Latest News

ഒഴിഞ്ഞുപോകാൻ നിർദേശം; ബട്ല ഹൗസ് ചേരിനിവാസികളുടെ വീട്ടിൽ നോട്ടിസ് പതിച്ച് ഡൽഹി വികസന അതോറിറ്റി

ഒഴിഞ്ഞുപോകാൻ നിർദേശം; ബട്ല ഹൗസ് ചേരിനിവാസികളുടെ വീട്ടിൽ നോട്ടിസ് പതിച്ച് ഡൽഹി വികസന അതോറിറ്റി
X

ശ്രീവിദ്യ കാലടി

ന്യൂഡൽഹി: ആയിരക്കണക്കിന് ചേരി നിവാസികളോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടിസ് പുറപ്പെടുവിച്ച് ഡൽഹി വികസന അതോറിറ്റി (ഡിഡിഎ)യുടെ ഭീഷണി. ജൂലൈ 18നു മുമ്പ് ഒഴിയണമെന്നാണ് നോട്ടിസിലെ നിർദേശം. പറഞ്ഞ സമയത്തിനുള്ളിൽ ഒഴിഞ്ഞു പോയില്ലെങ്കിൽ ജൂലൈ 18, 19 തീയതികളിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ നടപടി ആരംഭിക്കും എന്നാണ് നിർദേശം.

20 വർഷത്തിലേറെയായി നിരവധി കുടുംബങ്ങൾ ഈ ചേരികളിൽ താമസിക്കുന്നു. "ഞാൻ 21 വർഷമായി ഇവിടെ താമസിക്കുന്നു. എന്റെ കുടുംബം പുലർത്താനാണ് മാലിന്യം ശേഖരിക്കുന്ന ജോലി ഞാൻ ചെയ്യുന്നത്. അവർ നമ്മുടെ വീടുകൾ നശിപ്പിച്ചാൽ നമ്മൾ എവിടേക്ക് പോകും? ഞമ്മൾ ദരിദ്രരാണ് എന്നു വച്ച് ഞങ്ങൾ കുറ്റവാളികളല്ല."മാലിന്യം നീക്കം ചെയ്യുന്ന തൊഴിലെടുക്കുന്ന അബ്ദുൽ ആശങ്കയോടെ പറഞ്ഞു.


മുൻകൂട്ടി മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് താമസക്കാർ പറയുന്നു. "ആരും ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. പെട്ടെന്ന്, ഒരു ഞായറാഴ്ച, അവർ ഈ നോട്ടിസുകൾ ഒട്ടിച്ചു, ഞങ്ങൾ എന്താ രാജ്യത്തെ പൗരന്മാരല്ലേ?"നാലു കുട്ടികളുള്ള വിധവയായ സബീറ പറയുന്നു. ചെറിയ വീടാണെങ്കിലും തങ്ങൾക്ക് അതു മാത്രമേ ഉള്ളൂവെന്നും അവർ പറഞ്ഞു.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്ക് സമീപമാണ് ചേരികൾ സ്ഥിതി ചെയ്യുന്നത്. സർവീസ് റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാനായി ഭൂമി ആവശ്യമാണെന്നാണ് ഡിഡിഎയുടെ വാദം.

"ഞങ്ങളെ വാക്കാൽ പോലും അറിയിച്ചിരുന്നില്ല. ഒരു സർവേയും മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. ഒറ്റരാത്രികൊണ്ട് ഞങ്ങളെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതുപോലെ അവർ നോട്ടിസുകൾ ഒട്ടിച്ചു," മറ്റൊരു താമസക്കാരനായ അയൂബ് ഖാൻ പറഞ്ഞു.

ഡിഡിഎ നോട്ടിസിൽ പറയുന്നത് താമസക്കാർ അനുമതിയില്ലാതെ പൊതു ഭൂമിയിൽ താമസിക്കുന്നുണ്ടെന്നാണ്. എന്നാൽ താമസം തെളിയിക്കാൻ വോട്ടർ ഐഡി കാർഡുകൾ, വൈദ്യുതി ബില്ലുകൾ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

"അവർ ഇപ്പോൾ ഞങ്ങളെ നിയമവിരുദ്ധരെന്ന് വിളിക്കുന്നു, പക്ഷേ എല്ലാ തിരഞ്ഞെടുപ്പിലും അവർ ഞങ്ങളുടെ വോട്ടുകൾ പിടിച്ചു. അവർ ഞങ്ങൾക്ക് വൈദ്യുതി കണക്ഷൻ തന്നു. ഞങ്ങൾ മേൽക്കൂര പണിയുമ്പോൾ പോലും അവർ കൈക്കൂലി വാങ്ങി," ഷാനോ ബീഗം പറഞ്ഞു.

