Latest News

അയോധ്യയിലെ രാമക്ഷേത്രത്തില്‍ അര്‍ച്ചന നടത്തി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍; പിന്നെ ജയ് ശ്രീരാം വിളിച്ച് ട്വീറ്റും

അയോധ്യയിലെ രാമക്ഷേത്രത്തില്‍ അര്‍ച്ചന നടത്തി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍; പിന്നെ ജയ് ശ്രീരാം വിളിച്ച് ട്വീറ്റും
X

അയോധ്യ: യുപിയിലെ അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ തീര്‍ത്ഥാടന പദ്ധതിയല്‍ അയോധ്യ രാമക്ഷേത്രത്തെയും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെത്തിയ കെജ്രിവാള്‍ അവിടെ അര്‍ച്ചനയും അര്‍പ്പിച്ചു.

അയോധ്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം കെജ്രിവാള്‍ ഹനുമാന്‍ഗര്‍ഹിയും സന്ദര്‍ശിച്ചിരുന്നു.

''എനിക്ക് അയോധ്യ സന്ദര്‍ശിച്ച് രാം ലല്ലയില്‍ കുമ്പിടാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും അതുപോലൊരു അവസരം ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇവിടെ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം നടത്താവുന്ന തരത്തില്‍ കാര്യങ്ങള്‍ സജ്ജീകരിക്കുമെന്നും അദ്ദേഹം ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ നാട്ടുകാരെല്ലാം സന്തോഷത്തോടെ ജീവിക്കണമെന്നും കൊറോണ മഹാമാരി അവസാനിക്കണമെന്നും വരും നാളുകളില്‍ നമ്മുടെ രാജ്യം മികച്ചവയ്ക്ക് സാക്ഷ്യം വഹിക്കണമെന്നും ഞാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിച്ചു''- കെജ്രിവാള്‍ പറഞ്ഞു.

കൂടുതല്‍ പേരെ ദര്‍ശനത്തിനെത്തിക്കാനുവന്ന എല്ലാ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ തീര്‍ത്ഥയാത്രാ യോജനയില്‍ ഇപ്പോള്‍ രാമേശ്വരം, ദ്വാരകാ പുരി, ഹരിദ്വാര്‍, ഋഷികേശ്, മഥുര, വൈഷ്ണവ ക്ഷേത്രം എന്നിവയാണ് ഉള്‍പ്പെടുന്നത്. അതില്‍ അയോധ്യകൂടി ഉല്‍പ്പെടുത്തുമെന്നാണ് കെജ്രിവാളിന്റെ വാഗ്ദാനം. അതിനുവേണ്ടി പ്രത്യേക കാബിനറ്റും അദ്ദേഹം വിളിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ ചെലവില്‍ എസി ട്രയിനില്‍, എസി ഹോട്ടലില്‍ താമസിച്ച് തീര്‍ത്ഥാടനം നടത്തുന്ന പദ്ധതിയാണ് തീര്‍ത്ഥയാത്രാ യോജന.

സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ജയ് ശ്രീം വിളിയോടെ ഒരു ട്വീറ്റും ചെയ്തു. ''ഭഗവാന്‍ ശ്രീരാമന്റെ പുണ്യഭൂമിയായ അയോധ്യാ നഗരത്തില്‍ ദര്‍ശനം നടത്തിയ ശേഷം ശ്രീരാംലാലയുടെ അനുഗ്രഹം വാങ്ങി. ഹനുമാന്‍ഗര്‍ഹിയിലെ ശ്രീ ബജ്രംഗ് ബലി ദര്‍ശനവും നടത്തി, ജയ് ശ്രീം''- ഇതായിരുന്നു ട്വീറ്റ്.


അടുത്ത വര്‍ഷം തുടക്കത്തിലാണ് യുപിയിലെയും പഞ്ചാബിലെയും നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും എതിര്‍ത്ത് ഭരണം പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ആം ആദ്മി ഹിന്ദു കാര്‍ഡില്‍ ഊന്നി വോട്ട് നേടാന്‍ ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it