Latest News

എന്‍ഐഎ നിയമാവലി തയ്യാറാക്കിയ സംഘാംഗം; ഡിജിപി ലോക്‌നാഥ് ബെഹ്‌റ നാളെ വിരമിക്കും

ഇശ്രത് ജഹാന്‍ കേസ് ഉള്‍പ്പെടെ നരേന്ദ്ര മോദിയും അമിത് ഷായും പ്രതികളായ നിരവധി കേസുകള്‍ അന്വേഷിച്ചത് ബഹ്‌റയായിരുന്നു. മുംബൈ സ്‌ഫോടനം, പുരുലിയയില്‍ ആയുധം ഉപേക്ഷിച്ച കേസ് തുടങ്ങിയ കേസുകളും അന്വേഷിച്ചു

എന്‍ഐഎ നിയമാവലി തയ്യാറാക്കിയ സംഘാംഗം; ഡിജിപി ലോക്‌നാഥ് ബെഹ്‌റ നാളെ വിരമിക്കും
X

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അമിത് ഷാക്കും നരേന്ദ്രമോദിക്കും എതിരായ കേസുകളില്‍ ക്ലീന്‍ ചീറ്റ് കൊടുത്തതും ബെഹ്‌റയാണ്. ഈ കേസുകളില്‍ നല്‍കിയ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടറായി നിയമിക്കും എന്ന പ്രതീക്ഷയിലായിരുന്നു ബെഹ്‌റ. എന്നാല്‍ അതുണ്ടായില്ല. തന്നെ സിബിഐ ഡയക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ദുഖമുണ്ടെന്ന് അദ്ദേഹം സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് കലാപ കേസുകളിലും ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസുകളിലും അമിത് ഷാക്ക് അനാവശ്യമായി ക്ലീന്‍ ചീറ്റു നല്‍കുന്ന നിരവധി റിപോര്‍ട്ടുകള്‍ തന്റെ ഓഫിസിന് ലഭിച്ചിരുന്നുവെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഭീകരസംഘങ്ങളുടെ സ്ലീപിങ് സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവെന്ന ബെഹ്‌റയുടെ പ്രസ്താവന വിവാദമായിരുന്നു.

രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷമായി ബെഹ്‌റയാണ് പോലിസ് മേധാവി. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലിസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.

കേസന്വേഷണം ഉള്‍പ്പെടെ പോലിസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്‌സുള്ള കേരള പോലിസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പോലിസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയത് ബെഹ്‌റയുടെ നേതൃത്വത്തിലാണ്.

1961 ജൂണ്‍ 17 ന് ഒഡീഷയിലെ ബെറംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഉത്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 1984ല്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. 1985 ബാച്ചില്‍ ഇന്ത്യന്‍ പോലുസ് സര്‍വ്വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)യില്‍ അഞ്ച് വര്‍ഷവും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സി.ബി.ഐ) 11 വര്‍ഷവും പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2005 വരെ എസ്.പി, ഡി.ഐ.ജി റാങ്കുകളിലാണ് സി.ബി.ഐയില്‍ ജോലി ചെയ്തത്. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് അദ്ദേഹത്തിന് സി.ബി.ഐയില്‍ നിന്ന് വിടുതല്‍ നല്‍കിയത്.

രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു. (Purulia Arms Drop Case, IC-814 Hijacking Case, Mumbai Serial Blast Case, Madhumita Shukla Murder Case, Stayendra Dubey Murder Case, Sanjay Ghosh Abduction Case, Ujjain serial murder Case, Haren Pandya murder case, Cases against Senior IAS officers). ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതില്‍ വിദഗ്ദ്ധനാണ്. 27 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009ല്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) നിലവില്‍ വന്ന വര്‍ഷം തന്നെ എന്‍ഐഎ യില്‍ ചേര്‍ന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനരീതിയും അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും സംബന്ധിച്ച നിമയമാവലിയുടെ കരട് രൂപം തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ എഎസ്പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍, കണ്ണൂര്‍ എസ്പി, കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ്, കൊച്ചി പോലിസ് കമ്മീഷണര്‍, തിരുവനന്തപുരത്ത് നര്‍ക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിബിഐയുടെ കൊല്‍ക്കത്ത ഓഫിസില്‍ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് എസ്.പി, ഡല്‍ഹി ഓഫിസില്‍ െ്രെകം റീജിയണ്‍ ഡിഐജി, കമ്പ്യൂട്ടറൈസേഷന്‍ വിഭാഗത്തില്‍ ചീഫ് കോര്‍ഡിനേറ്റര്‍, നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഐജി, ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഐജി എന്നീ നിലകളില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചശേഷം കേരളത്തില്‍ മടങ്ങിയെത്തി. തുടര്‍ന്ന് പോലിസ് ആസ്ഥാനത്തെ ഐ.ജി, എ.ഡി.ജി.പി, ആധുനികവല്‍ക്കരണവിഭാഗം എ.ഡി.ജി.പി, ജയില്‍ ഡി.ജി.പി, ഫയര്‍ഫോഴ്‌സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നീ നിലകളില്‍ ജോലി നോക്കി. 2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് സംസ്ഥാന പോലിസ് മേധാവിയായി പ്രവര്‍ത്തിച്ചത്.

രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ നേടിയിട്ടുണ്ട്. സൈബര്‍ ക്രൈം അന്വേഷണ മേഖലയിലെ കഴിവ് മാനിച്ച് ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, നാസ്‌കോം എന്നിവ ചേര്‍ന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു.

പരേതരായ അര്‍ജുന്‍ ബെഹ്‌റ, നിലാന്ദ്രി ബെഹ്‌റ എന്നിവരാണ് മാതാപിതാക്കള്‍. മധുമിതബെഹ്‌റ ഭാര്യയും അനിതെജ് നയന്‍ ഗോപാല്‍ മകനുമാണ്.

രാവിലെ എട്ടിന് പേരൂര്‍ക്കട എസ്.എ.പി മൈതാനത്ത് സംസ്ഥാന പോലിസ് മേധാവിക്ക് വിടവാങ്ങല്‍ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it