Latest News

സെന്‍ട്രല്‍ വിസ്റ്റ പുനര്‍നിര്‍മാണ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നാശ്യപ്പെട്ട് ഹരജി നല്‍കിയവര്‍ക്ക് പിഴശിക്ഷ; ഡല്‍ഹി ഹൈക്കോടതിയുടെ വിധി നിരാശാജനകമെന്ന് എം എ ബേബി

സെന്‍ട്രല്‍ വിസ്റ്റ പുനര്‍നിര്‍മാണ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നാശ്യപ്പെട്ട് ഹരജി നല്‍കിയവര്‍ക്ക് പിഴശിക്ഷ; ഡല്‍ഹി ഹൈക്കോടതിയുടെ വിധി നിരാശാജനകമെന്ന് എം എ ബേബി
X

ന്യൂഡല്‍ഹി: രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് ഡല്‍ഹി സെന്‍ട്രല്‍ വിസ്റ്റ അവന്യു പുനര്‍നിര്‍മാണ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യഹരജി നല്‍കിയവര്‍ക്കെതിരേ പിഴയിട്ട നടപടി നിരാശാജനകമെന്ന് സിപിഎം നേതാവ് എം എ ബേബി. ഹരജി നല്‍കിയ എഴുത്തുകാരിയും വിവര്‍ത്തകയുമായ അന്യ മല്‍ഹോത്ര, ചരിത്രകാരനായ സൊഹൈല്‍ ഹഷ്മി (സഫ്ദര്‍ ഹഷ്മിയുടെ സഹോദരന്‍) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടുകൊണ്ടാണ് കേസ് തള്ളിയത്. ഇരുവര്‍ക്കുമെതിരേ ഒരു ലക്ഷം രൂപയാണ് പിഴയിട്ടത്. ഇത്തരം കേസുകളില്‍ കോടതികളില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്ന പൗരന്മാരെ നിരുല്‍സാഹപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''അങ്ങേയറ്റം നിരാശാജനകമായ ഒരു കോടതിവിധിയാണിത്. ഇത്തരം പൊതുതാല്പര്യങ്ങളുമായി കോടതിയില്‍ എത്തുന്നതില്‍ നിന്ന് പൗരരെ നിരുത്സാഹപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുള്ളത്. പൊതുതാല്പര്യവ്യവഹാരത്തെ പ്രോത്സാഹിപ്പിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയ മഹാരഥരുടെ പാരമ്പര്യത്തിന് കടകവിരുദ്ധം.''- എം എ ബേബി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പാര്‍ലമെന്റും നോര്‍ത്ത് ബ്ലോക്ക്, സൌത്ത് ബ്ലോക്ക്, കേന്ദ്ര സെക്രട്ടേറിയറ്റിന്റെ മറ്റു മന്ത്രാലയങ്ങള്‍ എന്നിവയും വരുന്ന ഭരണകേന്ദ്രം പുനര്‍നിര്‍മിക്കുകയാണ് ഈ പദ്ധതി. ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെയും ജനാധിപത്യപരീക്ഷണങ്ങളുടേയും അമൂല്യമായ ഓര്‍മകള്‍ പേറി നില്ക്കുന്ന ഈ ദില്ലി നഗരകേന്ദ്രത്തിന്റെ പാരമ്പര്യം മുഴുവന്‍ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ഹിംസയാണെന്ന് വിവിധ ചരിത്രകാരന്മാരും വാസ്തുശില്പികളും ആവര്‍ത്തിച്ച് വാദിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍മിതിയുമായി മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ ഭരണാധികാരികള്‍ ആ ശബ്ദങ്ങളെ തൃണവല്‍ഗണിക്കുകയാണ്. സൗകര്യപ്രദമായ പാര്‍ലമെന്റ് സമുച്ചയവും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഓഫിസ് താമസ-സൗകര്യങ്ങള്‍ എന്നിവയും ഇപ്പോള്‍ത്തന്നെ നമുക്കുണ്ട്. ഹെറിറ്റേജ് മേഖലയായ ഡെല്‍ഹി ബോട്ട് ക്ലബ്ബിന്റെ തുറസ്സുകളെ നശിപ്പിച്ചുകൊണ്ട് വിഭാവനം ചെയ്യുന്ന ഈ ധൂര്‍ത്ത് നഗരങ്ങളിലെ പുതിയ നിര്‍മിതികള്‍ക്കുമുമ്പ് നടത്തേണ്ട പലതല ചര്‍ച്ചകള്‍ സംബന്ധിച്ച അന്തര്‍ദ്ദേശീയ - ദേശീയ തത്ത്വങ്ങളും നടപടിക്രമങ്ങളും നഗ്‌നമായി ലംഘിക്കുകകൂടിയാണ്. പ്രതീകാത്മകമായാണെങ്കിലും പാര്‍ലമെന്റിനെ പ്രധാനമന്ത്രിയുടെ വീടിന്റെ അനുബന്ധമാക്കുന്നവിധമാണ് ഈ നിര്‍മിതി. ദല്‍ഹിയില്‍ വേറെ പത്തിലധികം നിര്‍മ്മാണങ്ങള്‍ നടക്കുന്നതില്‍ പരാതിക്കാര്‍ എന്തുകൊണ്ട് എതിര്‍പ്പുപ്രകടിപ്പിക്കുന്നില്ല എന്നൊരുചോദ്യം കോടതി ചോദിച്ചതായി പത്രങ്ങളില്‍ വായിച്ചു. എന്നാല്‍ കോടതിയുടേത് യുക്തിരഹിതമായ ചോദ്യം ആണെന്നു പറയാതെവയ്യ. ഇപ്പോള്‍ ദല്‍ഹിയില്‍ നല്ല വാസ്തുശില്പഭംഗിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന, വിവിധ ആവശ്യങ്ങള്‍ക്ക്പ്രയോജനപ്രദമായ ചരിത്രനിര്‍മ്മിതികള്‍ പോരാ എന്ന തലതിരിഞ്ഞ വാദത്തെ ആസ്പദമാക്കിയാണ് ഈ പദ്ധതിയെന്നതിനാലാണ് വിവേകികളായ പൗരര്‍ അരുതേ, അരുതേയെന്ന് അപേക്ഷിക്കുന്നത്- ബേബി ഫേസ് ബുക്കില്‍ കുറിച്ചു.

