Latest News

മഡഗാസ്‌കറില്‍ ഗസാനി ചുഴലിക്കാറ്റ്; 31 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മഡഗാസ്‌കറില്‍ ഗസാനി ചുഴലിക്കാറ്റ്; 31 മരണം, നിരവധി പേര്‍ക്ക് പരിക്ക്
X

അന്റാനനാരിവോ: ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറില്‍ ആഞ്ഞടിച്ച ഗസാനി ചുഴലിക്കാറ്റില്‍ 31 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച തുറമുഖ നഗരമായ ടോമാസിനയില്‍ മണിക്കൂറില്‍ 195 കിലോമീറ്ററിലധികം വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റ് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ടോമാസിന നഗരത്തിന്റെ ഏകദേശം 75 ശതമാനം ഭാഗവും ചുഴലിക്കാറ്റില്‍ തകര്‍ന്നതായി പ്രാഥമിക റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശക്തമായ കാറ്റിനൊപ്പം ഉണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കാറ്റ് തീരം വിട്ടുപോയെങ്കിലും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് സാധ്യത തുടരുന്നതായി മഡഗാസ്‌കര്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിരവധി പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കെട്ടിടങ്ങള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് 31 പേര്‍ മരിച്ചതായും 36 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും നാഷണല്‍ ഓഫീസ് ഫോര്‍ റിസ്‌ക് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. നാലു പേരെ കാണാതായതായും 6,000ത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം മൂന്നു ലക്ഷം ആളുകള്‍ താമസിക്കുന്ന ടോമാസിന മേഖലയിലാണ് മരണങ്ങളില്‍ ഭൂരിഭാഗവും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ആകെ ജനസംഖ്യ ഏകദേശം 3 കോടിയാണെന്നാണ് കണക്കുകള്‍. ദുരന്തബാധിത പ്രദേശങ്ങള്‍ വിലയിരുത്തുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി പ്രസിഡന്റ് മൈക്കല്‍ റാന്‍ഡ്രിയാനിരിന ടോമാസിന സന്ദര്‍ശിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ സൈനിക അട്ടിമറിയിലൂടെയാണ് അദ്ദേഹം അധികാരമേറ്റത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ടോമാസിനയില്‍ ചൊവ്വാഴ്ച മുതല്‍ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കെട്ടിടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതും മേല്‍ക്കൂരകള്‍ പറന്നുപോയതും മരങ്ങള്‍ കടപുഴകി വീണതും കാണാം.

ബുധനാഴ്ച രാജ്യത്തിനകത്ത് പടിഞ്ഞാറോട്ട് നീങ്ങിയ ഗസാനി ഉള്‍നാടുകളിലെത്തിയപ്പോള്‍ ദുര്‍ബലമായ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മഡഗാസ്‌കറിനും ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തിനുമിടയിലെ ചാനലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ച് അടുത്തയാഴ്ച തെക്കുപടിഞ്ഞാറന്‍ തീരത്ത് തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. അയല്‍രാജ്യമായ മൊസാംബിക്കിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴു ലക്ഷത്തിലധികം ആളുകളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറുന്ന സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്. ഗസാനി വീണ്ടും ശക്തിപ്രാപിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്ര തീരത്തെ മൂന്നു പ്രവിശ്യകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാകാമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ജനുവരി 31നു മഡഗാസ്‌കറില്‍ വീശിയടിച്ച ഫൈതിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റില്‍ 14 പേര്‍ മരിക്കുകയും 85,000ത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഐക്യരാഷ്ട്രസഭ അടിയന്തര പ്രതികരണ ഫണ്ടില്‍ നിന്ന് 30 ലക്ഷം യുഎസ് ഡോളര്‍ അനുവദിച്ചതായി യുഎന്‍ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് അറിയിച്ചു.

Next Story

RELATED STORIES

Share it