Latest News

ഖുര്‍ആനിനെ 'ഖുറാന്‍' 'കുറാന്‍' എന്നൊക്കെ പറയുന്നത് വംശീയ വിദ്വേഷം തന്നെയാണ്

മുസ്‌ലിം വിഷയവുമായി ബന്ധപ്പെട്ട വാക്കുകളില്‍ വളരെ മനപ്പൂര്‍വ്വമായി തോന്നിയപോലുള്ള ഉച്ചാരണമാണ് നടത്തുന്നത്

ഖുര്‍ആനിനെ ഖുറാന്‍ കുറാന്‍ എന്നൊക്കെ പറയുന്നത് വംശീയ വിദ്വേഷം തന്നെയാണ്
X

പ്രശസ്ത സിനിമാ നിരൂപകനും സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗവുമായ ജി പി രാമചന്ദ്രന്‍ എഫ്ബിയില്‍ എഴുതിയതു പോലെ 'ഖുറാന്‍' എന്നാണ് മനോരമയുടെ ജോണി ലൂക്കാസ് അടക്കം ആവര്‍ത്തിച്ചു പറയുന്നത്. അറബിയില്‍ മുസ്‌ലിംകളുടെ വേദഗ്രന്ഥത്തിനു കുറച്ചെങ്കിലും മലയാളത്തില്‍ ചേരുന്ന സ്വരം ഖുര്‍ആന്‍ (Qur'an ) എന്നാണ്. മുസ്‌ലിംകളുടെ ജീവിതത്തിലെ വളരെ പോപ്പുലറായ സാങ്കേതിക പദങ്ങളെക്കുറിച്ചു പോലും ഉള്ള അജ്ഞത മാധ്യമ സ്ഥാപനങ്ങളില്‍ ഇരിക്കുന്നവരില്‍ കാണാറുണ്ട്....' എന്ന ജി പി രാമചന്ദ്രന്റെ അഭിപ്രായം സത്യത്തില്‍ വളരെ മുന്‍പു തന്നെ പലരടെയും മനസ്സില്‍ രൂപപ്പെട്ടതാണ്. കെ ടി ജലീലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളില്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയപ്പെടുമ്പോഴെല്ലാം ഈ അരോചകാവസ്ഥ കൂടുതല്‍ ശക്തമാകുകയാണ് ചെയ്യുന്നത്.


ഏത് മതവുമായി ബന്ധപ്പെട്ട വാക്കുകളിലും ആ മതക്കാര്‍ ഉപയോഗിക്കുന്ന തരത്തില്‍ വാക്കുകള്‍ ഉച്ചരിക്കുക എന്നതാണ് യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്നത്. അതാണ് മാന്യതയും. മാധ്യമങ്ങളും ഇതേ രീതി തന്നെയാണ് പിന്‍തുടരേണ്ടത്. എന്നാല്‍ മുസ്‌ലിം വിഷയവുമായി ബന്ധപ്പെട്ട വാക്കുകളില്‍ വളരെ മനപ്പൂര്‍വ്വമായി തോന്നിയപോലുള്ള ഉച്ചാരണമാണ് നടത്തുന്നത്. ശരീഅത്ത് പ്രശ്‌നമുണ്ടായ 1980കളില്‍ ഷരിയത്, ഷരീയത്ത് എന്നൊക്കെയാണ് മലയാള പത്രങ്ങള്‍ വ്യാപകമായി ഉപയോഗിച്ചത്. ഇസ്‌ലാം എന്നാണ് ശരിക്കുള്ള ഉച്ചാരണം എന്ന് അറിയാത്തവരല്ല ദൃശ്യ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന ഒരാളും. എന്നാല്‍ ഇസ്ലാം, മുസ്ലിം എന്നു തന്നെ ഉച്ചരിക്കണം എന്നുള്ള ഒരു നിര്‍ബന്ധം ഇവരിലൊക്കെ കാണാം. മീഡിയ വണ്‍ എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ചാനലിലൊഴികെ മറ്റു മലയാള ദൃശ്യ മാധ്യമങ്ങളിലെ അവതാകര്‍ എല്ലാം ഈ നിര്‍ബന്ധ ബുദ്ധി അലങ്കാരമായ കൊണ്ടു നടക്കുന്നവരാണ്.


