Latest News

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങില്‍ ഒന്നാം റാങ്ക് ഫായിസ് ഹാഷിമിന്

ഫാര്‍മസി പ്രവേശന പരീക്ഷയില്‍ ഫാരിസ് അബ്ദുല്‍ നാസര്‍ കല്ലയിലിനാണ് ഒന്നാംറാങ്ക്. ആര്‍ക്കിടെക്ചറില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങില്‍ ഒന്നാം റാങ്ക് ഫായിസ് ഹാഷിമിന്
X

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. കൂടാതെ ഫാര്‍മസി പ്രവേശനത്തിന്റെ ഫലവും പ്രഖ്യാപിച്ചു.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് ഫായിസ് ഹാഷിം വടക്കാഞ്ചേരി, രണ്ടാം റാങ്ക് ഹരിശങ്കര്‍ കോട്ടയം, മൂന്നാം റാങ്ക് നയന്‍ കിശോര്‍ നായര്‍ കൊല്ലം, നാലാം റാങ്ക് സഹല്‍ കെ കടന്നമണ്ണ മലപ്പുറം.

ഫാര്‍മസി പ്രവേശന പരീക്ഷയില്‍ ഫാരിസ് അബ്ദുല്‍ നാസര്‍ കല്ലയിലിനാണ് ഒന്നാംറാങ്ക്, രണ്ടാം റാങ്ക് തേജസ്വിനി വിനോദ് പരിയാരം, മൂന്നാം റാങ്ക് അക്ഷര ആനന്ദ് എന്നിവര്‍ക്കുമാണ്.

ആര്‍ക്കിടെക്ചര്‍ പ്രവേശന പരീക്ഷയില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി, രണ്ടാം റാങ്ക് അമ്പിളി, മൂന്നാം റാങ്ക് ആദിനാഥ് ചന്ദ്ര എന്നിവരും കരസ്ഥമാക്കി.

ഒന്നേ കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാര്‍ഥികളുടെ സ്‌കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു. സിബിഎസ്ഇ ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം.

എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല. കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌കോര്‍ പരിശോധിക്കാം.

Next Story

RELATED STORIES

Share it