Latest News

അവർ വാഗ്‌ദാനം ചെയ്തത് രാമരാജ്യം, നൽകിയത്‌ ഗുണ്ടാരാജ്‌: മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുപി സർക്കാരിനെതിരേ രാഹുൽ ഗാന്ധി

അവർ വാഗ്‌ദാനം ചെയ്തത് രാമരാജ്യം, നൽകിയത്‌ ഗുണ്ടാരാജ്‌: മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുപി സർക്കാരിനെതിരേ രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: ഗാസിയാബാദിൽ ഗുണ്ടാ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. ഉത്തർപ്രദേശിൽ ഗുണ്ടാരാജാണ് നിലവിലുള്ളതെന്ന്‌ കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഗാസിയാബാദിൽ രണ്ട്‌ ദിവസം മുമ്പ്‌ അക്രമത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ വിക്രം ജോഷി ഇന്ന്‌ രാവിലെ ആശുപത്രിയിൽ വച്ച്‌ മരിച്ചിരുന്നു. തന്റെ മരുകളെ അപമാനിക്കാൻ ശ്രമിച്ചതിന്‌ പോലിസ്‌ പരാതി നൽകിയതിൽ പ്രകോപിതരായി ഗുണ്ടകൾ വിക്രം ജോഷിയെ തലയിൽ വെടിവയ്‌ക്കുകയായിരുന്നുവെന്നാണ് റിപോർട്ട്.

''വിക്രം ജോഷി തന്റെ മരുമകളെ അപമാനിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ്‌ കൊല്ലപ്പെട്ടത്‌. ആ കുടുംബത്തിന്‌ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. അവർ രാമരാജ്യം വഗ്‌ദാനം ചെയ്‌തു. പക്ഷേ, നൽകിയത്‌ ഗുണ്ടാരാജാണ്‌- രാഹുൽ ഗാന്ധി ട്വീറ്റ്‌ ചെയ്‌തു.

ഈ രാജ്യമാണോ ബിജെപി അധികാരത്തിലെത്തിയപ്പോൾ നമുക്ക്‌ വാഗ്‌ദാനം ചെയ്‌തത്‌? ഇത്‌ പൂർണമായ ഗുണ്ടാരാജാണ്‌. മാധ്യമ പ്രവർത്തകർ മാത്രമല്ല, നിയമനിർവഹണം നടത്തുന്നവർക്കും യുപിയിൽ രക്ഷയില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ്‌ സാധാരണക്കാർക്ക്‌ നീതി ലഭിക്കുന്നത്‌''- കോൺഗ്രസ്‌ നേതാവും വക്താവുമായ രൻദീപ്‌ സർജേവാല പറഞ്ഞു.

മാധ്യമപ്രവർത്തകന്റെ മരണത്തിൽ കോൺഗ്രസ്‌ നേതാവ്‌ അഭിഷേക്‌ സിങ്‌വിയും നടുക്കം പ്രകടിപ്പിച്ചു.

തലയിൽ വെടിയേറ്റ് ചികിൽസയിലായിരുന്ന വിക്രം ജോഷി ഇന്ന്‌ പുലർച്ചെയാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി രണ്ടു പെൺമക്കളുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ വിക്രം ജോഷിയെ അക്രമികൾ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. അവർ ജോഷിയെ അടിയ്ക്കുകയും ഒരു കാറിനടുത്തേക്ക്‌ വലിച്ചിഴച്ച്‌ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. ആക്രമണം നടത്തുന്നതിന്റെയും വെടിവയ്‌ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലിസിന്‌ ലഭിച്ചിട്ടുണ്ട്‌. അക്രമവുമായി ബന്ധപ്പെട്ട്‌ 9 പേരെ പോലിസ്‌ ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തു. രണ്ട്‌ പോലിസുകാരെയും സസ്‌പെന്റ്‌ ചെയ്‌തു. പെൺകുട്ടികൾ തടിച്ചുകൂടിയവരോട്‌ സഹായത്തിനായി കേഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്‌. ജോഷിയെ നാട്ടുകാരാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

അതേസമയം, മുഖ്യപ്രതിയെ പിടികൂടും വരെ മാധ്യമപ്രവർത്തകന്റെ മൃതഹേഹം ഏറ്റുവാങ്ങില്ലെന്ന്‌ കുടുംബം വ്യക്തമാക്കി. ഇതുവരെ പോലിസ് നടത്തിയ അറസ്റ്റിൽ പലതും അനാവശ്യമാണെന്നാണ് കുടുംബം പറയുന്നത്. പോലിസാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രാദേശിക സ്റ്റേഷനിലെ രണ്ട് പോലിസുകാർക്കെതിരേ കുടുംബം പരാതി നൽകിയതിനെ തുടർന്ന് അവരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.


Next Story

RELATED STORIES

Share it