Latest News

പ്രവാചകനിന്ദക്കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ രാജാസിങ് സ്ഥിരം കുറ്റവാളി

പ്രവാചകനിന്ദക്കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ രാജാസിങ് സ്ഥിരം കുറ്റവാളി
X

കരുതല്‍ത്തടങ്കല്‍ നിയമമനുസരിച്ച് കസ്റ്റഡിയിലെടുത്ത തെലുങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ്ങിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ചെര്‍ളപ്പളളി ജയിലിലടച്ചു. വലിയ സന്നാഹങ്ങളോടെയാണ് പ്രവാചകനിന്ദാ കേസില്‍ പ്രതിയായ ഇയാളെ പോലിസ് അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ആദ്യം കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയെങ്കിലും പിന്നീട് പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടു തവണയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. കരുതല്‍ത്തടങ്കല്‍ നിയമനുസരിച്ചായിരുന്നു അവസാനത്തെ അറസ്റ്റ്.

ആഗസ്റ്റ് 22ന് യുട്യൂബില്‍ ഇയാള്‍ പ്രകോപനപരമായ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. താന്‍ ഇനിയും ഇത് ആവര്‍ത്തിക്കുമെന്നും ഇയാള്‍ പറഞ്ഞു.

വിദ്വേഷപ്രസംഗങ്ങളും വെറുപ്പും പടര്‍ത്തുക മാത്രമല്ല, നിലവധി കലാപക്കേസുകളിലും ഇയാല്‍ പ്രതിയാണ്. വീടുകള്‍ ആക്രമിക്കുക, പള്ളികള്‍ കത്തിക്കുക, മര്‍ദ്ദിക്കുക... തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. മുസ് ലിം, ദലിത് വിഭാങ്ങള്‍ക്കെതിരേ നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ഇയാള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട എല്ലാ പരിധികളും ലംഘിച്ചു.



2010ല്‍ അഫ്‌സല്‍ഗഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ തന്റെ 50-60 അനുയായികള്‍ക്കൊപ്പം ഒരു മുസ് ലിം പള്ളിക്ക് തീവച്ചാണ് ഇയാള്‍ കുപ്രസിദ്ധനായത്. അന്നുതന്നെ ഒരു പോലിസ് വണ്ടിക്കും ഇയാള്‍ തീയിട്ടു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരേ 3 കേസാണ് അഫ്‌സല്‍ഗഞ്ച് പോലിസ് രജിസ്റ്റര്‍ ചെയ്തത്.

ഐപിസി 147(കലാപമുണ്ടാക്കല്‍), ഐപിസി148(ആയുധം ഉപയോഗിച്ചുള്ള കലാപം), ഐപിസി 427(നാശനഷ്ടങ്ങളുണ്ടാക്കല്‍), ഐപിസി 454(വീട് ആക്രമണം), ഐപിസി 506(ഗൂഢാലോചന), ഐപിസി 436(വീടുകള്‍ തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്‌ഫോടകവസ്തു കൈവശംവയ്ക്കല്‍), ഐപിസി 120(ബി)(കുറ്റകരമായ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

2010ല്‍ വിദ്വേഷപരാമര്‍ശം നടത്തിയെന്ന മജ് ലിസ് ബച്ചാവൊ തെഹ്രീക് നേതാവ് അംജുദുള്ള ഖാന്റെ പരാതിയിലും കേസെടുത്തു. ശ്രീരാമ ജയന്തി ആഘോഷത്തിനിടയിലാണ് ഇയാള്‍ മുസ് ലിംകള്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

ഈ കേസില്‍ ഐപിസി 153 (എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), 147 (കലാപം), 109 (പ്രേരണ), 149 (ക്രമസമാധാനം തകര്‍ക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2018 ആഗസ്റ്റ് 15ന് ഇയാള്‍ ത്രിവര്‍ണപതാക വീശി പോലിസ് അനുമതിയില്ലാതെ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഐപിസി 143 പ്രകാരം കേസെടുത്തു. ഐപിസി 188( സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടായായ ലധു യാദവ് എന്നയാളും ഈ റാലിയില്‍ പങ്കെടുത്തു.

2018ല്‍ കന്നുകാലികളുമായി പോയിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി വാഹനഗതാഗതം തടസ്സപ്പെടുത്തിയതിനും കേസെടുത്തിരുന്നു.

മംഗല്‍ഹട്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍, 2012, 2014, 2015, 2016, 2018 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളെടുത്തിരുന്നു.

