Latest News

പ്രവാസികള്‍ക്ക് സൗജന്യനിയമ സഹായം: കേന്ദ്ര കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി

പ്രവാസികള്‍ക്ക് സൗജന്യനിയമ സഹായം: കേന്ദ്ര കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി
X

കൊച്ചി: പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് നല്‍കിയത്. ഇന്ത്യന്‍ ഭരണഘടനപ്രകാരവും ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ട് അനുസരിച്ചും ഇന്ത്യന്‍പൗരന്മാര്‍ക്കു സൗജന്യ നിയമസഹായത്തിനു വ്യവസ്ഥയുണ്ട്. എന്നാല്‍ പ്രവാസികള്‍ ഇന്ത്യന്‍ പൗരന്മാര്‍ ആണെങ്കിലും നിലവില്‍ സൗജന്യ നിയമസഹായം ലഭിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുവാനായി 2009 ഇല്‍ കൊണ്ടുവന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടും കാര്യക്ഷമമല്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ കൊവിഡിനെ തുടര്‍ന്നു നിരവധി പ്രവാസികളാണ് വിവിധ രാജ്യങ്ങളില്‍ മരണമടയുകയും ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നു യാതൊരു ആനുകൂല്യങ്ങളും കിട്ടാതെ നാട്ടിലേക്കെത്തുന്നതും. ഇവര്‍ക്കു ഇന്ത്യന്‍ എംബസി മുഖേന സൗജന്യ നിയമസഹായം ഉറപ്പുവരുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഇതിനെക്കുറിച്ചു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ആരാഞ്ഞപ്പോള്‍ നോര്‍ക്ക മുഖേന കേരളീയര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതായി കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നു ഈ വിഷയത്തിയില്‍ കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നിലാട് 10 ദിവസത്തിനകം മറുപടിയായി ഫയല്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ട കോടതി രണ്ടാഴ്ചക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നു വ്യക്തമാക്കി.

പ്രവാസി ലീഗല്‍ സെല്ലിനുവേണ്ടി ഗ്ലോബല്‍ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേരള ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ നിര്‍ദേശത്തിലൂടെ പ്രവാസികള്‍ക്കു സൗജന്യ നിയമ സഹായം വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരുകള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുമെന്ന് പ്രതീഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു.

Next Story

RELATED STORIES

Share it