Latest News

ബിഹാറിലെ വ്യാജമദ്യ ദുരന്തം; അഞ്ചുപേര്‍ അറസ്റ്റില്‍, എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

ബിഹാറിലെ വ്യാജമദ്യ ദുരന്തം; അഞ്ചുപേര്‍ അറസ്റ്റില്‍, എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
X

പട്‌ന: ബിഹാര്‍ സരണ്‍ ജില്ലയിലെ ചപ്രയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു. മദ്യമുണ്ടാക്കി വില്‍പ്പന നടത്തിയവരും നിര്‍മിച്ചവരുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ മാക്കര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെയും പ്രാദേശിക ചൗക്കിദാരെയും സസ്‌പെന്റ് ചെയ്തു. ഗ്രാമത്തിലെ പ്രത്യേക ഉല്‍സവവുമായി ബന്ധപ്പെട്ട് മദ്യം കഴിക്കുന്ന ആചാരമുണ്ട്. ഇതിന്റെ ഭാഗമായി മദ്യം കഴിച്ചവരാണ് വ്യാജമദ്യ ദുരന്തത്തിന് ഇരയായത്.

മദ്യം കഴിച്ച് അവശനിലയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 പേര്‍ മരിച്ചു. 12 പേര്‍ ഇപ്പോഴും പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് മീണയും പോലിസ് സൂപ്രണ്ട് സന്തോഷ് കുമാറും അറിയിച്ചു. പലരുടെയും കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. മദ്യം കഴിച്ച് രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ രോഗബാധിതരാവുകയും ചെയ്തതായി വ്യാഴാഴ്ചയാണ് വിവരം ലഭിച്ചത്.

മാക്കര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍വാരിയ പഞ്ചായത്തിന് കീഴിലുള്ള ഗ്രാമങ്ങളില്‍ നിന്നാണ് സംഭവം റിപോര്‍ട്ട് ചെയ്തത്. പോലിസ്, എക്‌സൈസ്, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. രോഗം ബാധിച്ചവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായവരെ പട്‌നയിലെ പിഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- ഛപ്ര ടൗണില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രാദേശിക ആചാരങ്ങള്‍ ശ്രദ്ധിക്കുന്നതിലും പ്രതിരോധ നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിനാലാണ് എസ്എച്ച്ഒയെയും ചൗക്കിദാറിനെയും സസ്‌പെന്‍ഡ് ചെയ്യുകയും അവര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ ആരംഭിക്കുകയും ചെയ്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2016 മുതല്‍ മദ്യനിരോധനമുള്ള സംസ്ഥാനമാണ് ബിഹാര്‍. 2016 ഏപ്രിലില്‍ നിതീഷ് കുമാര്‍ സര്‍ക്കാരാണ് ബിഹാറില്‍ മദ്യവില്‍പ്പനയും ഉപഭോഗവും പൂര്‍ണമായും നിരോധിച്ചത്. 2021 നവംബറിന് ശേഷം സംസ്ഥാനത്ത് വ്യാജമദ്യം കഴിച്ച് മരിച്ചത് 50ലേറെ പേരാണ്.

Next Story

RELATED STORIES

Share it