യമുന നദീതടത്തിന്റെ ഭാഗത്താണ് ബട്ല ഹൗസ് കോളനികൾ നിലനിൽക്കുന്നത്. പതിറ്റാണ്ടുകളായി നിരവധി ചേരികൾ ഇവിടെ നിലനിൽക്കുന്നുണ്ട്. ഭവന നിർമ്മാണത്തിന് ഭൂമി അനുയോജ്യമല്ലെന്നും പൊതു പദ്ധതികൾക്കായി സ്ഥലം വിട്ടുകൊടുക്കണമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇത് വെറും ഒഴിപ്പിക്കൽ നടപടിയല്ലെന്നും വലിയൊരു മനുഷ്യാവകാശ പ്രശ്നമാണെന്നും അഭിഭാഷകൻ ഫൈസൽ ഖുറേഷി പറഞ്ഞു. എവിടേക്ക് പോകുമെന്ന് ഒരു പദ്ധതിയുമില്ലാതെ അവരെ പുറത്താക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

തങ്ങൾ ദരിദ്രരാണെന്നും ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും , മാധ്യമങ്ങൾ പോലും തിരിഞ്ഞു നോക്കുന്നില്ലെന്നും ഇവിടുത്തുകാർ പറയുന്നു.

ബട്‌ല ഹൗസിന്റെ ഭാഗമായ മുറാഡി റോഡിലെ താമസക്കാർ അടുത്തിടെ നേരിട്ടതും സമാനമായ സാഹചര്യം തന്നെയാണ്. അവർ കോടതിയെ സമീപിക്കുകയും പൊളിക്കലുകൾക്ക് താൽക്കാലിക സ്റ്റേ നേടുകയും ചെയ്തു. പുതിയ നോട്ടിസുകൾക്കായി സമാനമായ ഒരു ഹരജി ഫയൽ ചെയ്യാനാണ് ഉദ്ദേശമെന്നും അഭിഭാഷകൻ ഖുറേഷി പറഞ്ഞു.

മുന്നോട്ടുള്ള നിയമപരമായ പാത ദുഷ്‌കരമായിരിക്കാം. മുൻകാലങ്ങളിൽ, ചേരി നിവാസികളുടെ കാര്യത്തിൽ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുകൂലമായി കോടതികൾ നിലകൊണ്ടിട്ടുണ്ട്. അതിനാൽ തന്നെ പല ചേരിനിവാസികളും പ്രതീക്ഷയിലാണ്.

മിക്കവരുടെയും ഏറ്റവും വലിയ ആശങ്ക എവിടേക്ക് പോകണം എന്നതാണ്. "ഞങ്ങളുടെ കുട്ടികൾ ഇവിടെയാണ് പഠിക്കുന്നത്. ഞങ്ങളുടെ ജോലി ഇവിടെയാണ്. ഞങ്ങൾക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങാനോ വാടകക്ക് താമസിക്കാനോ കഴിയില്ല, അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ല" 20 വർഷത്തിലേറെയായി ചേരിയിൽ താമസിക്കുന്ന സക്കീന പറഞ്ഞു.

ഈ കുടുംബങ്ങളെ എവിടേക്ക് മാറ്റുമെന്ന കാര്യത്തിൽ ഡിഡിഎയിൽ നിന്ന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. "പുനരധിവാസത്തെക്കുറിച്ച് ആരും ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല," ശുചിത്വ തൊഴിലാളിയായ അസ് ലം പറഞ്ഞു. "അവർ ഞങ്ങൾക്ക് ഒരു സ്ഥലം തന്നാൽ ഞങ്ങൾ പോകാം. പക്ഷേ അവർ ഞങ്ങളെ നായ്ക്കളെപ്പോലെ പുറംതള്ളുകയാണ്" അദ്ദേഹം പറഞ്ഞു.

"ഇവർ ദരിദ്രരിൽ ഏറ്റവും ദരിദ്രരാണ്. കുറഞ്ഞത് അവരോട് സംസാരിക്കുകയെങ്കിലും ചെയ്യുക. അവരുടെ വീടുകൾ പൊളിക്കുന്നതിന് മുമ്പ് അവർക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യുക. ബദൽ പരിഹാരങ്ങൾ നൽകാതെ വീടുകൾ നശിപ്പിക്കുന്നത് വലിയ വേദന തന്നെയാണ്"ഓഖ്‌ല ജൻ അധികാർ മഞ്ചിലെ ആക്ടിവിസ്റ്റ് മീന കുമാരി പറയുന്നു.

ബംഗ്ലാവുകൾക്കായല്ല തങ്ങൾ ശബ്ദിക്കുന്നതെന്നും ചെറുതാണെങ്കിലും തലചായ്ക്കാൻ ഒരിടമാണ് ആവശ്യമെന്നും ഇവിടുത്തുകാർ പറയുന്നു. തങ്ങളെ വേണ്ടാത്തവർക്ക് വോട്ടുകൾ വേണമായിരുന്നല്ലോ എന്ന് ഇവർ പറയുമ്പോൾ, ഒരു ഭരണകൂടം എങ്ങനെ അതിൻ്റെ അടിസ്ഥാന വർഗത്തോട് പെരുമാറുന്നു എന്ന് ബോധ്യപ്പെടും.

Next Story

RELATED STORIES

Share it