Latest News

അപകടസ്ഥലത്തേക്ക് കുതിച്ചെത്തി കൊണ്ടോട്ടിയിലെ ജനങ്ങള്‍: മാതൃകയായി രക്ഷാപ്രവര്‍ത്തനം

ആംബുലന്‍സുകള്‍ക്ക് തടസ്സമില്ലാതെ ഓടുന്നതിനായി റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കൊണ്ടോട്ടി മുന്‍സിപ്പല്‍ അംഗത്തിന്റ സന്ദേശം കേട്ടതോടെ പലര്‍ക്കും അപകടത്തിന്റെ രൂക്ഷത ബോധ്യമായി.

അപകടസ്ഥലത്തേക്ക് കുതിച്ചെത്തി കൊണ്ടോട്ടിയിലെ ജനങ്ങള്‍: മാതൃകയായി രക്ഷാപ്രവര്‍ത്തനം
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളവും പരിസരവും അടങ്ങുന്ന കൊണ്ടോട്ടി മുനിസിപ്പല്‍ പ്രദേശം രണ്ടാഴ്ച കോവിഡ് ലോക്ഡൗണിലായിരുന്നു. അതിന് ശേഷം കൊണ്ടോട്ടി താലൂക്കിലൊന്നാകെ ലോക് ഡൗണ്‍ വ്യാപിപ്പിച്ചു. പോരാത്തതിന് കനത്ത മഴയും. പക്ഷേ ഇതൊന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നിയിറങ്ങി മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നതിന് കൊണ്ടോട്ടിയിലെ ജനങ്ങളെ തടഞ്ഞില്ല.അപകടത്തിന്റെ ആദ്യ വിവരങ്ങള്‍ സമീപവാസികളില്‍ നിന്നാണ് പുറംലോകമറിഞ്ഞത്. ആറുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള റണ്‍വേയില്‍ നിന്നും വിമാനം താഴേക്കു മറിഞ്ഞു എന്നായിരുന്നു അപകടം സംബന്ധിച്ച് ആദ്യം പ്രചരിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളിലൊന്ന്. അതിനു പിറകെയായി നിരന്തരം വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചു.

ആംബുലന്‍സുകള്‍ക്ക് തടസ്സമില്ലാതെ ഓടുന്നതിനായി റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കൊണ്ടോട്ടി മുന്‍സിപ്പല്‍ അംഗത്തിന്റ സന്ദേശം കേട്ടതോടെ പലര്‍ക്കും അപകടത്തിന്റെ രൂക്ഷത ബോധ്യമായി. അതോടെ കിട്ടിയ വാഹനങ്ങളില്‍ എല്ലാവരും വിമാനത്താവളത്തിലേക്കു കുതിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ പൈലറ്റിനെ സ്വന്തം കാറില്‍ കൊണ്ടോട്ടിയിലെ ആശുപത്രിയിലെത്തിയച്ച യുവാവ് പറഞ്ഞത് ആശുപത്രിയിലെത്തുന്നതിനു മുന്‍പു തന്നെ അദ്ദേഹം മരിച്ചു എന്നാണ്. തകര്‍ന്ന വിമാനം വെട്ടിപ്പൊളിച്ച് പരുക്കേറ്റവരെ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രികളിലേക്കു പാഞ്ഞു. കൊണ്ടോട്ടിയിലെ രണ്ട് ആശുപത്രികളിലേക്കും സമീപ പ്രദേശമായ പുളിക്കലിലെ ഒരു ആശുപത്രിയിലേക്കുമാണ് ആദ്യം എത്തിച്ചത്. ഇതിനിടെ പല കുഞ്ഞുങ്ങളും മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ടു. അവരെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിച്ചു.

വിമാനാപകടം നടന്നപ്പോഴും അതിനു ശേഷവും കനത്ത മഴയാണ് വിമാനത്താവള പരിസരത്തുണ്ടായത്. ഇതൊന്നും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായില്ല. അപകടം നടന്ന് മിനുട്ടുകള്‍ക്കകം തന്നെ വിമാനത്താവളവും പരിസരവും ജന നിബിഢമായി. എന്ത് സഹായവും ചെയ്യാന്‍ തയ്യാറായി നൂറുകണക്കിനു പേരാണ് അപകട സ്ഥലത്തേക്ക് എത്തിയത്. കൊവിഡ് ബാധയുടെ പേരില്‍ പലയിടങ്ങളിലും പ്രവാസികളെ സ്വന്തം വീട്ടിലേക്കു വരാന്‍ പോലും അനുവദിക്കാതെ തടയുന്ന കാലത്തു തന്നെയാണ് വിമാനാപകടത്തില്‍പ്പെട്ടവരെ രോഗബാധിതരോ അല്ലാത്തവരോ എന്നു പോലുമറിയാതെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടോട്ടിയിലെ ജനത കുതിച്ചെത്തിയത്.മലപ്പുറത്തിന്റെ അതിരുകളില്ലാത്ത കാരുണ്യത്തിന്റെ മറ്റൊരു അടയാളപ്പെടുത്തല്‍ കൂടിയായി കരിപ്പൂര്‍ വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തനം.


Next Story

RELATED STORIES

Share it