Latest News

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും
X

മലപ്പുറം: ഒറ്റമൂലി രഹസ്യം സ്വന്തമാക്കാന്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. പോലിസ് കസ്റ്റഡിയിലുള്ള നൗഷാദുമായാണ് തെളിവെടുപ്പ്. കൊലപാതകക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് നാഷാദില്‍ നിന്നാണ്. അതിനാലാണ് നൗഷാദിനെ ആദ്യം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നത്.

മുക്കട്ടയിലെ ഷൈബിന്റെ സുഹൃത്തിന്റെ വീട്ടിലും പോലിസ് പരിശോധന നടത്തി. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ വിശദമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം.

നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രാഹം, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എം ബിജു, നിലമ്പൂര്‍ സിഐ പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ തെളിവുകള്‍ ശേഖരിച്ചു.

കസ്റ്റഡിയിലുള്ള പ്രതി നൗഷാദ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് വീട്ടില്‍ പരിശോധന നടത്തുന്നത്. വീട്ടില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഷൈബിന്‍ അഷ്‌റഫും സംഘവും നടത്തിയിരുന്നതായി അന്വേഷണസംഘത്തിന് വ്യക്തമായി. ഇക്കാര്യം പ്രതി നൗഷാദ് പോലിസിനോട് പറഞ്ഞിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പോലിസ് പരിശോധന.

വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാവും പ്രതിയെ മൃതദേഹം ചാലിയാര്‍ പുഴയില്‍ തള്ളിയ എടവണ്ണ പാലത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുക. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ നിലമ്പൂരിലെ ഏതാനും കടകളില്‍ നിന്നാണ് വാങ്ങിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. ഈ കടകളിലും നൗഷാദിനെ എത്തിച്ച് പരിശോധന നടത്തും.

തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന നൗഷാദുമായി തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമാവും മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനും മറ്റ് കൂട്ടുപ്രതികള്‍ക്കുമായി അനേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കുക. ഷൈബിന്റെ മുക്കട്ടയിലെ സുഹൃത്ത് ഫാസിലിന്റെ വീട്ടിലാണ് പോലിസെത്തിയത്.

Next Story

RELATED STORIES

Share it