Latest News

വാളയാറില്‍ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പോലിസ് പണമാവശ്യപ്പെട്ടതായി പരാതി

വാളയാറില്‍ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പോലിസ് പണമാവശ്യപ്പെട്ടതായി പരാതി
X

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയെന്ന് ആരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മര്‍ദിച്ച് കൊലപ്പെടുത്തിയ രാംനാരായണ്‍ ഭയ്യയുടെ മൃതദേഹം ഛത്തീസ്ഗഢിലേക്ക് കൊണ്ടുപോകാന്‍ പോലിസ് പണം ആവശ്യപ്പെട്ടെന്ന് ബന്ധു. മൃതദേഹം പാലക്കാട്ടു നിന്ന് തൃശൂരില്‍ കൊണ്ടുവരുന്നതിന് ആംബുലന്‍സ് തുക കൈയില്‍ നിന്ന് കൊടുക്കേണ്ടിവന്നെന്നും ബന്ധുവായ ശശികാന്ത് പറഞ്ഞു.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ഒരു സഹായവും ലഭിച്ചില്ല. മൃതദേഹം ഛത്തീസ്ഗഢിലേക്ക് കൊണ്ടുപോകാന്‍ 25,000 രൂപയാണ് പോലിസ് ആവശ്യപ്പെട്ടത്. മറ്റു ബന്ധുക്കള്‍ അടുത്ത ദിവസം എത്തുമെന്നും തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ശശികാന്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികള്‍ റിമാന്‍ഡിലാണ്. കിഴക്കേ അട്ടപ്പള്ളം അനന്തന്‍(55), ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം സ്വദേശി കെ ബിബിന്‍(30) എന്നിവരാണ് റിമാന്‍ഡിലായത്. ഇതില്‍ മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐ വിനോദ്, സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫന്‍ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികള്‍ നിലവില്‍ ഹൈക്കോടതിയില്‍ നടന്നുവരികയാണ്. അതേസമയം, കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും. പോലിസ് കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ അറസ്റ്റായിരിക്കും ഇന്നുണ്ടാവുക.

ബുധന്‍ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാറി(31)നെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഭയ്യാര്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. പിന്നീട് നാട്ടുകാരും പോലിസും ചേര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധന്‍ രാത്രിയോടെ മരിച്ചു.

മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുന്‍പ് പാലക്കാട്ടെത്തുന്നത്. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. ചെറിയ മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകളാണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളനെന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it