Latest News

കൊവിഡ് ക്രമസമാധാന പ്രശ്‌നമല്ല; കൊറോണ പ്രതിരോധത്തിന്റെ പേരിലുള്ള പോലിസ് രാജ് അവസാനിപ്പിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

കൊവിഡ് ക്രമസമാധാന പ്രശ്‌നമല്ല; കൊറോണ പ്രതിരോധത്തിന്റെ പേരിലുള്ള പോലിസ് രാജ് അവസാനിപ്പിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
X

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ പേരിലുള്ള പോലിസ് രാജ് അവസാനിപ്പിക്കണമെന്ന് ജനകീയ മനുഷ്യാവകാശപ്രസ്ഥാനം. കൊവിഡ് ഒരു ആരോഗ്യപ്രശ്‌നമാണ്, ക്രമസമാധാനപ്രശ്‌നമല്ല. കൊവിഡ് രോഗത്തിന്റെ വ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനെന്ന പേരില്‍ കേരള പോലിസ് ജനങ്ങളുടെ മെക്കിട്ടുകയറുകയാണ്. തൊഴിലാളികളോടും ചെറുകിടവഴിയോര കച്ചവടക്കാരോടും നിത്യജീവിതം വഴിമുട്ടിയ സാധാരണ ജനങ്ങളോടും പോലിസ് കാണിക്കുന്ന ഹീന നടപടികള്‍ ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്. നീതിരഹിതവും നിഷ്‌ക്കരുണവും സമഗ്രാധിപത്യപരവുമായ പോലിസ് നടപടികളെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ശക്തമായി അപലപിച്ചു.

''സാമ്പത്തികമായും മറ്റും വളരെയേറെ ദുസഹമായ ജീവിതാവസ്ഥക്കിടയിലാണ് പോലിസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികള്‍ കൂടി അവര്‍ നേരിടേണ്ടി വരുന്നത്. കൊറോണ വ്യാപനത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും മാസ്‌ക്കിട്ട് മൂടി,

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം പോലിസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയുടെ ഫലമാണിപ്പോഴത്തെ ദുരന്തങ്ങള്‍. രോഗാതുരമായ അവസ്ഥയെ ഒരു കുറ്റകൃത്യമായി കണ്ട് അടിച്ചമര്‍ത്തുന്ന പോലിസ് രോഗം വന്ന വ്യക്തികളെ കുറ്റവാളിയാക്കുകയാണ്. മാത്രമല്ല, രോഗമോ, അത് പകര്‍ന്ന് കിട്ടാനുള്ള സാധ്യതയോ ഭയപ്പെട്ട് നില്‍ക്കുന്ന ഏറെ കരുതലും പരിഗണനയും നല്‍കി കൈകാര്യം ചെയ്യേണ്ടവരെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ക്രൂരമാണ്.

''മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മെഡിക്കല്‍ അസോസിയേഷന്റെ പോലും എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ഭരണ കാലത്ത് പോലിസിനെ കൊവിഡ് പ്രതിരോധച്ചുമതല ഏല്പിച്ചത്. ഇത് സാമൂഹ്യ ജീവിതത്തെ ആകെ ലാത്തിക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കുന്ന ഒരവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. രാത്രി ഏഴര മണി വരെ കച്ചവടസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പലയിടത്തും പോലിസ് ഏഴുമണിക്ക് തന്നെ നിര്‍ബന്ധമായി കടകള്‍ അടപ്പിക്കുന്നു. ഇത് ചോദ്യം ചെയ്ത പലരേയും ഫൈന്‍ അടപ്പിച്ചും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തുമാണ് പോലിസ് നേരിടുന്നത്. സംഘടിത ശക്തിയായ വ്യാപാരിവ്യവസായികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ക്കെതിരായ നീക്കത്തിന് കുറവുവന്നെങ്കിലും സാധാരണ ജനങ്ങള്‍ക്കെതിരായ ആക്രമാസക്ത നീക്കം ഒട്ടും കുറഞ്ഞിട്ടില്ല. അത് വര്‍ദ്ധിക്കുകയാണുണ്ടായത്. വളരെ നല്ല നിലയില്‍ തന്നെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചവരാണ് കേരളത്തിലെ പൊതുജനങ്ങള്‍. ഈ യാഥാര്‍ത്ഥ്യം മറച്ച് പിടിച്ച് ആരോഗ്യപ്രശ്‌നത്തെ ഒരു ക്രമസമാധാന പ്രശ്‌നമായി കൈകാര്യം ചെയ്യുന്നത് അത്യന്തം ജനാധിപത്യ വിരുദ്ധമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് ഹരി, സെക്രട്ടറി സി പി റഷീദ് എന്നിവര്‍ ആവശ്യപ്പെട്ടു.

''കഴിഞ്ഞദിവസം ചടയമംഗലത്തെ ഇന്ത്യന്‍ ബാങ്കിനു മുന്നില്‍ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ എം ഷിഹാബുദ്ദീന് കൊവിഡ് മാനദദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലിസ് 500 രൂപ പിഴ ചുമത്തിയിരുന്നു. ഈ അനീതിയെ ചോദ്യം ചെയ്തതിന് ഗൗരി നന്ദയെ പോലിസ് നേരിട്ടത് ക്രൂരമായാണ്. മഞ്ചേരിയിലെ ഒരു ലോറി െ്രെഡവര്‍ തനിക്ക് കിട്ടിയ ഫൈന്‍ റസീറ്റുമായി നടത്തിയ ഒറ്റയാള്‍ പ്രതിഷേധവും റോഡരികിലിരുന്നു കച്ചവടം ചെയ്ത വയോധികയുടെ 16,000 രൂപയുടെ മീന്‍ വലിച്ചെറിഞ്ഞ കൊല്ലം പൊലിസ് അതിക്രമവും കയ്യില്‍ പണമില്ലാത്തത് കാരണം പിഴ കോടതിയില്‍ അടക്കാമെന്ന് പറഞ്ഞ ഓട്ടോ െ്രെഡവറെ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കള്ള കേസ് ചുമത്തിയതും കാസര്‍കോഡ് പശുവിന് പുല്ലരിയാന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്‍ഷകന് 2,000രൂപ പിഴ ചുമത്തിയതുമെല്ലാം തൊട്ടടുത്ത ദിവസങ്ങളിലാണ്. ക്രൂരനായ ഒരു കൊള്ളക്കാരന്റെ മനസ്സോടെ വ്യാപകമായി പിഴ ചുമത്തുന്നതും ഏത്തമിടീക്കലും മുട്ടില്‍ നിര്‍ത്തലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കലുമടക്കം ജനങ്ങള്‍ക്ക് നേരെ എന്തും ചെയ്യാന്‍ കേരളാ പോലിസിനെ കയറൂരിവിട്ടിരിക്കുന്ന അവസ്ഥ അടിയന്തിരമായി അവസാനിപ്പിക്കാനും അതോടൊപ്പം കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it