2014ല്‍ ഗണേശ ക്ഷേത്രത്തിന്റെ മതില്‍ അനധികൃതമായി നിര്‍മിച്ചെന്ന കുറ്റത്തിന് കേസെടുത്തു. 2015ല്‍ അനുമതിയില്ലാതെ ശ്രീരാമനവമി ശോഭായാത്ര നടത്തി. ഇതിനെതിരേയും കേസുണ്ട്. തന്നെ തടയാന്‍ ശ്രമിച്ചാല്‍ 'ഗുരുതരമായ പ്രത്യാഘാതങ്ങള്‍' നേരിടേണ്ടിവരുമെന്ന് ഇയാള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഐപിസി സെക്ഷന്‍ 153 (എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (2) (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകള്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

2016ല്‍ അനുമതിയില്ലാതെ ശ്രീരാമനവമി ഘോഷയാത്ര നടത്തിയതിന് വീണ്ടും കേസെടുത്തിരുന്നു. കൂടാതെ, അതേ വര്‍ഷം തന്നെ, ഗോസംരക്ഷണത്തിന്റെ മറവില്‍ ഒരു ദലിത് കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ ആക്രമിച്ചു. ഈ സംഭവത്തില്‍ ഐപിസി 153 (എ) പ്രകാരം കേസെടുത്തു.

2018ല്‍, അനുമതിയില്ലാതെ രാമനവമി ഘോഷയാത്ര നടത്തിയതിനും മുസ് ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനും ധൂല്‍പേട്ടിലെ ഹനുമാന്‍ ക്ഷേത്രത്തിന് ചുറ്റും അനധികൃതമായി മതില്‍ കെട്ടിയതിനും മംഗല്‍ഹട്ട് പോലിസ് കേസെടുത്തിരുന്നു.

ഷാഹിനിയത്ഗഞ്ചില്‍, 2010ല്‍ ഇയാളും അനുയായികളും ബീഗം ബസാര്‍ ഛത്രി പോലിസ് സബ് കണ്‍ട്രോള്‍ റൂമിന് കല്ലെറിഞ്ഞു. ഒരു പോലിസ് ജീപ്പും പാന്‍ ഷോപ്പും തകര്‍ത്തു. ഈ സംഭവത്തില്‍ ഐപിസി 147 (കലാപം), ഐപിസി 148 (മാരകായുധം ഉപയോഗിച്ച് കലാപം), ഐപിസി 427 (നാശനഷ്ടം വരുത്തല്‍), ഐപിസി 353 (സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടയുകയും ബലപ്രയോഗവും) എന്നിവ പ്രകാരം കേസെടുത്തു.

2012ല്‍ സനാതന്‍ ധര്‍മ്മശാലയില്‍ ഗോവധ നിരോധനം നടപ്പിലാക്കാന്‍ 'ആക്ഷന്‍ ടീമുകള്‍' രൂപീകരിക്കാന്‍ ആഹ്വാനം ചെയ്തു. അക്രമം തുടങ്ങാന്‍ ഹിന്ദു പുരുഷന്മാരെ ആഹ്വാനം ചെയ്തു.

2017ല്‍ അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസംഗം നടത്തി. ഈ കേസില്‍ ഐപിസി സെക്ഷന്‍ 295 (എ) (പ്രകോപിപ്പിക്കാനുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ ഉദ്ദേശ്യത്തോടെ മതവികാരം വ്രണപ്പെടുത്തല്‍) എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

2018ല്‍, രാമനവമി ഘോഷയാത്ര നടത്തിയതിനും റാലിയില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചതിനും വീണ്ടും കേസെടുത്തു. അതേ വര്‍ഷം, ത്രിവര്‍ണപതാക ഉപയോഗിച്ച് റാലി നടത്തുകയും ഗതാഗതം തടസ്സപ്പെടുത്തുകയുംചെയ്തു.

2019വരെ ഇയാള്‍ക്കെതിരേ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 43 കേസുകളുണ്ട്; അഫ്‌സല്‍ഗഞ്ച് (7), ആബിഡ്‌സ് (1), ബീഗം ബസാര്‍ (2), ബൊലാറം (1), ചാര്‍മിനാര്‍ (1), ഡബീര്‍പുര (3), ഫലക്‌നുമ (1), ഹബീബ്‌നഗര്‍ (1), ഹുസൈനിയാല (1), കൊല്‍ക്കട്ട (1) , മംഗലാട്ട് (9), രാജ്‌പേട്ട് (1), റെയിന്‍ ബസാര്‍ (1), ഷാഹിനിയത്ഗഞ്ച് (9), യാദ്ഗിരി (1), സൈഫാബാദ് (1), സുല്‍ത്താന്‍ ബസാര്‍ (2).

Next Story

RELATED STORIES

Share it