Latest News

മത്സ്യകൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത് ഏഴാംക്ലാസ് വിദ്യാര്‍ഥി

മത്സ്യകൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത് ഏഴാംക്ലാസ് വിദ്യാര്‍ഥി
X

തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിനിടയിലും മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്തിരിക്കുകയാണ് ചേര്‍പ്പിലെ കുട്ടി കര്‍ഷകനായ ദൈവിക്. കഴിഞ്ഞ ലോക്ക്ഡൗണില്‍ തുടങ്ങി ഒന്നര വര്‍ഷത്തിനിടയില്‍ മൂന്നു തവണ മത്സ്യകൃഷി വിളവെടുപ്പ് നടത്തി ഈ മിടുക്കന്‍. വീടിന് പിറകില്‍ പ്രത്യേകം സജ്ജമാക്കിയ ചെറിയ കുളങ്ങളിലാണ് വിവിധയിനം മത്സ്യങ്ങളെ വളര്‍ത്തുന്നത്.

ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കരുമത്തില്‍ രാജേഷ്-മഞ്ജു ദമ്പതികളുടെ മകനാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ദൈവിക്. ചെറുപ്പം മുതലേ പക്ഷിമൃഗാദികളെ ഏറെ ഇഷ്ടം. ആദ്യം തന്റെ സ്‌നേഹം പങ്കിട്ടത് ഗപ്പികളെ വളര്‍ത്തിയാണ്. പല വര്‍ണങ്ങളിലുള്ള ഗപ്പികളുടെ കൂട്ടം നല്‍കിയ ആവേശമാണ് വീടിനോട് ചേര്‍ന്ന് ചെറിയ മത്സ്യക്കുളം നിര്‍മ്മിക്കാന്‍ മുത്തച്ഛനായ രാമചന്ദ്രനോട് ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് രണ്ടുപേരും വീടിനോട് ചേര്‍ന്ന് ചെറിയ കുളം നിര്‍മിച്ചു. അമ്പതോളം ആസ്സാം വാളയിനത്തില്‍പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ആദ്യം നിക്ഷേപിച്ചു. നിരാശയായിരുന്നു ഫലം. ദൈവിക് പിന്തിരിഞ്ഞില്ല. മത്സ്യകുഞ്ഞുങ്ങള്‍ ചത്തു പോയതിനുള്ള കാരണം വെള്ളത്തിന്റെ പി എച്ച് കൂടിയതാണെന്ന് കണ്ടുപിടിച്ച് വീണ്ടും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇത്തവണ നൂറുമേനി വിളവെടുപ്പ് നടത്തി. ഒന്നും രണ്ടുമല്ല മൂന്നുതവണയാണ് തന്റെ കൃഷിയില്‍ വിജയം കൈവരിച്ചത്. യൂട്യൂബ് ചാനലില്‍ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട വിഡിയോകള്‍ കണ്ടാണ് കൃഷിയെ സംബന്ധിച്ചുള്ള ആശയങ്ങള്‍ സ്വായത്തമാക്കുന്നത്. വിവിധ ഇനം അലങ്കാര മത്സ്യങ്ങളുടെ പ്രജനനവും ദൈവിക് ചെയ്തു വരുന്നുണ്ട്. സഹായത്തിനായി അനിയത്തി ദേവനന്ദയും ഉണ്ട്.

Next Story

RELATED STORIES

Share it