Latest News

ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്

ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്
X

തിരുവനന്തപുരം: ഇന്ത്യയിലെ 10 ലക്ഷം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിച്ച ലോകാരോഗ്യസംഘടനയുടെ പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മുഴുവന്‍ ആശാപ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുകയും ആരോഗ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തതിനാണ് ലോകാരോഗ്യ സംഘടന പുരസ്‌കാരം പ്രഖ്യാപിച്ചത്. ആശാവര്‍ക്കര്‍മാര്‍ക്കടക്കം ആറ് പുരസ്‌കാരങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്.

ആരോഗ്യ മേഖലയില്‍ ആശാ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫീല്‍ഡ് തലത്തില്‍ കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരാണവര്‍. എല്ലാ ജില്ലകളിലുമായി നിലവില്‍ 21,694 പേര്‍ ഗ്രാമ പ്രദേശങ്ങളിലും 4,205 പേര്‍ നഗര പ്രദേശങ്ങളിലും 549 പേര്‍ ടൈബ്രല്‍ മേഖലയിലുമായി ആകെ 26,448 പേര്‍ ആശ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചു വരുന്നു. കൊവിഡ് സാഹചര്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ എല്ലായിപ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. സാധാരണ പ്രവര്‍ത്തനങ്ങളേക്കാള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ലോകം ആശാ പ്രവര്‍ത്തകരെ ആദരിക്കുമ്പോള്‍ കേരളത്തിലെ ഓരോ ആശാ പ്രവര്‍ത്തകയ്ക്കും അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, അനുബന്ധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് താഴേത്തട്ടിലുള്ളവര്‍ക്ക് സേവനം ഉറപ്പാക്കുക, പകര്‍ച്ച വ്യാധിനിയന്ത്രണ പരിപാടികള്‍, കൊതുകു നിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുക, പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുളള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമൊപ്പം ജീവിതശൈലീ രോഗങ്ങള്‍, സാന്ത്വന ശുശ്രൂഷ, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യ പരിപാടി തുടങ്ങിയവയാണ് ആശ പ്രവര്‍ത്തകരുടെ പ്രധാന ചുമതലകള്‍.

Next Story

RELATED STORIES

Share it