Latest News

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം റഫ അതിര്‍ത്തി തുറന്നു

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം റഫ അതിര്‍ത്തി തുറന്നു
X

ഗസ സിറ്റി: രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഗസക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ഭാഗികമായി തുറന്നു. ആംബുലന്‍സുകള്‍, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകള്‍ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം യൂറോപ്യന്‍ യൂനിയന്‍ സംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്നാകും അതിര്‍ത്തി നിരീക്ഷിക്കുക. 2024 ഏപ്രിലില്‍ അടച്ച അതിര്‍ത്തിയാണ് നിരന്തര സമര്‍ദങ്ങള്‍ക്കൊടുവില്‍ താല്‍ക്കാലികമായി ഇരുവശത്തേക്കും തുറന്നത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുമുതല്‍ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.

ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലന്‍സുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4,500 കുട്ടികളടക്കം 20,000ത്തിലേറെ പേര്‍ അടിയന്തര ചികില്‍സ കാത്ത് ഗസയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആളുകള്‍ക്ക് പരിമിതമായി മാത്രമേ അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികള്‍ക്ക് അതിര്‍ത്തി കടക്കാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും.

അതേസമയം, രാജ്യം വിടുന്നവര്‍ക്ക് ഗസയിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരേയും പുറത്തുകടക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രണ്ടരവര്‍ഷം നീണ്ട ഇസ്രായേല്‍ അധിനിവേശത്തിനിടെ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുകടന്ന 80,000ത്തോളം ഫലസ്തീനികള്‍ റഫ അതിര്‍ത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതിദിനം 50 പേരെ വീതം മടങ്ങാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ കഴിഞ്ഞ വര്‍ഷം ചെറിയ ഇടവേളയില്‍ രോഗികളെ കൊണ്ടുപോകാന്‍ മാത്രമാണ് റഫ അതിര്‍ത്തി തുറന്നിരുന്നത്.

Next Story

RELATED STORIES

Share it