Latest News

വിനോദസഞ്ചാര രംഗത്ത് കുതിപ്പേകാൻ 'കാരവൻ കേരള

വിനോദസഞ്ചാര രംഗത്ത് കുതിപ്പേകാൻ കാരവൻ കേരള
X

തിരുവനന്തപുരം; കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാം. സ്‌ക്രീനില്‍ മാത്രം കണ്ട് പരിചയമുളള കാരവനുകള്‍ ഇന്ന് കേരള ടൂറിസത്തിന്റെ ഭാഗമാകുകയാണ്. സ്വകാര്യ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 'കാരവന്‍ കേരള' പദ്ധതി നടപ്പാക്കുന്നത്. സ്വദേശികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും കേരളത്തിന്റെ പ്രകൃതിഭംഗി കൂടുതല്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2021 ഒക്ടോബറില്‍ ആരംഭിച്ച കാരവന്‍ കേരള പദ്ധതിയില്‍ സ്വകാര്യമേഖലയില്‍ നിന്നും ഇതുവരെ 303 കാരവനുകള്‍ക്കായി 154 വ്യക്തികള്‍/സ്ഥാപനങ്ങള്‍ ടൂറിസം വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ആദ്യ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി 67 വ്യക്തികള്‍/സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവന്‍ പാര്‍ക്ക് വേനലവധിക്കു മുന്‍പ് വാഗമണില്‍ തുറക്കാനുളള തയ്യാറെടുപ്പിലാണ്.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്്ന്‍മെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് കാരവനില്‍ എത്താനാവും. കൂടാതെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഏറ്റവുമടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളില്‍ കാരവന്‍ പാര്‍ക്കുകളുമുണ്ടാവും. രാത്രികാലങ്ങളില്‍ അവിടെ വിശ്രമിക്കാം.

ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവന്‍പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നത്. 50 സെന്റ് ഭൂമിയാണ് കാരവന്‍ പാര്‍ക്കുകള്‍ക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവന്‍ അപേക്ഷകര്‍ക്ക് 7.5 ലക്ഷം രൂപ അല്ലെങ്കില്‍ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേര്‍ക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേര്‍ക്ക് 2.5 ലക്ഷം രൂപ അല്ലെങ്കില്‍ 5 ശതമാനം എന്നിങ്ങനെ സബ്‌സീഡി വിനോദസഞ്ചാര വകുപ്പ് നല്‍കുന്നുണ്ട്.

കേരളത്തിലെ പ്രകൃതിരമണീയമായ ഉള്‍ഗ്രാമങ്ങളില്‍ താമസിച്ച് ഗ്രാമീണജീവിതം അറിയാനുള്ള സൗകര്യം കാരവന്‍ ടൂറിസത്തിന്റെ ഭാഗമാണ്. നെല്‍വയല്‍, കൃഷി, ജലസംഭരണി, ഉള്‍നാടന്‍ മല്‍സ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍, കലാകാരന്‍മാര്‍, കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി കാരവന്‍ കേരള പദ്ധതിക്കുണ്ട്.

Next Story

RELATED STORIES

Share it