വിസ്ത പദ്ധതിയുടെ പ്രാഥമിക വകയിരുത്തല്‍തന്നെ 20,000 കോടിയാണ്. അതിനിയും തരാതരംപോലെ വര്‍ധിക്കാനുമാണ് സാദ്ധ്യതയെന്നാണ് കരുതുന്നത്.

''ബെര്‍ലിന്റെ ഭരണകേന്ദ്രം ആക്‌സിയല്‍ വിസ്റ്റ, ജെര്‍മാനിയ എന്ന പേരില്‍ ലോകതലസ്ഥാനത്തിനുതകുന്ന വിധം പുനര്‍നിര്‍മിക്കുക എന്നത് ഫാഷിസ്റ്റ് ഹിറ്റ്‌ലറുടെ ഭ്രാന്തമായ ഒരു സ്വപ്നപദ്ധതിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനി ജയിച്ചശേഷമുള്ള വിജയിയുടെ തലസ്ഥാനമായാണതിനെ ഹിറ്റ്‌ലര്‍ കണ്ടത്. ഈ വിസ്റ്റയുടെ നിര്‍മാണത്തിനായി കുറേ കെട്ടിടങ്ങള്‍ പൊളിച്ചു, കുറച്ചൊക്കെ പുതുക്കുകയും ചെയ്തു. യുദ്ധത്തില്‍ ജര്‍മനി സഖ്യസേനയോട്, വിശേഷിച്ച് ബോള്‍ഷെവിക്ക് ചെമ്പടയോട് തോറ്റ് പിന്തിരിഞ്ഞോടുകയും ആയിരക്കണക്കിനു ജര്‍മന്‍കാര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ആല്‍ബര്‍ട്ട് സ്പിയറുമായി ജര്‍മാനിയയുടെ പ്ലാന്‍ നോക്കി ചര്‍ച്ചകള്‍ നടത്തുകയായിരുന്നത്രെ ഹിറ്റ്‌ലര്‍. തൊഴില്‍ കൊണ്ടു വാസ്തുശില്പി ആയ ആല്‍ബര്‍ട്ട് സ്പിയര്‍ ഹിറ്റ്‌ലറുടെ ആയുധ ഉല്പാദന വകുപ്പ് മന്ത്രി ആയിരുന്നു. ദില്ലിയില്‍ കൊവിഡ് പിടിച്ച മനുഷ്യര്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ തന്റെ പുതിയ പാര്‍ലമെന്റും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ കൊട്ടാരവും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോദി. വാക്‌സിന്‍ ഇല്ലാതെ ജനജീവിതം വഴിമുട്ടി നില്ക്കുമ്പോള്‍ ഇരുപതിനായിരം കോടി ചെലവഴിക്കപ്പെടുന്നത് ഈ കെട്ടിടങ്ങള്‍ ഉണ്ടാക്കാനാണ്''- ബേബി പറഞ്ഞു.

Next Story

RELATED STORIES

Share it