Latest News

പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുന്നുവെന്ന് കെ കെ രമ എംഎല്‍എ

പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുന്നുവെന്ന് കെ കെ രമ എംഎല്‍എ
X

കോഴിക്കോട്: ഒരു പൗരസമൂഹം ഉയര്‍ത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇത്ര ഭയത്തോടെയും അവിശ്വാസത്തോടെയും അസഹിഷ്ണുതയോടെയും സമീപിക്കുന്ന ഇതു പോലൊരു ഭരണനേതൃത്വം നാളിന്നോളമുളള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെ കെ രമ. അദ്ദേഹം സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയെന്നും എംഎല്‍എ പറഞ്ഞു.

സ്വര്‍ണക്കടത്ത് സംബന്ധിച്ചും കറന്‍സി കടത്ത് സംബന്ധിച്ചും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ ഓഫിസിലെ പ്രധാനികള്‍ക്കുമെല്ലാമെതിരെ അതിഗുരുതര ആരോപണങ്ങളടങ്ങിയ ഒരു രഹസ്യമൊഴി കോടതി മുമ്പാകെ നല്‍കിയതായി കേസുമായി ബന്ധമുള്ള യുവതി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേരളത്തില്‍ ജനകീയ പ്രക്ഷോഭങ്ങളുടെ വേലിയേറ്റമുണ്ടായിരിക്കുന്നത്. അതിനുശേഷം ആ മൊഴി പിന്‍വലിപ്പിക്കാന്‍ തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായതായി ഓഡിയോ റെക്കോഡ് തെളിവുകള്‍ സഹിതം സ്വപ്ന സുരേഷ് സംസ്ഥാന ഭരണനേതൃത്വത്തിനെതിരെ കുറേക്കൂടി ഗൗരവതരമായ വെളിപ്പെടുത്തല്‍ നടത്തിയതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന ആവശ്യം ശക്തമായിരിക്കുന്നു.

അണിയറയിലെ അശ്ലീലമായ ഒത്തുതീര്‍പ്പ് രാഷ്ട്രീയ കച്ചവടങ്ങളില്‍ മുങ്ങിപ്പോകാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കേണ്ടത് തീര്‍ച്ചയായും ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ തന്നെയാണ്. ആരോപണമുന്നയിച്ചവര്‍ വേട്ടയാടപ്പെടുകയോ, ഭീഷണി നേരിടുകയോ ചെയ്യുന്ന സ്ഥിതി ഒഴിവാക്കപ്പെടേണ്ടതുണ്ട്. അവര്‍ക്ക് നിര്‍ഭയം തെളിവ് നല്‍കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ പിണറായി വിജയന്‍ ആ സ്ഥാനത്ത് തുടരുമ്പോള്‍ ആരോപണമുന്നയിച്ചവര്‍ വേട്ടയാടപ്പെടുമെന്ന സംശയങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ടാണ് സ്വപ്നയുടെ സുഹൃത്തിനെ മഫ്തി പൊലീസ് സംഘം പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയത്. മൊഴി പിന്‍വലിപ്പിക്കാന്‍ സ്വപ്നയ്ക്ക് മേല്‍ ഇടനിലക്കാരുടെ സമ്മര്‍ദ്ദമുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അത്യന്തം ഗുരുതരമായ ആരോപണങ്ങളില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുന്നൊരാള്‍ മുഖ്യമന്ത്രിപദം പോലെ ഒരു അതിപ്രധാനപദവിയില്‍ ഇപ്പോഴും കടിച്ചുതൂങ്ങുന്നതിന്റെ നീതികേടും അനൗചിത്യവും കക്ഷിവിധേയ അന്ധതയില്ലാത്ത എല്ലാ മനുഷ്യരും ഇന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നത്. ആ ജനവികാരമുയര്‍ത്തിപ്പിടിച്ച് ഇവിടെ പ്രതിപക്ഷപ്രസ്ഥാനങ്ങളുടെ വമ്പിച്ച ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നാളിതുവരെ കേരളം കണ്ടിട്ടില്ലാത്തവിധം ഭരണകൂടഭീകരതയെ കെട്ടഴിച്ചുവിട്ട് ഈ പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യാന്‍ പിണറായി വിജയന്‍ നടത്തുന്ന നാണംകെട്ട ശ്രമങ്ങള്‍ ഈ ദിനങ്ങളില്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നു- പിണറായി വിജയന് സമരങ്ങള്‍ ചതുര്‍ത്ഥിയായിക്കഴിഞ്ഞുവെന്നും കെ കെ രമ ആരോപിച്ചു.