യുഎഇയില്‍ നിന്നും കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവന്ന വിഷയത്തിലാണ് ഉച്ചാരണത്തിലെ വംശീയ വിദ്വേഷം കൂടുതല്‍ വ്യക്തമായത്. ഖുറാന്‍ എന്നും കുറാന്‍ എന്നും വളരെ വികലവും അരോകവുമായി ഉച്ചരിക്കുന്നതു വഴി വാര്‍ത്താ അവതാരകര്‍ സായൂജ്യമടയുന്നു എന്നുവരെ തോന്നിപ്പിക്കുന്ന വിധത്തിലാണ് മനോരമ ന്യൂസിന്റെ അവതരണം. മുസ്‌ലിം രാഷ്ട്ര നേതാക്കളുടെ പേരുകള്‍ ഉപയോഗിക്കുമ്പോഴും ഇതേ 'വികലത' മനോരമ പ്രകടിപ്പിക്കാറുണ്ട്. ആയത്തുല്ലാ ഖുമൈനി എന്നതിന് അയത്തൊള്ളാ ഖമേനി എന്നാണ് മനോരമയുടെ രീതി. ഇത്തരത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.


ഒരു ഭാഷയിലെ വാക്കുകള്‍ അതു പോലെ തന്നെ ഉപയോഗിക്കുകയാണ് വേണ്ടത് എന്നറിയാത്തവരല്ല മലയാള മാധ്യമ പ്രവര്‍ത്തകരൊന്നും. ഇംഗ്ലീഷ് വാക്കുകള്‍ അതുപോലെ തന്നെ ഉച്ചരിക്കാന്‍ എത്രത്തോളം ബദ്ധശ്രദ്ധരാകുന്നുവോ അതുപോലെ തന്നെ മറ്റു ഭാഷകളുടെ കാര്യത്തിലും അല്‍പ്പമെങ്കിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കോടിക്കണക്കിനു പേര്‍ വിശ്വസിക്കുന്ന ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് എങ്ങിനെയാണ് ഉച്ചരിക്കേണ്ടത് എന്ന സാമാന്യ ജ്ഞാനമെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമാണ്.


ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണാധികാരികളും രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വവും പുലര്‍ത്തുന്ന അജ്ഞതയുടെ പ്രതിഫലനം കൂടിയാണ് മാധ്യമങ്ങളിലും കാണപ്പെടുന്നത്. പെരുന്നാള്‍ ആശംസകള്‍ നേരുന്നതില്‍ വരെ ഈ അജ്ഞത തെളിഞ്ഞുകാണാം. മുസ്‌ലിംകള്‍ക്കുള്ള രണ്ട് ആഘോഷ ദിവസങ്ങളായ ഈദുല്‍ ഫിതര്‍, ഈദുല്‍ അദ്ഹ എന്നീ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ആശംസ നേരുന്നത് റംസാന്‍ ആശംസയായിട്ടാണ്. റമദാനിലെ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തില്‍ വരുന്ന ഈദുല്‍ ഫിത്വറിന് അതേ പേരില്‍ തന്നെ ആശംസ നേരാന്‍ ഭരണാധികാരികള്‍ക്കും നേതാക്കളും അറിയില്ല എന്നതിന് അജ്ഞതയെ മാത്രം കുറ്റം പറയേണ്ടതില്ല. നൂറ്റാണ്ടുകളായി ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരു സമുദായത്തിന്റെ മതപരമായ വിശേഷ ദിവസങ്ങളുടെ പേരു പോലും അറിയില്ല എന്നത് അജ്ഞതയെക്കാളുപരി ഒരു തരം അപരവല്‍ക്കരണത്തിന്റെ മനസ്ഥിതിയോടാണ് കൂടുതല്‍ യോജിക്കുക.





Next Story

RELATED STORIES

Share it