Latest News

മന്ത്രി ആര്‍ ബിന്ദു തുറന്ന് കാട്ടിയത് സിപിഎമ്മിന്റെ സ്ത്രീ സമീപനത്തിലെ കാപട്യം: എം ഐ ഇര്‍ഷാന

പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷ കേരളത്തെ കുറച്ച് വാചാലമാവുകയും സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതിനെ പ്രായോഗികമായി പിന്നില്‍ നിന്നു തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്

മന്ത്രി ആര്‍ ബിന്ദു തുറന്ന് കാട്ടിയത് സിപിഎമ്മിന്റെ സ്ത്രീ സമീപനത്തിലെ കാപട്യം: എം ഐ ഇര്‍ഷാന
X

തിരുവനന്തപുരം: വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി ആര്‍ ബിന്ദു നടത്തിയ അഭിപ്രായ പ്രകടനം സിപിഎമ്മിന്റെ സ്ത്രീ സമീപനത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യം അന്‍പത് ശതമാനം ആയാല്‍ പാര്‍ട്ടി തകര്‍ന്നുപോകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ പ്രതികരണം ബിന്ദുവിന്റെ അഭിപ്രായം ശരിവെക്കുന്നതാണ്. പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷ കേരളത്തെ കുറച്ച് വാചാലമാവുകയും സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതിനെ പ്രായോഗികമായി പിന്നില്‍ നിന്നു തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്.

പാലക്കാട് ഡിവൈഎഫ്‌ഐ വനിതാ നേതാവിന് ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിയില്‍ നിന്നുണ്ടായ മോശമായ അനുഭവത്തില്‍ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ ഇടപെടേണ്ടി വന്നു. സിപിഎമ്മിനുള്ളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് സംസ്ഥാനത്ത് സമീപകാലത്ത് ഉണ്ടായിട്ടുള്ള പല സംഭവങ്ങളും വ്യക്തമാക്കുന്നത്. ലിംഗ സമത്വവും സ്ത്രീശാക്തീകരണവും കൊട്ടിഘോഷിക്കുന്ന സിപിഎമ്മിന്റെ ഉന്നത ഇടങ്ങളില്‍ പോലും പുരുഷാധിപത്യം വേര് പിടിച്ചിരിക്കുന്നു. മതിലുകള്‍ സ്ഥാപിച്ച് സ്ത്രീകളെ വെയിലത്ത് നിര്‍ത്തിയത് അവരുടെ ശാശ്വത ഉന്നമനത്തിനുവേണ്ടിയായിരുന്നില്ല. പുരുഷ താല്പര്യങ്ങള്‍ക്ക് സ്ത്രീകളെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജന്‍ഡര്‍ ന്യൂട്രല്‍ എന്ന ഓമനപ്പേരില്‍ പെണ്‍കുട്ടികളെക്കൊണ്ട് ആണ്‍വേഷം കെട്ടിക്കുകയായിരുന്നു. സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കുമ്പോഴും പുരുഷന് വേണ്ടിയവള്‍ പ്രദര്‍ശന വസ്തുവാകുമ്പോഴുമല്ല അവള്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നത്, മറിച്ച് അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും സ്ഥാനങ്ങളും അണുമണിത്തൂക്കം നഷ്ടപ്പെടാതെ ലഭ്യമാകുമ്പോഴാണ്. പ്രബുദ്ധത എന്നവകാശപ്പെടുമ്പോഴും കേരളത്തിലെ രാഷ്ട്രീയ മേഖലകളില്‍ പരിഗണനയില്ലായ്മയുടെയും അവഗണനകളുടെയും അനുഭവങ്ങള്‍ വനിതാ നേതാക്കള്‍ തന്നെ പലപ്പോഴും വെളിപ്പെടുത്താറുണ്ട്. കേരള രാഷ്ട്രീയത്തിലെ കാരണവരായിരുന്ന ഗൗരിയമ്മക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ നിന്നും ഒട്ടും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്നും സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നിട്ടില്ലെന്നു തിരിച്ചറിയേണ്ടേതുണ്ടെന്നും ഇര്‍ഷാന വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it