Latest News

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണ്‍ തരംഗം: ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണ്‍ തരംഗം: ആരോഗ്യ മന്ത്രി
X

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രോഗികളുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 94 ശതമാനവും ഒമിക്രോണ്‍ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറു ശതമാനം ആളുകളില്‍ ഡെല്‍റ്റ വകഭേദവും കണ്ടെത്തി. വിദേശത്തുനിന്നും മറ്റിടങ്ങളില്‍നിന്നും കേരളത്തിലേക്ക് എത്തിയവരില്‍ നടത്തിയ പരിശോധിയില്‍ 80 ശതമാനം പേരിലും ഒമിക്രോണും 20 ശതമാനം പേരില്‍ ഡെല്‍റ്റയുമാണു രോഗകാരണമായ വകഭേദമെന്നു കണ്ടെത്തി.

കൊവിഡ് വ്യാപനം വര്‍ധിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണു കഴിയുന്നതെന്നു മന്ത്രി പറഞ്ഞു. ആകെ രോഗികളുടെ 3.6 ശതമാനം പേരെ മാത്രമേ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. ഗുരുതര ലക്ഷണങ്ങള്‍ കുറവായതിനാലാണിത്. ആശുപത്രി ചികിത്സയ്ക്കും തീവ്രപരിചരണത്തിനും നല്‍കുന്ന അതേ പ്രാധാന്യംതന്നെയാണു ഗൃഹപരിചരണത്തിനും സര്‍ക്കാര്‍ നല്‍കുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൃത്യമായി പാലിക്കാന്‍ എല്ലാവരും തയാറാകണം.

രോഗ ലക്ഷണങ്ങളനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചാണു ചികിത്സാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പോസിറ്റിവായവരും പ്രമേഹം, ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരും പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയ രോഗങ്ങളില്ലാത്തവരും ഗൃഹപരിചരണത്തില്‍ തുടരാവുന്നതാണ്. ഇവര്‍ പ്രദേശത്തെ ആരോഗ്യ വിവരങ്ങള്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരെ കൃത്യമായി അറിയിച്ചിരിക്കണം.

ശക്തമായ പനി, തലവേദന, പേശീവേദന, അനുബന്ധ രോഗങ്ങളുള്ളവര്‍, ജീവിതശൈലീ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചു മാത്രമേ ഗൃഹപരിചരണത്തില്‍ പോകാവൂ. ആശുപത്രികളിലെ കൊവിഡ് ഒപി വഴിയോ ടെലിമെഡിസിന്‍ സംവിധാനമുപയോഗിച്ചോ ഡോക്ടറെ കാണണം. മൂന്നു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന ശക്തമായ പനിയുണ്ടെങ്കില്‍ ആശുപത്രികളിലേക്കു നിര്‍ബന്ധമായും പോകണം.

ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍, അവയവമാറ്റത്തിനു വിധേയരായവര്‍, എച്ച്.ഐ.വി. ബാധിതര്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ സി വിഭാഗത്തിലാണ്. ഇവര്‍ ഗൃഹപരിചരണത്തില്‍ കഴിയരുത്. കൊവിഡ് പോസിറ്റിവായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, കൊവിഡ് ആശുപത്രികള്‍ തുടങ്ങിയയിടങ്ങളില്‍ ചികിത്സ തേടണം. ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ അസ്വസ്ഥതകള്‍ തോന്നുന്നുണ്ടെങ്കിലോ കണ്ണില്‍ ഇരുട്ടു കയറുക, അബോധാവസ്ഥയിലാകുക എന്നിവ അനുഭവപ്പെട്ടാലോ ഡോക്ടറെ കാണണം. പ്രായമായവരും അനുബന്ധരോഗങ്ങളുള്ളവരും കടുത്ത ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ അപായ സൂചനയായി കണക്കാക്കി ഡോക്ടറുടെ സേവനം തേടണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് .െഎസി.യു ഉപയോഗത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 40.5 ശതമാനമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ്, നോണ്‍കൊവിഡ് രോഗികളുടെ ഐ.സി.യു. ഉപയോഗം. വെന്റിലേറ്ററിന്റെ ഉപയോഗത്തിലും കുറവുണ്ട്. 13.5 ശതമാനം വെന്റിലേറ്ററുകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. സ്വകാര്യ ആശുപത്രികളിലെ ഐ.സി.യുകളില്‍ കോവിഡ് രോഗികള്‍ 8.28 ശതമാനം മാത്രമാണ്. ഇവിടങ്ങളിലെ വെന്റിലേറ്റര്‍ ഉപയോഗം 8.96 ശതമാനം മാത്രവുമാണ്.

കൊവിഡുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും സംസ്ഥാനതല വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ സംസ്ഥാനതലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുകയും മരുന്നുലഭ്യത, ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐ.സി.യു ബെഡുകള്‍, ഡാറ്റ ഷെയറിങ്, ഓക്‌സിജന്‍ ലഭ്യത തുടങ്ങിയവ ഉറപ്പാക്കാന്‍ 12 കമ്മിറ്റികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി. 0471 2518584 ആണ് സെല്ലിലെ ഫോണ്‍ നമ്പര്‍. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ സെല്‍ പ്രവര്‍ത്തിക്കും. ദിശയുടെ 25 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമിലും ജില്ലാ കണ്‍ട്രോള്‍ റൂമിലും ജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it