Latest News

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു
X

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് അനുകൂലമായി സുപ്രിംകോടതി നല്‍കിയ വിധി മറ്റു സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കുന്നത് നീതിയുക്തമെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു. അപേക്ഷ അടിയന്തിരമായി പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ 6,230 ജീവനക്കാര്‍ താത്കാലിക ശമ്പള സ്‌കെയില്‍ അടിസ്ഥാനത്തിലും 17,729 പേര്‍ ദിവസവേതന അടിസ്ഥാനത്തിലുമാണ് ജോലി ചെയ്യുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് ഇവരെ സ്ഥിരപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നതെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ 5,279 എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളില്‍ 1,538 മാനേജ്‌മെന്റുകള്‍ ഭിന്നശേഷി സംവരണത്തിനായുള്ള തസ്തികകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആകെ 1,542 തസ്തികകളാണ് നിലവില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാനേജ്‌മെന്റുകള്‍ കൂടി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതോടെ അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള തസ്തികകള്‍ കണ്ടെത്തി റിപോര്‍ട്ട് ചെയ്ത എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് എന്‍എസ്എസ് വിധി ബാധകമാക്കണമെന്നാണ് സര്‍ക്കാരിന്റെ പ്രധാന ആവശ്യം. കോടതി ഈ ആവിശ്യം അംഗീകരിച്ചാല്‍ നിയമന നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സി കെ ശശിയാണ് അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ 90 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തില്‍ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കുന്നത്. ഒക്ടോബറിലാണ് ആദ്യമായി അപേക്ഷ നല്‍കിയത്. എന്നാല്‍ കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടിസ് നല്‍കിയതായി സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ നവംബറില്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചിരുന്നു.

ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it