Latest News

*തദ്ദേശസ്ഥാപനങ്ങളെ സ്വയം ഭരണാധികാരം ഇല്ലാത്ത വകുപ്പായി തരംതാഴ്ത്തുന്നു - റസാക്ക് പാലേരി*

*തദ്ദേശസ്ഥാപനങ്ങളെ സ്വയം ഭരണാധികാരം ഇല്ലാത്ത വകുപ്പായി തരംതാഴ്ത്തുന്നു - റസാക്ക് പാലേരി*
X

കോഴിക്കോട് : മൂന്നാം തല ഭരണകേന്ദ്രം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തദ്ദേശസ്ഥാപനങ്ങളെ സ്വയംഭരണാധികാരമില്ലാത്ത സർക്കാർ വകുപ്പായി തരം താഴ്ത്താനാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂരിൽ സംഘടിപ്പിച്ച ജനസഭയിൽ അഭിപ്രായം ഉയർന്നു. ഫണ്ടും അധികാരവും വെട്ടി കുറച്ചാൽ വികേന്ദ്രീകൃത അധികാര നിർവഹണം സാധ്യമാവുകയില്ല. എന്നാൽ അതാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ജനസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിലവിലെ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങളുടെ സമീപനം തികച്ചും പ്രതിഷേധാർഹമാണ്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റ് പരിശോധിക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ടിൽ 30% വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് പ്രാദേശിക വികസനത്തെ ദുർബലപ്പെടുത്തും. ഓരോ വർഷവും തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ കുറവ് വന്നു കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരിയത് കൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകില്ല. വികസനാസൂത്രണത്തിലും നിർവഹണത്തിലും ജനപങ്കാളിത്തം എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് പ്രാദേശിക ഭരണകൂടങ്ങൾ സ്ഥാപിക്കപ്പെട്ടത്. സുപ്രധാനമായ ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യം ഇതായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈവശം വെച്ചിരിക്കുന്ന അധികാരങ്ങളും വികസനത്തിനാവശ്യമായ പണവും പ്രാദേശിക ഭരണകൂടങ്ങൾക്ക് പടിപടിയായി കൈമാറി സ്വയംഭരണ സ്ഥാപനങ്ങളെ അതിലേക്ക് വളർത്തുകയായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ ആദ്യഘട്ടങ്ങളിൽ അനുവദിക്കപ്പെട്ട അധികാരങ്ങളും നീക്കിവെക്കപ്പെട്ട വിഭവങ്ങളും തുടർഘട്ടങ്ങളിൽ ഇല്ലാതാകുന്ന സാഹചര്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ സമയത്ത് കേന്ദ്രത്തിൽ നിന്ന് ലഭിച്ച 7012 കോടി രൂപയിൽ 2206 കോടി രൂപയും തദ്ദേശസ്ഥാപനങ്ങളിലേക്ക് നൽകാതെ സംസ്ഥാന സർക്കാർ കൈവശം വെച്ചു എന്നാണ് സിഎജി റിപ്പോർട്ട് തന്നെ വ്യക്തമാക്കിയത്. പ്രസ്തുത കാലയളവിൽ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകേണ്ടിയിരുന്ന 31,486 കോടിയുടെ സാമ്പത്തിക സഹായം 22,192 കോടിയായി വെട്ടിച്ചുരുക്കുകയാണ് സർക്കാർ ചെയ്തത്. കാലങ്ങളായി നിലനിൽക്കുന്ന വിവിധ പദ്ധതികളെ സംയോജിപ്പിച്ച് ഒറ്റ പേരിലേക്ക് കൊണ്ടുവന്ന ലൈഫ് പദ്ധതിക്ക് നീക്കിവെച്ച 682 കോടി രൂപയിൽ 247 കോടി രൂപ മാത്രമാണ് നൽകിയത്. ലൈഫ് മിഷൻ പദ്ധതിയിൽ 20% തുക ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും കണ്ടെത്തണമെന്ന തീരുമാനം തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിൽ ആക്കുന്നതാണ്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗത്തിലും ജനങ്ങളുടെ അധികാര പങ്കാളിത്തത്തിലും സംസ്ഥാന സർക്കാർ കൈകടത്തുകയാണ് ചെയ്യുന്നത്. രൂപീകരിക്കപ്പെടുന്ന വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതിന്റെ പേരിൽ ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ജനങ്ങൾക്ക് മുന്നിൽ അവഹേളിതരാകുന്ന സാഹചര്യവും രൂപപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ നിലനിൽക്കുന്ന കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും ഭരണപാർട്ടിയുടെ താൽപര്യ സംരക്ഷണവും ജനപ്രതിനിധികൾക്കിടയിൽ വേർതിരിവുകൾ കൊണ്ടുവരുന്നതിന് കാരണമാകുന്നുണ്ട്. തുല്യമായ വിഭവ വിതരണവും അധികാരത്തിലെ പങ്കാളിത്തവും സാധ്യമാക്കുന്ന തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികൾ കഴിഞ്ഞ അഞ്ചുവർഷം അസാധാരണമായ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ക്ഷേമവാർഡുകൾ ലക്ഷ്യം വച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ഉറപ്പുവരുത്താൻ ജനപ്രതിനിധികൾ ശ്രമിച്ചിട്ടുണ്ട്. അഴിമതി സമ്പൂർണ്ണമായി ഇല്ലാതാക്കി കൊണ്ടാണ് വെൽഫെയർ വാർഡുകൾ പ്രവർത്തിച്ചത്. ജനങ്ങളുടെ താൽപര്യങ്ങൾ കണ്ടറിഞ്ഞ് പ്രാദേശികമായി വികസനങ്ങൾ രൂപപ്പെടുത്തുന്നതിലും വൻ ജനപങ്കാളിത്തത്തോടെ ഗ്രാമസഭകൾ അടക്കം നടത്തുന്നതിനും പാർട്ടി ജനപ്രതിനിധികൾ വിജയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ജനസഭയിൽ വെൽഫെയർ വാർഡിനെ കുറിച്ച് വിവിധ ജനപ്രതിനിധികളും വിദഗ്ധരും അടങ്ങിയ പാനൽ ഡിസ്കഷൻ നടന്നു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. എ ഷഫീഖ് മോഡറേറ്ററായി നടന്ന പാനൽ ഡിസ്കഷനിൽ വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, വെൽഫെയർ പാർട്ടി കൊല്ലം ജില്ലാ പ്രസിഡണ്ട് ഷെഫീഖ് ചോഴിയക്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.എം റജീന, പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി ഡോ. വി.എം നിഷാദ്, മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ ഗഫൂർ മാസ്റ്റർ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പങ്ങാട് എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it