Latest News

പാര്‍ലമെന്റ് സഭാ ബഹിഷ്‌കരണം: ഫാഷിസത്തിനു മുന്നില്‍ തോല്‍ക്കുന്ന സമരതന്ത്രം?

പാര്‍ലമെന്റ് സഭാ ബഹിഷ്‌കരണം: ഫാഷിസത്തിനു മുന്നില്‍ തോല്‍ക്കുന്ന സമരതന്ത്രം?
X

ന്യൂഡല്‍ഹി: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഏറ്റവും കടുത്ത സമരതന്ത്രങ്ങളിലൊന്നാണ് സഭാ ബഹിഷ്‌കരണം. സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതോടെ പ്രതിപക്ഷം തങ്ങളുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചതായി ഭരണപക്ഷവും കണക്കാക്കും. അതാണ് പതിവ്. വിസമ്മതത്തിന്റെ ഏറ്റവും മൂര്‍ത്തമായ രൂപവുമാണ് ഇത്. എന്നാല്‍ ഫാസിസത്തിനു മുന്നില്‍ ഇതൊന്നു വിലപ്പോവില്ലെന്ന് തെളിയിക്കുന്നതായിരുന്നു രാജ്യസഭയുടെ വര്‍ഷകാല സമ്മേളനം.

കാര്‍ഷിക ബില്ലിനെതിരേ നിലപാടെടുത്ത് പ്രതിപക്ഷം ഇറങ്ങിപ്പോയി നാല് മണിക്കൂറിനുള്ളില്‍ രാജ്യസഭയില്‍ 8 ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്തു. ഇതുകൂടാതെ ചൊവ്വാഴ്ച പ്രതിപക്ഷം സഭയിലില്ലാത്ത സമയത്ത് 7 ബില്ലുകള്‍ വേറെയും പാസ്സാക്കിയിരുന്നു. അതായത് ഈ വര്‍ഷകാല സമ്മേളനത്തില്‍ 15 ബില്ലുകള്‍ പ്രതിപക്ഷം സഭയിലില്ലാത്ത സമയത്താണ് പാസ്സായി പോയത്. ഈ സമ്മേളന കാലയളവില്‍ രാജ്യസഭയില്‍ പാസ്സായ 25 ബില്ലുകളുടെ അറുപത് ശതമാനം വരും ഇത്. എഫ്‌സിആര്‍എ ബില്ല്, 2020, കശ്മീര്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ബില്ല്, തുടങ്ങിയവയാണ് ബുധനാഴ്ച പാസ്സായ ബില്ലുകളില്‍ ചിലത്. ഇത്തവണ സര്‍ക്കാര്‍ ആറ് ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

1954 നു ശേഷം ഇത് രണ്ടാം തവണയാണ് ഇത്ര ചെറിയ സമയം കൊണ്ട് സമ്മേളനം പിരിയുന്നത്. 18 സിറ്റിങ്ങുകള്‍ ഇത്തവണ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും സപ്റ്റംബര്‍ 14 മുതല്‍ 23 വരെ 10 സിറ്റിങ് നടത്തി സഭ പിരിയുകയായിരുന്നു. ഒക്ടോബര്‍ 1നാണ് സഭ അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ എല്ലാ ബില്ലുകളും പാസ്സായ നിലക്ക് സഭ നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്ന് ചെയര്‍മാന്‍ തീരുമാനിച്ചു.

ബഹിഷ്‌കരണം കാര്യമായെടുത്ത് ബില്ലുകള്‍ പാസ്സാക്കാതിരുന്നാല്‍ ഭാവിയില്‍ നിയമനിര്‍മാണത്തെ തടയുന്നതിനുള്ള പ്രധാന ഉപാധിയായി അത് മാറുമെന്നാണ് ചെയര്‍മാന്‍ വെങ്കയ്യനായിഡു പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ബില്ലുകള്‍ പാസ്സാക്കുന്നതിനെ ന്യായീകരിച്ചത്. തങ്ങളുടെ അസാന്നിധ്യത്തില്‍ തൊഴില്‍ നിയമം പാസ്സാക്കരുതെന്ന് പ്രതിപക്ഷ നേതാക്കള്‍ വെങ്കയ്യനായിഡുവിന് കത്തയച്ചിരുന്നെങ്കിലും അദ്ദേഹമത് ചെവികൊണ്ടില്ല. ഈ ബില്ലുകള്‍ രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നതാണെന്നും അത് ഏകപക്ഷീയമായി പാസ്സാക്കുന്നത് ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും നേതാക്കള്‍ ചെയര്‍മാനെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനുള്ള ഏക സ്ഥലമെന്നും അത് നീണ്ട കാലത്തേക്ക് ബഹിഷ്‌ക്കരിക്കുക വഴി ആ സാധ്യതയാണ് ഇല്ലാതാവുന്നതെന്നും വെങ്കയ്യ നായിഡുവും തിരിച്ചടിച്ചു. അതേസമയം ബഹിഷ്‌കരണമാണ് തങ്ങള്‍ക്കു മുന്നിലുണ്ടായിരുന്ന ഏക സാധ്യതയെന്നാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെയും നിലപാട്. അക്കാര്യം കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയ്‌റാം രമേശ് വ്യക്തമാക്കുകയും ചെയ്്തു. അതേസമയം പല നേതാക്കള്‍ക്കും ബഹിഷ്‌കരണത്തോട് യോജിപ്പില്ലായിരുന്നെന്നാണ് പുറത്തുവന്ന വിവരം. പലരും ഭൂരിപക്ഷാഭിപ്രായത്തോട് യോജിക്കുക മാത്രമാണ് ചെയ്തത്.

തങ്ങള്‍ സഭയില്‍ ഉണ്ടായിരുന്നാലും വിശേഷിച്ചൊന്നും സംഭവിക്കുമായിരുന്നില്ലെന്നും ചിലര്‍ കരുതുന്നു. എളമരം കരീം അത് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. പ്രതിപക്ഷം ബഹിഷ്‌കരണത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് ബിനോയ് വിശ്വം പറയുന്നത്.

ഇത്തവണത്തെ രാജ്യസഭാ സമ്മേളനം നൂറു ശതമാനം ഫലപ്രാപ്തിയിലെത്തിയെന്നും അവസാനത്തെ നാല് സെഷനുകള്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നെന്നും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. സഭയുടെ 58 ശതമാനവും ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിനിയോഗിച്ചു. സാധാരണ 28 ശതമാനം സമയമാണ് ബില്ലുകളുടെ ചര്‍ച്ചയ്ക്കു വേണ്ടി നീക്കിവയ്ക്കാറുള്ളത്. അതേസമയം, ചോദ്യോത്തര സമയമടക്കം വെട്ടിക്കുറച്ച ഈ സമ്മേളനത്തില്‍ കാര്‍ഷിക നിയമത്തിനെതിരേ പ്രതിഷേധിച്ച 8 അംഗങ്ങളെ സസ്‌പെന്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it