Latest News

പരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ് ഫണ്ട് വിഹിതം മുന്‍വര്‍ഷത്തേതുപോലെ അനുവദിക്കാന്‍ ധാരണ

പരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ് ഫണ്ട് വിഹിതം  മുന്‍വര്‍ഷത്തേതുപോലെ അനുവദിക്കാന്‍ ധാരണ
X

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ് ഫണ്ട് വിഹിതവും റോഡ് മെയ്ന്റനന്‍സ് ഫണ്ട് വിഹിതവും 2020-21 വര്‍ഷത്തേതിന് ആനുപാതികമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ആസ്തി വിവര കണക്ക് നല്‍കിയതിലെ പോരായ്മ മൂലം 2022-23 വര്‍ഷത്തെ മെയ്ന്റനന്‍സ് ഗ്രാന്റ് വിഹിതത്തില്‍ വലിയ വ്യതിയാനം ഉണ്ടായെന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലുമായി സംസാരിച്ച് ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പുനക്രമീകരണം നടത്തുന്നത്. വാര്‍ഷിക പദ്ധതി രൂപീകരണ പ്രക്രീയ അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട സാഹചര്യം പരിഗണിച്ചാണ് നടപടി. ഈ വിഹിതം അനുസരിച്ചുള്ള മെയ്ന്റനന്‍സ് ഫണ്ട് പ്രൊജക്ടുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ രൂപം നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള റോഡ് ഇതര മെയ്ന്റനന്‍സ് ഫണ്ട് ആയി 1156.02 കോടിയും റോഡ് മെയ്ന്റനന്‍സ് ഫണ്ട് ആയി 1849.63 കോടി രൂപയുമാണ് വകയിരുത്തിയത്. തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയ ആസ്തിവിവര കണക്കുകളെ അടിസ്ഥാനമാക്കി, ആറാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഈ വകയിരുത്തല്‍. എന്നാല്‍ വിഹിതത്തില്‍ വലിയ വ്യതിയാനം ഉണ്ടായിട്ടുള്ളതായും ആസ്തിവിവര കണക്കിലെ പോരായ്മകള്‍ പരിഹരിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് നിവേദനം നല്‍കി. ഇത് പരിഗണിച്ചാണ് ധനകാര്യ വകുപ്പിന്റെ കൂടി അംഗീകാരത്തോടെ പുതിയ തീരുമാനം. ആസ്തി വിവരക്കണക്കിലെ ന്യൂനത പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it