Latest News

രാമക്ഷേത്ര നിര്‍മാണം: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് പരസ്യപ്പെടുത്തണമെന്ന് പി.ഡി.പി

രാമക്ഷേത്ര നിര്‍മാണം: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് പരസ്യപ്പെടുത്തണമെന്ന് പി.ഡി.പി
X

കൊല്ലം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം രാജ്യത്തിന്റെ പൊതു ആവശ്യമാണെന്ന് പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിന്റേയും ദിഗ് വിജയ്‌സിംഗിന്റേയും പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്നത്തെ കേന്ദ്രഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാടില്‍ രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങളോട് ഒന്നിലധികം വട്ടം പരസ്യമായി മാപ്പ് പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം ആത്മാര്‍ത്ഥതയോടെയാണ് ആ ക്ഷമാപണം നടത്തിയതെങ്കില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളില്‍ നിന്നുണ്ടായ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കണം.

ആഗസ്റ്റ് 5ന് ശിലാപൂജ നടക്കുന്ന ദിവസം പ്രവര്‍ത്തക ഭവനങ്ങളില്‍ വലിയ ആഘോഷങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് കൊണ്ടാണ് നേതാക്കള്‍ രംഗത്ത് വന്നിട്ടുള്ളത്. ബാബരി കേസില്‍ വിധി പറഞ്ഞ സുപ്രിം കോടതി പോലും മസ്ജിദ് തകര്‍ത്തത് തെറ്റായിരുന്നു എന്ന പരാമര്‍ശത്തോടെയാണ് വിധി പ്രസ്താവം നടത്തിയത്. രാജ്യത്തിന്റെ ജനാധിപത്യ നിയമവ്യവസ്ഥിതിയെ അംഗീകരിക്കുന്നവരാണ് എന്നതുകൊണ്ടു മാത്രമാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായ വിധിയില്‍ വിയോജിപ്പുണ്ടായിട്ടും രാജ്യത്തെ മതന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും വിധിയോട് വിയോജിപ്പുകളോടെ പൊരുത്തപ്പെട്ടത്. എന്നിട്ടും മുറിവേറ്റ ന്യൂനപക്ഷങ്ങളുടെ മനസ്സിനെ വീണ്ടും കുത്തിനോവിക്കുന്ന പ്രസ്താവനയുമായി മതേതരത്വത്തിന്റെ അവശേഷിക്കുന്ന ജനാധിപത്യ തുരുത്ത് എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വരുന്നത് വഞ്ചനയും കാപട്യവുമാണ്.

ബാബരിയുടെ തകര്‍ച്ചയുടെ ഘട്ടത്തില്‍ പോലും കേന്ദ്ര ഭരണത്തേയും കോണ്‍ഗ്രസിനേയും ന്യായീകരിച്ച് ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് തീവ്രവാദമുദ്ര ചാര്‍ത്തുകയും, ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ മഅ്ദനിയെ തടവറയിലടയ്ക്കുന്നതിനും സുലൈമാന്‍ സേഠിനെ തള്ളിപ്പറയുന്നതിനും ന്യായീകരണം കണ്ടെത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it