Latest News

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കടുപ്പിച്ചു; സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ഉള്‍പ്പെടെ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കടുപ്പിച്ചു; സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ഉള്‍പ്പെടെ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
X

തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ച് ഭക്ഷ്യ സുരക്ഷാതദ്ദേശ വകുപ്പുകള്‍. തിരുവനന്തപുരത്ത് ആശുപത്രി കാന്റീനിലും മെസ്സിലും ബാര്‍ ഹോട്ടലില്‍ നിന്നുമായി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. കാസര്‍ഗോഡ് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 200 കിലോ പഴകിയ മത്സ്യം പിടികൂടി. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും.

തിരുവനന്തപുരം നെടുമങ്ങാട് ബാര്‍ ഹോട്ടല്‍ സൂര്യ, ഇന്ദ്രപ്രസ്ഥ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍ ഇന്ന് ഭക്ഷ്യ സുരക്ഷാതദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കന്‍, ബീഫ്, മുട്ട, പൊറോട്ട ഉള്‍പ്പടെ കണ്ടെത്തി. എസ്.യു.ടി ആശുപത്രിയിലെ മെസ്സില്‍ നിന്നും കാന്റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തു. വാളിക്കോട് ജംക്ഷനിലെ കോട്ടൂരാന്‍ എന്ന കട പൂട്ടി. കച്ചേരി ജംക്ഷനില്‍ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ വെച്ച മുറിയില്‍ എലിയെ പിടിക്കാന്‍ കൂടുവെച്ച നിലയിലായിരുന്നു. ഈ മാര്‍ജിന്‍ ഫ്രീ ഷോപ്പിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. പ്രധാന ഹോട്ടലുകളെത്തന്നെ കേന്ദ്രീകരിച്ചാണ് പരിശോധന. നാല് സ്‌ക്വാഡുകളാണ് നഗരത്തില്‍ ചുറ്റുന്നത്. പരിശോധനയറിഞ്ഞ് മിക്കവരും ജാഗരൂകരാണെങ്കിലും പലയിടത്തും കാഴ്ച്ചകള്‍ക്ക് മാറ്റമുണ്ടായില്ല.

കാസര്‍കോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ പഴകിയ മത്സ്യം പിടികൂടി. വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്.

കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം മാര്‍ക്കറ്റുകളില്‍ വ്യാപകമായി പരിശോധനകള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ പിടിച്ചത്. കൊച്ചിയിലും ഇടുക്കിയിലും ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലുകളില്‍ പരിശോധന തുടരുകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദ്ദേശം നല്‍കി. 12 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയില്‍, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 110 കടകളാണ് ഇന്നലെ വരെ പൂട്ടിച്ചത്. ഇന്നലെ വരെ 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകള്‍ കര്‍ശനമായി നടന്നു തുടങ്ങിയത്.

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാംപെയ്‌ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ', ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ജാഗറി' എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കി. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it