Latest News

കൊവിഡ്: നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരം; തല്‍സ്ഥിതി റിപോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രിംകോടതി

കൊവിഡ്: നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരം; തല്‍സ്ഥിതി റിപോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിതി രൂക്ഷമായ നാല് സംസ്ഥാനങ്ങളില്‍ നിന്ന് സുപ്രിംകോടതി തല്‍സ്ഥിതി റിപോര്‍ട്ട് ആവശ്യപ്പെട്ടു. അസം, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് സുപ്രിംകോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിസംബറില്‍ എന്താണ് ഈ സംസ്ഥാനങ്ങളില്‍ സംഭവിക്കുകയെന്ന ആശങ്കയും സുപ്രികോടതി പങ്കുവച്ചു.

ഈ മാസം വലിയ കൊവിഡ് വ്യാപനമാണ് ഈ സംസ്ഥാനങ്ങളില്‍ നടന്നത്. ഇവിടെ നിന്ന് ഏറ്റവും പുതിയ തല്‍സ്ഥിതി റിപോര്‍ട്ട് ആവശ്യമാണ്. ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഈ സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിക്കുക? - സുപ്രിംകോടതി ചോദിച്ചു.

ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഢി, എംപി ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് സ്വമേധയാ പരിഗണിച്ചത്. നിലവിലെ അവസ്ഥയെന്താണെന്നും എന്തൊക്കെ കരുതല്‍ നടപടികളാണ് കൂടുതലായി കൈക്കൊണ്ടിട്ടുള്ളതെന്നും സുപ്രിംകോടതി ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞു.

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി. എങ്കിലും ഡല്‍ഹി ഒരുപാട് കാര്യങ്ങള്‍ ഇനിയും വ്യക്തമാക്കാനുണ്ടെന്ന് കോടതി പറഞ്ഞു.

രോഗബാധയില്‍ ആറാം സ്ഥാനം വഹിക്കുന്ന സംസ്ഥാനമാണ് ഡല്‍ഹി. നിലവില്‍ ഡല്‍ഹിയില്‍ 5.29 ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.

ഗുജറാത്തിനെയും സുപ്രിംകോടതി വിമര്‍ശിച്ചു. ഡല്‍ഹിയ്ക്കു തൊട്ടുതാഴെയാണ് ഗുജറാത്ത്. എന്ത് നടപടിയാണ് ഗുജറാത്തില്‍ കൊക്കൊണ്ടതെന്നും സുപ്രിംകോടതി ആരാഞ്ഞു.

കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ ഗുജറാത്തിലെ പല ജില്ലകളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും തുറക്കുന്നത് വൈകിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബധിതരുള്ളത്, 17.8ലക്ഷം. പുതുതായി 5,732 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

നവംബര്‍ 27ന് കേസ് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it