Latest News

അധ്യാപക നിയമനത്തില്‍ ജാതി സംവരണം വേണ്ടെന്ന് ഐഐടി ഡയറക്ടേഴ്‌സ് പാനല്‍

അധ്യാപക നിയമനത്തില്‍ ജാതി സംവരണം വേണ്ടെന്ന് ഐഐടി ഡയറക്ടേഴ്‌സ് പാനല്‍
X

ന്യൂഡല്‍ഹി: അധ്യാപക നിയമനത്തില്‍ സംവരണം പാലിക്കുന്നതില്‍ നിന്ന് രാജ്യത്തെ വിവിധ ഐഐടികളെ ഒഴിവാക്കണമെന്ന് എഐടി ഡയറക്ടേഴ്‌സ് പാനല്‍. ജൂണ്‍ മാസത്തില്‍ ഡയറക്ടേഴ്‌സ് പാനല്‍ സര്‍ക്കാരിനയച്ച റിപോര്‍ട്ടിലാണ് ഈ ശുപാര്‍ശകളുളളതെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. ഐഐടി പോലെ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ വലിയ തോതില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സംവരണത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള കാരണമായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

''ദേശീയ പ്രാധാന്യമുള്ള സ്ഥാപനമെന്ന നിലയിലാണ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഐഐടികള്‍ സ്ഥാപിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നത്. അതിനാല്‍, അധ്യാപക നിയമനത്തില്‍ സംവരണം ഒഴിവാക്കുന്ന തരത്തില്‍ ഐഐടികളെ റിസര്‍വേഷന്‍ ഇന്‍ ടീച്ചേഴ്‌സ് കേഡര്‍, ആക്റ്റ് 2019 ലെ 4ാം വകുപ്പില്‍ ഉള്‍പ്പെടുത്തണം. ഐഐടികളിലെ സംവരണത്തിന്റെ കാര്യം അതതു ബോര്‍ഡുകള്‍ക്ക് തീരുമാനിക്കാനാവണം.''- റിപോര്‍ട്ടില്‍ പറയുന്നു.

റിസര്‍വേഷന്‍ ഇന്‍ ടീച്ചേഴ്‌സ് കാഡര്‍ നിയമത്തിന്റെ നാലാമത്തെ ക്ലോസില്‍ ഉള്‍പ്പെടുത്തുന്ന സ്ഥാപനങ്ങളില്‍ സംവരണം പാലിക്കേണ്ടതില്ലെന്നാണ് നിയമം. ഈ പട്ടികയില്‍ ഐഐടികളെയും ഉള്‍പ്പെടുത്തണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. നിലവില്‍ ഈ പട്ടികയില്‍ എട്ട് സ്ഥാപനങ്ങളുണ്ട്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഗുഡ്ഗാവിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സ്, ഷില്ലോങ്ങിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി തിരുവനന്തപുരം, ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ്, ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടും അവയുടെ മുംബൈയിലെ സഹ സ്ഥാപനങ്ങളും.

ശുപാര്‍ശയില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒന്നുകില്‍ മുഴുവന്‍ തസ്തികയിലും സംവരണം ഒഴിവാക്കുക. അല്ലെങ്കില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകള്‍ സംവരണത്തില്‍ പെടുത്തി അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകള്‍ ഒഴിവാക്കുക. എസ് സി, എസ് ടി, ഒബിസി, ഇഡബ്യിയുഎസ് തുടങ്ങിയ സംവരണ തസ്തികയില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഈ ഒഴിവുകളില്‍ സംവരണം ഒഴിവാക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ.

ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളിലും ഫാക്കല്‍റ്റി, നോണ്‍ഫാക്കല്‍റ്റി നിയമനങ്ങളിലും സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശുപാര്‍ശകള്‍ നല്‍കുന്നതിനുവേണ്ടി കഴിഞ്ഞ ഏപ്രിലില്‍ വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ച കമ്മിറ്റിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഐഐടി ഡല്‍ഹി ഡയറക്ടര്‍ രാംഗോപാല്‍ റാവു, ഐഐടി കാന്‍പൂര്‍ ഡയറക്ടര്‍ അഭയ് കര്‍നാടികര്‍, സാമൂഹ്യക്ഷേമം, പട്ടികവര്‍ഗം, പേഴ്‌സണല്‍ ആന്റ് ട്രയിനിങ് തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.

മെയ് 1നും 12നും രണ്ട് തവണ ഓണ്‍ലൈനില്‍ കമ്മറ്റിയുടെ യോഗം നടന്നു.

Next Story

RELATED STORIES

Share it