Latest News

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: പ്രതികളുടെ റിമാന്‍ഡ് നീട്ടി

കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെളിവെടുപ്പും അന്വേഷണവും നടത്തി ഒട്ടേറെ രേഖകളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: പ്രതികളുടെ റിമാന്‍ഡ് നീട്ടി
X

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി കോടതി ഉത്തരവായി. തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി സെപ്തംബര്‍ ഏഴിന് പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നാലു പ്രതികളെയും സെപ്തംബര്‍ 14ന് പോലിസ് കോടതിയില്‍ ഹാജരാക്കുകയും ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നു റിമാന്‍ഡ് നീട്ടുകയായിരുന്നു.

കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെളിവെടുപ്പും അന്വേഷണവും നടത്തി ഒട്ടേറെ രേഖകളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് മറ്റു പേരുകളില്‍ രൂപീകരിച്ച കമ്പനികളുടെ അക്കൗണ്ടിലേക്കും മറ്റും നിക്ഷേപങ്ങള്‍ വകമാറ്റിയതും തിരിമറികള്‍ നടത്തിയതും പോലിസ് കണ്ടെത്തിയിരുന്നു. ഇതിനിടെ, ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ പത്തനംതിട്ട പോലിസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസ് കോന്നി പോലിസിന് കൈമാറിയതായും അവിടെ കേസ് എടുത്തതായും ജില്ലാ പോലിസ് മേധാവി കെജി സൈമണ്‍ അറിയിച്ചു.

ഏഴര കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ചുള്ളതാണ് പുതിയ പരാതി. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കേസെടുത്ത് അന്വേഷണം തുടങ്ങിയതായും ഈ കേസില്‍ അന്വേഷണം നടത്തുന്നതിന് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയതായും ജില്ലാ പോലിസ് മേധാവി പറഞ്ഞു. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന മുറയ്ക്ക് അന്വേഷണം കാര്യക്ഷമമാക്കി തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ട പരിശോധനകളും മറ്റു നടപടികളും കൈക്കൊള്ളും. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കി. കൂടാതെ, ഇനി അറസ്റ്റിലാവാനുള്ള അഞ്ചാം പ്രതി, സ്ഥാപന ഉടമയുടെ മകള്‍ റിയാ തോമസിനെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചതായും ജില്ലാ പോലിസ് മേധാവി അറിയിച്ചു.




Next Story

RELATED STORIES

Share it