വില്ലേജുകളില്‍ ജനകീയ സമിതി; റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കുമെന്നും മന്ത്രി കെ രാജന്
ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അംഗങ്ങള്‍
തിരുവനന്തപുരം: റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കുമെന്നും ഇതിന്റെ ഭാഗമായി വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് വില്ലേജ് ജനകീയ സമിതികള്‍ രൂപീകരിക്കുമെന്നും റവന്യൂമന്ത്രി കെ രാജന്. തിരുവനന്തപുരം കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന ജനകീയ സമിതി എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ച മൂന്നിന് യോഗം ചേര്‍ന്ന് വില്ലേജ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അടിത്തട്ട് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ജനകീയവത്കരിക്കാന്‍ ഇത് സഹായിക്കും. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്ക് ജില്ലാ കലക്ടറെ നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും മികച്ച കലക്ടറേറ്റെന്ന പദവിക്ക് അര്‍ഹമായ തിരുവനന്തപുരം കലക്ടറേറ്റിലെ ജീവനക്കാരെ അഭിനന്ദിച്ച മന്ത്രി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ സമ്പൂര്‍ണ ഇ ജില്ലയായി പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. റവന്യൂ ജീവനക്കാരിലെ കലാ, കായിക, സാംസ്കാരിക പ്രതിഭകളെ കണ്ടെത്താനായി പ്രഥമ സംസ്ഥാന റവന്യൂ കലോത്സവം ഈ മാസം അവസാനം തൃശൂരില്‍ നടക്കും. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനഭാരം ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. എന്നാല്‍ റവന്യൂ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം സിവില്‍ സ്റ്റേഷനിലെ വിപുലീകരിച്ച പാര്‍ക്കിങ് സംവിധാനം, അപ്രോച്ച് റോഡ്, നിരീക്ഷണത്തിനായി സി.സി.ടി.വി സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ കലക്ടര്‍ ഡോ.നവ്ജ്യോത് ഖോസ പറഞ്ഞു. ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പഞ്ചിങ് സംവിധാനം ഉടന്‍ നിലവില്‍ വരും. കൂടാതെ പുതിയ കോര്‍ട്ട് ഹാള്‍, ഓപ്പണ്‍ ജിം തുടങ്ങിയവയും ഉടന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 20 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ഓഫിസുകളാക്കിയിട്ടുണ്ട്. 37 വില്ലേജുകളില്‍ സ്മാര്‍ട്ട് ഓഫിസുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.
എ.ഡി.എം ഇ മുഹമ്മദ് സഫീര്‍, ചടങ്ങില്‍ സബ് കലക്ടര്‍ എംഎസ് മാധവിക്കുട്ടി, അസിസ്റ്റന്റ് കലക്ടര്‍ ശ്വേത നാഗര്‍കോട്ടി, ഡെപ്യൂട്ടി കലക്ടര്‍മാരായ ജേക്കബ് സഞ്ജയ് ജോണ്‍, പ്രിയ ഐ നായര്‍, സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ സജികുമാര്‍ എസ്എല്‍, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍ കുമാര്‍ ടി എസ് എന്നിവരും ജീവനക്കാരും പങ്കെടുത്തു.
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTമഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMT