Latest News

മലപ്പുറം ജില്ലയില്‍ 852 പേര്‍ക്ക് കൂടി കൊവിഡ്; 17 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 852 പേര്‍ക്ക് കൂടി കൊവിഡ്; 17 പേര്‍ക്ക് രോഗമുക്തി
X
മലപ്പുറം: ജില്ലയില്‍ ഇന്ന് 852 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 617 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 59,792 പേര്‍ ജില്ലയില്‍ രോഗ വിമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 796 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 38 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും എട്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്.


84,099 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7,964 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 569 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 346 പേരും 342 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 323 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കോവിഡ് 19 രോഗവ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞുള്ള പൊതു സമ്പര്‍ക്കം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വൈറസ് വ്യാപനത്തിന് കാരണമാകും. ജില്ലയില്‍ ആദ്യ കോവിഡ് ഇലക്ഷന്‍ ക്ലസ്റ്റര്‍ കൊണ്ടോട്ടിയില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് ഈഘട്ടത്തില്‍ അനിവാര്യം.

തിരഞ്ഞെടുപ്പ് ലഘുലേഖകളടക്കം വിതരണം ചെയ്യുന്നതിലടക്കം ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും പൊതുജനങ്ങളും ഇക്കാര്യം തിരിച്ചറിയണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാതെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അലംഭാവവും പാടില്ല.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it