Latest News

കോടതിയലക്ഷ്യ നിയമത്തിന്റെ ദുരുപയോഗം: ആഗസ്ത് 21ന് അഭിഭാഷകര്‍ കരിദിനം ആചരിക്കും

സമീപകാലത്തുണ്ടായ നിരവധി വിധിന്യായങ്ങളും ചില കേസുകളില്‍ കാണിച്ചിട്ടുള്ള താല്‍പര്യക്കുറവുമൊക്കെ രാജ്യത്തെ ജനങ്ങളില്‍ വലിയ സംശയമാണുണ്ടാക്കുന്നത്.

കോടതിയലക്ഷ്യ നിയമത്തിന്റെ ദുരുപയോഗം: ആഗസ്ത് 21ന് അഭിഭാഷകര്‍ കരിദിനം ആചരിക്കും
X

തിരുവനന്തപുരം: സമത്വം, നീതി തുടങ്ങിയ ഭാരത നിയമ വ്യവസ്ഥയിലെ ആധാര ശിലകളെല്ലാം കടപുഴകുന്ന വേദനാ ജനകവും പ്രതിഷേധാര്‍ഹവുമായ നടപടികള്‍ കൊണ്ട് രാജ്യത്തെ പരമോന്നത നീതി കേന്ദ്രം ഭരണഘടനാ മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുകയാണ്. സമീപകാലത്തുണ്ടായ നിരവധി വിധിന്യായങ്ങളും ചില കേസുകളില്‍ കാണിച്ചിട്ടുള്ള താല്‍പര്യക്കുറവുമൊക്കെ രാജ്യത്തെ ജനങ്ങളില്‍ വലിയ സംശയമാണുണ്ടാക്കുന്നത്.

ജസ്റ്റിസ് ലോയയുടെ കൊലപാതകം, ചീഫ് ജസ്റ്റിസിനെതിരേ ഉയര്‍ന്നു വന്ന ലൈംഗികാരോപണം, റഫാല്‍ ഇടപാട്, ബാബരി കേസ് തുടങ്ങിയ കേസുകളിലെ നടപടികളും തീരുമാനങ്ങളും നിയമ വ്യവസ്ഥയുടെ നിക്ഷ്പക്ഷത, ധാര്‍മികത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരുന്നില്ല എന്നത് ആ വിധി ന്യായങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭരണകൂടത്തിന് പൂര്‍ണമായും കീഴടങ്ങിയെന്ന തോന്നല്‍ മാത്രമല്ല പലപ്പോഴും ഭരണകൂടത്തിന് വിധേയമാവുന്നു എന്ന സംശയം പൊതു സമൂഹത്തില്‍ ബലപ്പെട്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

സര്‍ക്കാരും കോടതിയും തമ്മിലൊരു അവിശുദ്ധ ബന്ധം നിഴലിക്കുന്ന തീരുമാനങ്ങളാണ് അഭയാര്‍ത്ഥികളുടെയും അതിഥി തൊഴിലാളികളുടെയും കേസില്‍ ഉണ്ടായത്. പൗരത്വ ബില്ലിനെ ചോദ്യം ചെയ്ത് ബോധിപ്പിച്ച ഹര്‍ജ്ജികളിലും കശ്മീര്‍ കേസിലും ഉന്നത നീതിപീഠം കൈ കൊണ്ട തീരുമാനങ്ങള്‍ കോടതി സര്‍ക്കാരിന്റെ അഭീഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുകയാണോ എന്ന പ്രതീതിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഭരണഘടനാ തത്ത്വങ്ങളെയും മൂല്യങ്ങളെയും നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങളോടും ലക്ഷ്യത്തോടും ഉന്നത നീതിപീഠവും ചേര്‍ന്നു പോകുന്ന അപകടകരമായ സ്ഥിതി വിശേഷം നിലനില്‍ക്കെയാണ് പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും എതിരഭിപ്രായങ്ങളെയും നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് പ്രവണതയിലേക്ക് അധപ്പതിച്ച വിധം അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷനെതിരേ തിടുക്കപ്പെട്ടും നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തിയും കോടതി അലക്ഷ്യ നടപടി നടത്തി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനകള്‍ കോടതി അലക്ഷ്യത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്നതല്ലായെന്ന് നിയമം അറിയാവുന്ന എല്ലാവര്‍ക്കുമറിയാം. പ്രശാന്ത് ഭൂഷണെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിന്യായം നാളിത് വരെ പരമോന്നത നീതി പീഠം ഉയര്‍ത്തിപ്പിടിച്ച ന്യായ ബോധത്തെയും ധാര്‍മ്മികതയെയും നീതിശാസ്ത്രങ്ങളെയും നിരാകരിക്കുന്നതാണ്. ആ വിധിയില്‍ സുപ്രിം കോടതിയുടെ തന്നെ പല വിധികളുടെയും അന്തസ്സത്ത ചോര്‍ത്തിക്കളയും വിധം ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നതായും കാണാം. പ്രശാന്ത് ഭൂഷണ്‍ ഒരു പ്രതീകം മാത്രമാണ്. വരാനിരിക്കുന്ന നാളുകള്‍ സുരക്ഷിതമല്ല എന്നും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഭരണകൂട നീക്കത്തില്‍ നിന്നും രക്ഷ തേടിചെല്ലാനൊരു കേന്ദ്രം ഇല്ലാതാകുന്നു എന്നും തിരിച്ചറിഞ്ഞിരിക്കുന്നു. അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള അവകാശത്തിനുമേലുള്ള കടന്നു കയറ്റത്തെ ചെറുക്കാതെ ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. അതുപോലെ സ്വതന്ത്ര നിയമ സംവിധാനം ജനങ്ങളുടെ അവകാശമാണ് അത് ചീഫ് ജസ്റ്റിസിന്റെയോ മറ്റേതെങ്കിലും ന്യായാധിപരുടെയോ ഔദാര്യമല്ല. നിയമ വ്യവസ്ഥയുടെ നിക്ഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും നില നിര്‍ത്താന്‍ ഇടപെടേണ്ടത് അഭിഭാഷകരുടെ കടമയാണ്. അഭിഭാഷകരുടെ ത്യാഗവും നേതൃത്വവുമാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ വിജയിപ്പിച്ചത്. ഭരണഘടന രൂപീകരിക്കുന്നതിലും അത് സത്ത ചോരാതെ നിലനിറുത്തുന്നതിനും അഭിഭാഷകരും കോടതിയും വഹിച്ച പങ്ക് വളരെ വലുതാണ്. അഭിഭാഷകര്‍ കോടതിയുടെ ഭാഗമാണ്. അതുകൊണ്ട് കോടതിക്കും നീതിനിര്‍വ്വഹണ സംവിധാനത്തിനും നിയമ വ്യവസ്ഥക്കും ഉണ്ടാകുന്ന അപചയങ്ങളെ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ അഭിഭാഷക സമൂഹത്തിന് കഴിയില്ല .

കോടതികള്‍ ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളാകുന്നതിലും കോടതിയലക്ഷ്യ നിയമം ദുരുപയോഗം ചെയ്യുന്നതിലും പ്രതിഷേധിച്ച് ആഗസ്ത് 21ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് കരിദിനം ആചരിക്കും. എല്ലാ കോര്‍ട്ട് സെന്ററുകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി ജയചന്ദ്രനും ജനറല്‍ സെക്രട്ടറി സി ബി സ്വാമിനാഥനും ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it