Big stories

സാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം

സാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
X

തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കകത്ത് പ്രതിഷേധവുമായി പ്രതിപക്ഷം. പെട്രോളിനും ഡീസലിനുമടക്കം സെസ് വര്‍ധിപ്പിച്ച കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് അവതരണത്തിന്റെ അവസാന ഘട്ടത്തിലാണ് ധനമന്ത്രി നികുതി വര്‍ധന ഉള്‍പ്പെടെ അവതരിപ്പിച്ചത്. ഇതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടുരൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. മദ്യവിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുള്‍പ്പെടെയുള്ള നിര്‍ണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അവതരിപ്പിച്ചത്. കെട്ടിട നികുതി പരിഷ്‌കരിച്ചു. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയതും പ്രതിഷേധത്തിന് ഇടയാക്കി.

ബജറ്റിലൂടെ അശാസ്ത്രീയ നികുതി വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സാധാരണക്കാരെ പരിഗണിക്കാതുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന കാലത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്.

എണ്ണവില കുതിച്ചുയര്‍ന്ന കാലത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്തവരാണ് ഇത്തരം കൊള്ള നടത്തുന്നത്. 247 ശതമാനം നികുതിയാണ് സംസ്ഥാനത്ത് നിലവില്‍ മദ്യത്തിന് ഉപഭോക്താക്കള്‍ നല്‍കുന്നത്. ഇത് വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച നടപടി മയക്കുമരുന്ന് ഉപയോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. യാതൊരു പഠനവും നടത്താതെയാണ് സര്‍ക്കാര്‍ എല്ലാ ബജറ്റിലും മദ്യത്തിന് നികുതി വര്‍ധിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇടുക്കി, കുട്ടനാട്, തീരദേശ പാക്കേജുകള്‍ ഏത് സ്ഥിതിയിലാണെന്നും സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുമ്പോള്‍ വിപണി ഇടപെടലിന് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇന്ധന സെസ് കൂടി വരുന്നതോടെ സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമുണ്ടാവുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it