Latest News

പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തില്‍; കൊവിഡ് കാല ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് വിടി ബല്‍റാം

സുപ്രീം കോടതി വിധി പ്രകാരം 6727 ദുരിതബാധിതര്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതില്‍ 3713 പേര്‍ക്ക് യാതൊരു വിധ ധനസഹായവും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും വിടി ബല്‍റാം

പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തില്‍; കൊവിഡ് കാല ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് വിടി ബല്‍റാം
X


തിരുവനന്തപുരം: എട്ട് വര്‍ഷം മുന്‍പ് നിശ്ചയിച്ച 1200, 2200 രൂപ നിരക്കില്‍ത്തന്നെയാണ് ഇപ്പോഴും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഇതിനോടകം മറ്റ് ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തിലുണ്ടായ പോലുള്ള കാലാനുസൃത വര്‍ദ്ധന ഇവര്‍ക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ജില്ലയുടെ ചുമതലക്കാരനായ മന്ത്രി അധ്യക്ഷനായ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് പത്ത് മാസത്തോളമായി. ഇതാണ് ദുരിതബാധിതരുടെ പെന്‍ഷന്‍ മുടങ്ങാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ് ബുക്ക് കുറിപ്പ്

കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തിലാണ്. കൊവിഡ് കാലമായിട്ട് പോലും പ്രത്യക്ഷ സമരത്തിലേക്ക് അവരെ തള്ളിവിട്ടിരിക്കുന്നത് ഭരണാധികാരികളില്‍ നിന്നുള്ള അവഗണനയും നീതി നിഷേധവുമാണ്. ദുരിതബാധിതര്‍ക്ക് മാസം തോറും സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സഹായധനം കഴിഞ്ഞ 3 മാസമായി ലഭിച്ചിട്ടില്ല. രണ്ടും മൂന്നും ദുരിതബാധിതര്‍ ഒരു വീട്ടില്‍ നിന്നുതന്നെയുള്ള പല കുടുംബങ്ങളുമുണ്ട്. അവര്‍ക്കൊക്കെ ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് 10മാസം

ഇന്ന് കാസര്‍ക്കോട് കലക്ടറേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും ജില്ലയുടെ പല ഭാഗങ്ങളിലായി 'എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി'യും സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ 'യാചനാ സമര'ത്തിന് മുന്നോടിയായി ജില്ലാ കലക്ടറെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ട് വിശദമായി സംസാരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാന സോഷ്യല്‍ സെക്യൂരിറ്റി മിഷനാണ് (KSSM) കാര്യങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം എന്നുമാണ് കലക്ടറുടെ നിലപാട്. ജില്ലയുടെ ചുമതലക്കാരനായ മന്ത്രി അധ്യക്ഷനായ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് പത്ത് മാസത്തോളമായി. ഇതാണ് ദുരിതബാധിതരുടെ പെന്‍ഷന്‍ മുടങ്ങാനുള്ള പ്രധാന കാരണം. കൊവിഡിന്റെ പേരിലാണത്രേ യോഗം ചേരാതിരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈനായി യോഗം ചേരുന്നതില്‍ എന്താണ് തടസ്സം എന്ന് മനസ്സിലാവുന്നില്ല. ഏതായാലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലെപ്പോക്കും ഉദാസീനതയും കാരണം അങ്ങേയറ്റത്തെ പരിഗണനയര്‍ഹിക്കുന്ന ഒരു വിഭാഗം സാധാരണ മനുഷ്യരാണ് ദുരിതത്തിലായിരിക്കുന്നത്.

പെന്‍ഷന്‍ വിവേചനം

എട്ട് വര്‍ഷം മുന്‍പ് നിശ്ചയിച്ച 1200, 2200 രൂപ നിരക്കില്‍ത്തന്നെയാണ് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത്. ഇതിനോടകം മറ്റ് ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തിലുണ്ടായ പോലുള്ള കാലാനുസൃത വര്‍ദ്ധന ഇവര്‍ക്കുണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞത് 5000 രൂപയെങ്കിലുമായി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യം. പകരം ഇപ്പോഴവര്‍ അനുഭവിക്കുന്നതോ, ഉള്ള പെന്‍ഷന്‍ പോലും ലഭിക്കാത്ത അവസ്ഥയും!

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍

2019 ഫെബ്രുവരി 3ന് മുഖ്യമന്ത്രിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ എടുത്ത യോഗതീരുമാനങ്ങളില്‍ പലതും ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല എന്ന് 'എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി' ക്കാര്‍ക്ക് പരാതിയുണ്ട്. 2017ല്‍ മെഡിക്കല്‍ കാംപ് നടത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരില്‍ 511 കുട്ടികളെ മാത്രം പട്ടികയില്‍ തിരിച്ചുള്‍പ്പെടുത്തി. ബാക്കി 1031 പേരെക്കൂടി ഉള്‍പ്പെടുത്താനുണ്ട്. എന്നാല്‍ മാത്രമേ അവര്‍ക്ക് അര്‍ഹമായ അനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. പ്രത്യേക മെഡിക്കല്‍ കാംപ് വീണ്ടും നടത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതി വിധി പ്രകാരം 6727 ദുരിതബാധിതര്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതില്‍ 3713 പേര്‍ക്ക് യാതൊരു വിധ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല. വായ്പ എഴുതിത്തള്ളുന്നതും കുറച്ചാളുകള്‍ക്ക് മാത്രമേ ഉപകാരപ്പെട്ടിട്ടുള്ളൂ. 2013 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മുഴുവന്‍ ദുരിതബാധിതര്‍ക്കും ബിപിഎല്‍ ആനുകൂല്യങ്ങളും സൗജന്യ റേഷനും നല്‍കാന്‍ തീരുമാനിച്ചിരുന്നതും ഇപ്പോള്‍ നടപ്പാവുന്നില്ല. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ദുരിതബാധിതരുടെ പുനരധിവാസം ലക്ഷ്യം വച്ചുള്ള മോഡല്‍ വില്ലേജ് പദ്ധതിയും ആഘോഷപൂര്‍വ്വമായ തറക്കല്ലിടലിനപ്പുറം എവിടെയുമെത്തിയിട്ടില്ല. ദുരിതബാധിതരുടെ ഈ നീറുന്ന പ്രശ്‌നങ്ങളൊക്കെ ചര്‍ച്ച ചെയ്യാനുള്ള എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗമാണ് ഭരണാധികാരികളുടെ താത്പര്യക്കുറവ് മൂലം ചേരാതിരിക്കുന്നത്.

