Latest News

കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണ്ണതകള്‍, അവയുടെ പ്രതിരോധം, നൂതന ചികിത്സാ രീതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതാണ് സമ്മേളനം.സിഎസ്‌ഐകേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എം സുല്‍ഫിക്കര്‍ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു

കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കം
X

കൊച്ചി: സംസ്ഥാനത്തെ ഹൃദ്രോഗ വിദഗ്ധരുടെ ഔദ്യോഗിക സംഘടനയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യകേരള ചാപ്റ്ററിന്റെ ദ്വിദിന വാര്‍ഷിക സമ്മേളനം തൃശൂര്‍ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ആരംഭിച്ചു.ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണ്ണതകള്‍, അവയുടെ പ്രതിരോധം, നൂതന ചികിത്സാ രീതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതാണ് സമ്മേളനം.സിഎസ്‌ഐകേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എം സുല്‍ഫിക്കര്‍ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് വലിയൊരു ശതമാനം കുട്ടികളും യുവജനങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്കും ഉദാസീനമായ ജീവിതശൈലിക്കും അടിമപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ഉറക്കക്കുറവ്, ഉയര്‍ന്ന സമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ ഈ പ്രശനത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതാണിത്. ജീവിതശൈലിയില്‍ വേണ്ട തിരുത്തലുകള്‍ വരുത്താനും വ്യായമത്തിലൂടെ ശാരീരികക്ഷമതയും ഹൃദയാരോഗ്യവും വീണ്ടെടുക്കാനും ഇനി വൈകരുതെന്നും ഡോ. എം സുല്‍ഫിക്കര്‍ അഹമ്മദ് പറഞ്ഞു.ജീവിതശൈലിയില്‍ തിരുത്തലുകള്‍ വരുത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, പൊതുജനാരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യമേഖല ആസൂത്രണം ചെയ്തത് നടപ്പാക്കണമെന്നും ഡോ. സുല്‍ഫിക്കര്‍ അഹമ്മദ് പറഞ്ഞു.

ഡോ.പ്രഭാ നിനി ഗുപ്ത, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.ഗീവര്‍ സക്കറിയ, സിഎസ്‌ഐ കേരള സെക്രട്ടറി ഡോ.സ്റ്റിജി ജോസഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.ബിനോ ബെഞ്ചമിന്‍, ഡോ.പി പി മോഹനന്‍, ഡോ.ജെയിംസ് തോമസ് സംസാരിച്ചു.സംസ്ഥാനത്തെ ഹൃദ്രോഗ നിരക്ക് , പ്രതിരോധം, ഏറ്റവും പുതിയ രോഗ നിര്‍ണ്ണയ മാര്‍ഗ്ഗങ്ങള്‍, കാര്‍ഡിയാക് ഇമേജിങ്ങ്, ഹൃദ്രോഗ ചികില്‍സയിലെ നൂതന രീതികള്‍, എന്നിവയെക്കുറിച്ചുള്ള സുപ്രധാന സെഷനുകള്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്നുണ്ടെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.ബിനോ ബെഞ്ചമിന്‍ പറഞ്ഞു.എട്ടു സുപ്രധാന ഗവേഷണ പ്രബന്ധങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും. ഹൃദ്രോഗ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങള്‍ അടുത്ത് ലഭ്യമാവുക എന്നത് പ്രധാനമാണ്. ഹൃദയപേശികളിലേക്ക് രക്തം നല്‍കുന്ന കുഴലുകയിലെ തടസ്സം താമസമില്ലാതെ നീക്കം ചെയ്താലെ പേശികള്‍ നശിക്കുന്നത് തടയാന്‍ കഴിയൂ. രോഗിക്ക് വേഗം എത്താന്‍ സാധിക്കണമെന്ന് ഡോ. ബിനോ ബെഞ്ചമിന്‍ പറഞ്ഞു.

ഹൃദ്രോഗ ചികിത്സക്ക് എല്ലാ ജില്ലകളിലുമായി നൂറിലധികം സ്‌പെഷ്യലൈസ്ഡ് കാത്ത് ലാബുകള്‍ സംസ്ഥാനത്തുണ്ട്. ഏകദേശം 75% ആളുകള്‍ക്കും ഒരു കാത്ത് ലാബിലേക്ക് അര മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമെയുള്ളൂ. എന്നിട്ടുംനിരവധി രോഗികള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ എത്താന്‍ ഗണ്യമായ സമയനഷ്ടം ഉണ്ടാവുന്നുണ്ട്. ഇത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഹാര്‍ട്ട് ഫെയില്യര്‍ കേസുകളും സംസ്ഥാനത്ത് വളരെ വര്‍ധിക്കുന്നുണ്ട്. ഹൃദയാഘാതം ചികില്‍സിക്കുന്നതിലെ കാലതാമസവും രോഗികളെ പിന്നീട് ഹാര്‍ട്ട് ഫെയില്യറിലേക്ക് നയിച്ചേക്കാം.

ശരീരകോശങ്ങള്‍ക്കായി രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് ദുര്‍ബലമാകുന്നതാണ് ഹാര്‍ട്ട് ഫെയില്യര്‍.ഇന്ത്യയിലെ കാര്‍ഡിയോ വാസ്‌കുലര്‍ ഡാറ്റയെക്കുറിച്ച് ഒരു പ്രത്യേക സെഷന്‍ സമ്മേളനത്തില്‍ നടന്നു.രണ്ടാം ദിവസത്തെ ശാസ്ത്ര സമ്മേളനത്തില്‍ ഹൃദയസ്തംഭന മാനേജ്‌മെന്റ്, കത്തിറ്റര്‍ ചികിത്സയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍, സ്‌റ്റെന്റുകള്‍, ലീഡുകള്‍ എന്നിവയെക്കുറിച്ചുള്ള സിമ്പോസിയം എന്നിവ ഉള്‍പ്പെടുന്നു. ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ഠഅഢക), ഹാര്‍ട്ട് ഫെയിലര്‍ മാനേജ്‌മെന്റ് എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധരും ഫാക്കല്‍റ്റിക്കളും സമ്മേളിത്തില്‍ പങ്കെടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it