളത്. കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ആരോപണവിധേയനെതിരെ പരാതിക്കാരന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ലെന്നും പോലിസ് വിലയിരുത്തുന്നു.

Next Story

RELATED STORIES

Share it