Latest News

'രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കും'; മുഖ്യമന്ത്രി

ആലിന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കും; മുഖ്യമന്ത്രി
X

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകുന്നേരം 6.30ഓടെയാണ് മുഖ്യമന്ത്രി ആലിന്റെ വീട്ടിലെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പമാണ് മുഖ്യമന്ത്രി ആലിന്‍ ഷെറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. ആലിന്റെ മാതാപിതാക്കളും മുത്തച്ഛനുമായും മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട്ട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്‍ ഷെറിന്റെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. ആലിന്റെ മരണത്തില്‍ അനുശോചനമറിയിച്ച മുഖ്യമന്ത്രി അവയവദാനത്തിന് തയ്യാറായ അരുണ്‍-ഷെറിന്‍ ദമ്പതികളെ പ്രശംസിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പിന് കീഴില്‍ ചേവായൂരില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ്എസ്‌വൈ ബ്ലോക്കില്‍ താത്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ്.

ഇന്നലെയാണ് കുഞ്ഞിന്റെ സംസ്‌കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോട് കൂടിയായിരുന്നു സംസ്‌കാരം. പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വി എന്‍ വാസവന്‍, മാത്യു ടി തോമസ് എംഎല്‍എ അടക്കമുള്ളവര്‍ കുഞ്ഞിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ആലിന്റെ കരള്‍ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിനിയായ ശ്രേയയുടെ മുത്തച്ഛനും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

ഫെബ്രുവരി അഞ്ചിന് കോട്ടയം പള്ളത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും ഏകമകള്‍ ആലിന് ഗുരുതരമായി പരിക്കേറ്റത്. കോട്ടയത്ത് നിന്ന് തിരുവല്ലയിലേക്ക് എംസി റോഡുവഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ പള്ളം ബോര്‍മ കവല ജങ്ഷനു സമീപം എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. റോഡപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ കുഞ്ഞ് എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്നാണ് കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. കുഞ്ഞിന്റെ രണ്ട് വൃക്കകളും ഹൃദയ വാല്‍വും കരളും നേത്ര പടലങ്ങളുമാണ് ദാനം ചെയ്തത്. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്.

Next Story

RELATED STORIES

Share it