Latest News

'ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്‌ക്കൊപ്പം വരില്ല'; കെ സുരേന്ദ്രന് മറുപടിയുമായി സുധാകരന്‍

ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്‌ക്കൊപ്പം വരില്ല; കെ സുരേന്ദ്രന് മറുപടിയുമായി സുധാകരന്‍
X

തിരുവനന്തപുരം: കെ സുധാകരന്റെ മനസ് ബിജെപിക്കൊപ്പമാണെന്നും ഓഫര്‍ കിട്ടിയാല്‍ പല കോണ്‍ഗ്രസ്സുകാരും ബിജെപിയിലേക്ക് വരുമെന്നുമുള്ള സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. 'എന്റെ മനസ്സ് ബിജെപിക്കൊപ്പം' എന്ന കെ സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതിനല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണിത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും.

കോണ്‍ഗ്രസ്സുകാരെ ബിജെപിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ഇഡിയെ കണ്ടാല്‍ മുട്ടുവിറയ്ക്കുന്നവരല്ല സുരേന്ദ്രാ യഥാര്‍ഥ കോണ്‍ഗ്രസ്സുകാര്‍. ഇഡിയോട് പോയി പണിനോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് തങ്ങള്‍. ബിജെപിയെ സുഖിപ്പിക്കാന്‍ അമിത്ഷായെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളം കളിക്ക് ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രഥമാതിഥിയായി അമിത് ഷായെ ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളെ തോല്‍പ്പിക്കാന്‍ കമ്മി- സംഘി കൂട്ടായ്മ സംഘടിപ്പിച്ചിട്ടില്ല.

ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്രമോദിയ്ക്കു മുന്നില്‍ ശിരസ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവരെന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തത്. 'സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം 'എന്നെ പറയാനുള്ളൂ. 'ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്‌ക്കൊപ്പം വരില്ല. മരിച്ചുകഴിഞ്ഞാലും അയാളുടെ ഓര്‍മകള്‍ ബിജെപിയ്‌ക്കെതിരേ ശബ്ദിച്ചുകൊണ്ടേയിരിക്കും- സുധാകരന്‍ പറഞ്ഞു.

എന്റെ മനസ്സ് കേരള ജനതയ്‌ക്കൊപ്പമാണ്. ഇക്കഴിഞ്ഞ നവംബര്‍ 9ന് നടന്ന തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. തൃക്കാക്കരയില്‍ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഹൃദയം ചേര്‍ന്നുനടന്നു. ഇതിനെയെല്ലാം സിപിഎമ്മും ബിജെപിയും ഒരുപോലെ ഭയന്നു. ബിജെപിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരേ ഇന്ത്യന്‍ മനസ്സാക്ഷിയുണര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി- സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ തന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് രണ്ടുകൂട്ടരും ഒരുമിച്ചുനടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ കേരളം കാണുന്നതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it