''സമരങ്ങള്‍ ചതുര്‍ത്ഥിയായിരിക്കുന്നു ഈ കപട കച്ചവട കമ്യൂണിസ്റ്റുകള്‍ക്ക്. സമരം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രീയനേതാക്കളെ മുന്‍കൂര്‍ നോട്ടിസ് നല്‍കി ഭീഷണിപ്പെടുത്തുകയാണ് പിണറായി വിജയന്റെ പോലിസ്!! മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളില്‍ നിന്ന് ജനങ്ങളെ മുഴുവന്‍ ഒഴിപ്പിക്കുന്നത്രയും പരിഹാസ്യമായ ഭീരുത്വം കേരളം ഇതിന് മുമ്പ് എന്നെങ്കിലും കണ്ടിട്ടുണ്ടോ?! പിണറായി വിജയന്റെ സാന്നിധ്യമുള്ളതിന്റെ നിശ്ചിതകിലോമീറ്റര്‍ ചുറ്റളവില്‍ കറുപ്പ് നിറത്തിന് പോലും നിരോധനം വരുന്നുവെന്ന സ്ഥിതി എന്തുമാത്രം ഭയാനകമാണ്?! മാധ്യമ പ്രവര്‍ത്തകരുടെ പോലും കറുത്ത മാസ്‌ക്ക് വലിച്ചൂരുകയാണ് പൊലിസ്!! മുഖ്യമന്ത്രിയുള്ള നഗരത്തില്‍ കറുത്ത ചുരിദാറണിഞ്ഞ് സഞ്ചരിച്ച കുറ്റത്തിന് ട്രാന്‍സ്‌ജെന്റെഴ്‌സിനെ പോലും അപമാനിച്ച് പിടിച്ചുകൊണ്ടുപോകുന്ന ഭരണകൂടഭീകരത ഒരു മുഖ്യമന്ത്രിയുടെ ഭീരുത്വത്തിന് കുടപിടിച്ച് നില്‍ക്കുന്നതാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്- 'സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ് പിണറായി വിജയനെന്നും രമ ആരോപിച്ചു.

ഭരണകൂട ഭീകരതകൊണ്ട് പ്രതിഷേധങ്ങളുടെ വായടപ്പിച്ച്, ജനാധിപത്യ പൗരസ്വാതന്ത്ര്യത്തെ തടവിലിട്ട്, കാക്കിപ്പടയെ കയറൂരിവിട്ട്, പ്രതിഷേധങ്ങളെ തല്ലിയൊതുക്കി, സമരങ്ങളേയും പ്രതിഷേധക്കാരെയും അപഹസിച്ചും അപമാനിച്ചും ധിക്കാരപൂര്‍വ്വം നാടുവാഴാമെന്ന് കരുതുന്ന കേരള മുഖ്യമന്ത്രിയുടെ വെല്ലുവിളിയെ ജനാധിപത്യ കേരളം ഏറ്റെടുക്കുക തന്നെ ചെയ്യുമെന്നും 'സമരങ്ങളിലുടെ വളര്‍ന്ന കേരളം സമരങ്ങളിലൂടെ തന്നെ ഭരണാധികാര ധിക്കാരങ്ങളെ ചെറുക്കുമെന്നും അവര്‍ ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it