ചികില്‍സാ സൗകര്യങ്ങളുടെ കുറവ്

കാസര്‍ക്കോടിന് വേറെയും നിരവധി പരാതികളുണ്ട്. വിദഗ്ദ ചികിത്സക്ക് മംഗലാപുരത്തെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരേയും അലട്ടുന്നുണ്ട്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കാസര്‍ക്കോട് ജനറല്‍ ആശുപത്രിയിലും വിദഗ്ദ ഡോക്ടര്‍മാരുടെ അഭാവം ഒരു വലിയ പ്രശ്‌നമാണ്. ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം പോലും ജില്ലയില്‍ ഒരുക്കി നല്‍കാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. മുഖ്യമന്ത്രിയുടേയും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയില്‍ ഈ വിഷയം എത്രയോ തവണ വന്നതാണ്. എന്നിട്ടും നടപടിയുണ്ടാവുന്നില്ല. ഏതാനും ദിവസം മുന്‍പ് പുതിയ ആരോഗ്യ മന്ത്രിയുമായി ഒരു ചാനല്‍ സംഘടിപ്പിച്ച ഫോണ്‍ ഇന്‍ പരിപാടിയിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിനിധിയായ ഒരു വീട്ടമ്മ ഈ വിഷയം ഉന്നയിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്യുന്നത് കണ്ടിരുന്നു. ഇനിയെങ്കിലും ആ ഉറപ്പ് പാലിക്കപ്പെടേണ്ടതുണ്ട്.

കിഫ്ബിയുടെ പൊടിപിടിച്ച് കിടക്കുന്ന 120 കോടിയുടെ വികസന പ്രൊപ്പോസല്‍

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇനിയും പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായിട്ടില്ല. യുഡിഎഫ് കാലത്ത് നബാര്‍ഡ് വഴി അനുവദിച്ച 58 കോടി രൂപയും കാസര്‍ക്കോട് പാക്കേജ് വഴി നല്‍കിയ 25 കോടിയും ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക് മാത്രമാണ് മെഡിക്കല്‍ കോളജില്‍ ഇന്നുള്ള പ്രധാന സൗകര്യം. ഇതിന് പുറമേ ഒ.പി, ഐ പി സംവിധാനങ്ങള്‍ കൂടി അടിയന്തരമായി ഒരുക്കി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കേണ്ടതുണ്ട്. 120 കോടി രൂപയുടെ വികസന പ്രൊപ്പോസല്‍ കിഫ്ബിക്ക് മുമ്പാകെ പൊടിപിടിച്ച് കിടപ്പാണ്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷവും മെഡിക്കല്‍ കോളജിന് പുതുതായി കാര്യമായ എന്തെങ്കിലും ഫണ്ടനുവദിച്ച് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിനെതിരെയും വിവിധ സംഘടനകള്‍ സമരരംഗത്തേക്കിറങ്ങുകയാണ്.

കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ പൊതു ശരാശരിയിലും കുറവ്

നിലവില്‍ കൊവിഡ് ആശുപത്രി മാത്രമായിട്ടാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. എന്നാലവിടെപ്പോലും ആവശ്യത്തിന് വെന്റിലേറ്ററുകളോ ഐസിയു കിടക്കകളോ സജ്ജമാക്കിയിട്ടില്ല. 600 ഓളം രോഗികള്‍ക്കായി ടാറ്റ നിര്‍മ്മിച്ചു നല്‍കിയ താത്ക്കാലികാശുപത്രിയിലും 150 ഓളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുന്നുള്ളൂ.

കേരളത്തിന്റെ വടക്കേയറ്റമായതു കൊണ്ട് മാത്രം അര്‍ഹിക്കുന്ന പരിഗണനയും ശ്രദ്ധയും പലപ്പോഴും ലഭിക്കാതെ പോകുന്ന ഒരു ജില്ലയാണ് കാസര്‍ക്കോട്. കൊവിഡിന്റെ പേരില്‍ കര്‍ണ്ണാടക അതിര്‍ത്തി അടക്കാന്‍ ശ്രമിച്ച അവസരത്തില്‍ കാസര്‍ക്കോട്ടുകാര്‍ അനുഭവിച്ച ദുരിതം നമുക്ക് മുന്നിലുണ്ട്. വികസന രംഗത്തെ പിന്നാക്കാവസ്ഥയോടൊപ്പം കേരളത്തിന്റെ പൊതു ശരാശരിയില്‍ കൂടുതല്‍ തൊഴിലില്ലായ്മയും കാസര്‍ക്കോട് അനുഭവിക്കുന്നുണ്ട്. ആരോഗ്യരംഗത്തെങ്കിലും കാസര്‍ക്കോടിന് അര്‍ഹമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയാവേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതും.

Next Story

RELATED STORIES

Share it