Latest News

ദലിത് യുവാവിന്റെ കസ്റ്റഡി മരണം: ഗുജറാത്ത് പോലിസിനെതിരേ ആഞ്ഞടിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍

അമ്‌റേലി ദങ്കറിലെ ജിഗ്നേഷ് സോണ്ടര്‍വ(30)യെ 2017 ജൂലൈ 12 നാണ് ഡങ്കര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വിട്ട് രണ്ടാം ദിവസം അമ്‌റേലി സിവില്‍ ആശുപത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ ജിഗ്നേഷ് കൊല്ലപ്പെട്ടു.

ദലിത് യുവാവിന്റെ കസ്റ്റഡി മരണം: ഗുജറാത്ത് പോലിസിനെതിരേ ആഞ്ഞടിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍
X

അമ്‌റേലി: ദലിത് യുവാവിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ഗുജറാത്ത് പോലിസിനെതിരേ ആഞ്ഞടിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പോലിസിന്റെ മനോഭാവം ക്രൂരവും നിര്‍ദ്ദയവും നിരുത്തരവാദപരവുമാണെന്ന് കമ്മീഷന്‍ ആരോപിച്ചു. 2017 ല്‍ അമ്‌റേലി ജയിലില്‍ ദലിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ റിപോര്‍ട്ട് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍, ഗുജറാത്ത് ജയില്‍ വകുപ്പ് ഐജിക്കെതിരേ ആഞ്ഞടിച്ചത്.

സിആര്‍പിസി 176 ാം വകുപ്പനുസരിച്ച് ഒരാള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടാല്‍ പോലിസ് അന്വേഷണത്തോടൊപ്പം മജിസ്‌ട്രേറ്റ് അന്വേഷണവും നടത്തണം.

അമ്‌റേലി ദങ്കറിലെ ജിഗ്നേഷ് സോണ്ടര്‍വ(30)യെ 2017 ജൂലൈ 12 നാണ് ഡങ്കര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. മദ്യ നിരോധന നിയമം ലംഘിച്ചുവെന്നായിരുന്നു കേസ്. രജുല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജിഗ്നേഷിനെ മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

എന്നാല്‍ കസ്റ്റഡിയില്‍ വിട്ട് രണ്ടാം ദിവസം അമ്‌റേലി സിവില്‍ ആശുപത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ ജിഗ്നേഷ് കൊല്ലപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അനുസരിച്ച് തലക്കേറ്റ കനത്ത മുറിവാണ് മരണ കാരണം.

തടവുകാരുടെ മര്‍ദ്ദനമേറ്റാണ് ജിഗ്നേഷ് കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു. അവരുടെ പരാതിയില്‍ ജയിലിലെ നാല് സഹതടവുകാര്‍ക്കെതിരേ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷമാണ് ദലിത് ആക്റ്റിവിസ്റ്റ് കാന്തിലാല്‍ പാര്‍മരുടെ ശ്രമഫലമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഒരു കോടി രൂപയുടെ നഷ്ടപരിഹാരവും ഇളയ സഹോദരന് സര്‍ക്കാര്‍ ജോലിയുമാണ് കുടുംബം ആവശ്യപ്പെട്ടത്.

ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്‍ ജയില്‍ ഐജിക്ക് റിപോര്‍ട്ടും രേഖകളും ആവശ്യപ്പെട്ട് കത്തയച്ചത്.ജിഗ്നേഷിനെ ചികിത്സിച്ചതിന്റെ രേഖകള്‍, ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്, മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപോര്‍ട്ട്, പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന്റെ വീഡിയോ, മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപോര്‍ട്ട്, വകുപ്പുതല അന്വേഷണത്തിന്റെ റിപോര്‍ട്ട്, ജിഗ്നേഷിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള റിപോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് തുടങ്ങിയവയാണ് കമ്മീഷന്‍ ആവശ്യപ്പെട്ട രേഖകള്‍. നിയമപരമായ ബാധ്യതയായിരുന്നിട്ടും ജയില്‍ ഐജി രണ്ട് തവണ കമ്മീഷന്റെ കത്തുകള്‍ അവഗണിച്ചു. നേരിട്ട് ഹാജരാകാനുള്ള ഉത്തരവും അനുസരിച്ചില്ല.

എന്നാല്‍ പത്ത് ദിവസം മുമ്പ് മജിസ്റ്റീരിയില്‍ അന്വേഷണത്തിന്റെ റിപോര്‍ട്ട് കമ്മീഷന് അയച്ചിട്ടുണ്ടെന്ന് അംറേലി കലക്ടര്‍ ആയുഷ് ഓക് പറയുന്നു.




Next Story

RELATED STORIES

Share it