Latest News

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത നടപടി അംഗീകരിക്കാനാവില്ല;മേയറെ തള്ളി സിപിഎം

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത നടപടി അംഗീകരിക്കാനാവില്ല;മേയറെ തള്ളി സിപിഎം
X

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ആര്‍എസ്എസ് പോഷക സംഘടനയായ ബാലഗോകുലത്തിന്റെ വേദിയില്‍ പങ്കെടുത്ത നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്നും,സിപിഎം എക്കാലത്തും ഉയര്‍ത്തി പിടിച്ച് വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് മേയറുടെ നടപടിയെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പിന്റെ നടപടി സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പി മോഹനന്‍ പറയുന്നു.

കോഴിക്കോട് നടന്ന ബാലഗോകുലം മാതൃസമ്മേളനത്തിലാണ് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത്.പരിപാടിയില്‍ പങ്കെടുത്തതും,ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ നടത്തിയ പരാമര്‍ശവും വിവാദമായി മാറിയിരുന്നു.കേരളത്തെ മോശമാക്കി കൊണ്ടായിരുന്നു സിപിഎം മേയറുടെ പരാമര്‍ശം നടത്തിയത്. 'പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം.ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും'എന്നായിരുന്നു മേയര്‍ പരാമര്‍ശം.കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു. 'പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം'. മേയര്‍ അഭിപ്രായപ്പെട്ടു.ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധം തീര്‍ക്കുമ്പോഴാണ് സിപിഎം മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായത്.

സിപിഎം മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിപിഎം ആര്‍എസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ് കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയര്‍ മോദി യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.

അതേസമയം പരിപാടിയില്‍ പങ്കെടുത്തതില്‍ ന്യായീകരണവുമായി മേയര്‍ ബീനാ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും,അമ്മമാരുടെ കൂട്ടായ്മയിലാണ് താന്‍ പങ്കെടുത്തതെന്നുമായിരുന്നു മേയറുട ന്യായീകരണം.പരിപാടിയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it